കൊല്ലം: വ്യാജ രേഖ നിർമ്മിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് വസ്തു കൈക്കലാക്കാൻ ശ്രമിച്ച കേസിൽ ഒന്നാം പ്രതി പൊലീസ് പിടിയിലായി. ശക്തികുളങ്ങര വെൺകുളങ്ങര നഗർ-73 ൽ മഠത്തിലഴികം വീട്ടിൽ സുരേഷ് ബാബുവിന്റെ ഭാര്യ ലളിതയാണ് (64) വെസ്റ്റ് പൊലീസിന്റെ പിടിയിലായത്.
പൊലീസ് പറയുന്നതിങ്ങനെ: ആലപ്പുഴ സ്വദേശിയും ഇപ്പോൾ മുംബയിൽ താമസക്കാരനുമായ ദീപക് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അന്വേഷണമാണ് ലളിതയെ കുടുക്കിയത്. പിതാവായ ചന്ദ്രദത്തൻ ചെറുപ്പത്തിൽ തന്നെ ദീപക്കിനെയും അമ്മയെയും ഉപേക്ഷിച്ച് പോയിരുന്നു. കാലങ്ങൾക്ക് ശേഷം ദീപക് കൊല്ലം മയ്യനാടുള്ള അഭയ കേന്ദ്രത്തിൽ പിതാവായ ചന്ദ്രദത്തനെ കണ്ടെത്തി. പിന്നീട് ഇയാൾ ഈ കേസിലെ ഒന്നാം പ്രതിയും സഹോദര ഭാര്യയുമായ ലളിതയുടെ വീട്ടിൽ താമസമാക്കിയെന്ന വിവരമാണ് ദീപക്കിന് ലഭിച്ചത്. തുടർന്ന് ചന്ദ്രദത്തനെ പറ്റിയുള്ള വിവരങ്ങൾ ലഭിക്കാതായതോടെ ദീപക് അച്ഛനെ കാണാനില്ലെന്ന് കാണിച്ച് 2014 അവസാനം കൊട്ടിയം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലും ഇയാളെ പറ്റി വിവരങ്ങൾ ലഭിച്ചില്ല. വർഷങ്ങൾക്ക് പിതാവിന്റെ പേരിൽ കാവനാടുള്ള 20 സെന്റ് വസ്തു ക്രയവിക്രയം നടത്താൻ ശ്രമിച്ചപ്പോഴാണ് ലളിതയിലെ കുറ്റവാളി ഉണർന്നത്.
വസ്തു കൈക്കലാക്കണമെന്നുമുള്ള ഉദ്ദേശത്തോടെ മറ്റ് അഞ്ച് പ്രതികളുമായി ലളിത ഗൂഢാലോചന നടത്തി. കരുനാഗപ്പള്ളി കാട്ടിൽകടവിലുള്ള നിസാറിന്റെ പക്കൽ നിന്ന് ചന്ദ്രദത്തൻ 2020 ൽ 10 ലക്ഷം രൂപ കടം വാങ്ങിയെന്ന് കാണിച്ച് കൂട്ട് പ്രതികളുടെ സഹായത്തോടെ വ്യാജ പ്രോമിസറി നോട്ട് നിർമ്മിച്ചു. ഇതിന്റെ പിൻബലത്തിൽ വസ്തു അറ്റാച്ച് ചെയ്യാൻ കൊല്ലം സബ് കോടതിയിൽ കേസ് ഫയൽ ചെയ്തു. കൂടാതെ വസ്തുവിന്മേൽ അവകാശവാദം ഉന്നയിച്ച് ലളിത കൊല്ലം മുൻസിഫ് കോടതിയിലും കേസ് ഫയൽ ചെയ്തു. ഇതോടെ വസ്തു കൈമാറ്റം ചെയ്യാൻ കഴിയാതെ കുഴങ്ങിയ ദീപക്ക് പ്രതികൾ കോടതിയിൽ സമർപ്പിച്ചത് വ്യാജ പ്രൊമിസറി നോട്ടാണെന്നും അതിലെ തന്റെ പിതാവിന്റെ കൈയൊപ്പ് വ്യാജമാണെന്നും ആരോപിച്ച് കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്തുവന്നത്. കൊല്ലം എ.സി.പി എസ്.ഷെരീഫിന്റെ മേൽനോട്ടത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് ഇൻസ്‌പെക്ടർ ഫയാസ്, എസ്.ഐ സരിത, എ.എസ്.ഐ ജലജ, എസ്.സി.പി.ഒ ശ്രീലാൽ സി.പി.ഒ ഫെബിൻ, അനിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |