എഴുകോൺ: വെറ്റില കർഷകരെ നിരാശരാക്കി വിലയിൽ വൻ ഇടിവ്. റംസാന് മുമ്പ് ഒരുകെട്ട് വെറ്റിലയ്ക്ക് (80 എണ്ണം) ലഭിച്ചത് 130 രൂപ വരെയായിരുന്നു. കുറഞ്ഞവില 90 രൂപയും. തൊട്ടടുത്ത ആഴ്ചയിൽ വില 20ലെത്തി. എന്നാൽ കഴിഞ്ഞ ദിവസത്തെ വെറ്റില ചന്തകളിൽ ഒരു കെട്ടിന് കിട്ടിയ പരമാവധി വില 10 രൂപയാണ്!. ഒരു ഘട്ടത്തിൽ അഞ്ചു രൂപവരെ താഴ്ന്നു. ഇതോടെ കടുത്ത ദുരിതത്തിലായി കർഷകർ.
ഒരു ശരാശരി കർഷകന് 100-150 കെട്ട് വെറ്റില ഒരു ആഴ്ച ചന്തയിൽ വിൽക്കാനാവും. രണ്ടുപേരുടെ രണ്ട് ദിവസത്തെ പണിയാണ് വെറ്റിലക്കൊടിയിൽ നിന്ന് ഇവ ഇറുത്തെടുത്ത് അടുക്കിക്കെട്ടുകയെന്നത്. ഒരാഴ്ച മാത്രമേ കേടാവാതെ ഇരിക്കുകയുള്ളൂ. പരിപാലനവും അതീവ ശ്രമകരമാണ്. മേന്മയുള്ള വെറ്റിലച്ചെടിയുടെ തലത്തണ്ട് നട്ട് കൃത്യമായ തണലും നനവും നൽകിയാണ് പാത്തി ഒരുക്കുന്നത്. ഇതിനായി മുള, ഈറ, കാറ്റാടിക്കഴ, അടയ്ക്കാമരം തുടങ്ങിയവയാണ് പരമ്പരാഗത കർഷകർ ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. പുതിയ കൃഷി സമ്പ്രദായത്തിൽ ആവർത്തന ചെലവ് ഒഴിവാക്കാൻ ഇരുമ്പ് ട്യൂബുകളും ജി.ഐ പൈപ്പുകളും ഉപയോഗിക്കുന്നുണ്ട്. തൂണിനും തണ്ടായത്തിനും ഇടക്കുറുക്കുകൾക്കും ആണിത്. അദ്ധ്വാന ഭാരം കുറയുമെങ്കിലും മൂലധന ചെലവ് കൂടും. വെറ്റിലത്തല (കൊടിത്തല) മുകളിലേക്ക് കയറ്റി വിടുന്നതിന് ഈറയും അടയ്ക്കാമരത്തിന്റെ അലവും തന്നെ വേണം.
കൃഷിച്ചെലവേറെ
മേന്മയുള്ള കൊടിത്തല 100 മൂടിന് 3000 മുതൽ 4000 രൂപ വരെ നൽകണം. നട്ട് 21 ദിവസം നന്നായി പരിപാലിച്ചെങ്കിലേ നാമ്പ് മുളച്ച് കൊടിക്ക് ജീവൻ വയ്ക്കൂ. ജൈവ വളങ്ങൾ മുറ തെറ്റാതെ നൽകണം. ഇത്രയും കഠിനമായി പ്രയത്നിക്കുന്ന കർഷകനാണ് അഞ്ചും പത്തും രൂപയ്ക്ക് വെറ്റില വിൽക്കേണ്ട ഗതികേട്. ആയുർവേദ മരുന്നുകൾക്കും എണ്ണകൾക്കും അവിഭാജ്യ ഘടകമാണ് വെറ്റില. വിദേശത്തേക്ക് കയറ്റുമതിയും ഉണ്ട്. എന്നിട്ടും മാന്യമായ വില സ്ഥിരത വെറ്റില കർഷകർക്ക് സ്വപ്നം മാത്രം.
വിലയിടിയാൻ കാരണം
മറ്റു കൃഷികൾ നഷ്ടത്തിലായപ്പോൾ കൂടുതൽപേർ വെറ്റില കൃഷിലേക്ക് എത്തി
പാർട്ട് ടൈമായും വെറ്റിലകൃഷി ചെയ്യുന്നവർ ഏറെ
ഇതോടെ വിപണിയിൽ വെറ്റില കുന്നുകൂടി
ആഭ്യന്തര വിപണിയിൽ ഡിമാൻഡ് കുറഞ്ഞു
പുതിയ തലമുറയിൽ വെറ്റില ചവയ്ക്കുന്നവർ പരിമിതം
മറ്റ് കൃഷികൾക്ക് കിട്ടുന്ന പരിഗണന വെറ്റില കർഷകർക്ക് കിട്ടാറില്ല. കൃഷി ഭവനുകളിലോ തദ്ദേശ സ്ഥാപനങ്ങളിലോ ഈ കർഷകർക്കായി പദ്ധതികളുമില്ല.
വി.കെ. അനിൽകുമാർ,
വെറ്റില കർഷകൻ, നെടുമൺകാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |