പത്തനംതിട്ട : ജില്ലയിൽ തെരുവുനായ്ക്കളുടെ വന്ധ്യംകരണം മുടങ്ങിയതോടെ തെരുവുകൾ നായ്ക്കൾ കൈയടക്കി. വന്ധ്യംകരണത്തിനും സംരക്ഷണത്തിനും മാർഗമില്ലാതെ ആനിമൽ ബർത്ത് കൺട്രോൾ സിസ്റ്റം (എ.ബി.സി) പൂർണമായി നിലച്ചു. രണ്ടുവർഷം മുമ്പ് എല്ലാതദ്ദേശസ്ഥാപനങ്ങളെയും ഉൾപ്പെടുത്തി എ.ബി.സി പ്രവർത്തനം ആരംഭിച്ചിരുന്നു. എന്നാൽ തെരുവുനായ്ക്കളെ പിടികൂടുന്നതും കേന്ദ്രങ്ങളിൽ എത്തിച്ച് വന്ധ്യംകരിക്കുന്നതും ഭാരിച്ച ബാദ്ധ്യതയായി മാറിയതിനു പിന്നാലെ പദ്ധതി ഉപേക്ഷിച്ചു.
ജില്ലാതല എ.ബി.സി കേന്ദ്രത്തിന്റെ നിർമാണം പുളിക്കീഴിൽ ആരംഭിച്ചിട്ട് വർഷങ്ങളായി. ജില്ലാപഞ്ചായത്തിന്റെ നേരിട്ടുള്ള പദ്ധതിയാണിത്. അഞ്ചുവർഷം മുമ്പ് പ്രഖ്യാപിച്ച പദ്ധതിയാണെങ്കിലും തുടക്കത്തിലെ പാളിച്ചകളേറെയുണ്ടായി.
ബഡ്ജറ്റിൽ 2 കോടി
ഇത്തവണത്തെ ജില്ലാപഞ്ചായത്ത് ബഡ്ജറ്റിലും എ.ബി.സി കേന്ദ്രത്തിനും മൃഗസംരക്ഷണ മേഖലയ്ക്കുമായി രണ്ടുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. നിർമാണങ്ങൾ ഇതുവരെ പൂർത്തിയായില്ല.
ജില്ലയുടെ ഏതുഭാഗത്തു നിന്നും പിടികൂടുന്ന തെരുവുനായ്ക്കളെ പുളിക്കീഴിൽ എത്തിച്ച് വന്ധ്യംകരിക്കാനാണ് കേന്ദ്രം തുറക്കുന്നത്. ഇതിനായി മെച്ചപ്പെട്ട ഓപ്പറേഷൻ തിയേറ്റർ ഉൾപ്പെടെയാണ് നിർമിക്കുക. നിലവിലെ ഭരണസമിതിയുടെ കാലാവധി പൂർത്തിയാകുന്നതിനു മുമ്പ് കേന്ദ്രം തുറക്കാനാകുമെന്നാണ് പ്രതീക്ഷ. നിലവിൽ വളർത്തുനായ്ക്കൾക്കുള്ള വാക്സിനേഷൻ മാത്രമാണ് പ്രതിരോധ നടപടിയുടെ ഭാഗമായി നടക്കുന്നത്. എല്ലാ നായ്ക്കൾക്കും വാക്സിനേഷൻ നിർബന്ധമാക്കിയിട്ടുമുണ്ട്.
പരിശീലനം നൽകിയിട്ടും ആളില്ല
നഗരങ്ങളിലും ഗ്രാമീണ മേഖലയിലും അലഞ്ഞുതിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടപടികൾക്കു വിധേയമാക്കുകയെന്നത് ദ്ദേശസ്ഥാപനങ്ങളുടെ ജോലിയാണ്. നായ്ക്കളെ പിടികൂടാനായി കുടുംബശ്രീ പ്രവർത്തകരടക്കം അമ്പതിലധികം ആളുകൾക്ക് ജില്ലയിൽ പരിശീലനം നൽകിയതാണ്. അടൂർ, പത്തനംതിട്ട മേഖലകളിൽ തെരുവുനായ ആക്രമണംമൂലം പരിക്കേൽക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. നഗരപ്രദേശങ്ങളിൽ ഇവയുടെ ശല്യം ഏറിയതോടെ ആളുകൾ ഭീതിയിലാണ്. ബസ് സ്റ്റാൻഡ്, സ്റ്റേഡിയം, കടത്തിണ്ണകൾ എന്നിവിടങ്ങളിൽ തമ്പടിക്കുന്ന നായ്ക്കൾ കൂട്ടമായാണ് ആക്രമണം നടത്തുന്നത്.
എ.ബി.സി കേന്ദ്രം ഇക്കൊല്ലം പൂർത്തിയാകും. വന്ധ്യംകരണം ഉടനെ പുനരാരംഭിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ജോർജ് എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |