കോഴിക്കോട്: മെഡിക്കൽ കോളേജിൽ അത്യാഹിത വിഭാഗത്തിൽ പുക ഉയർന്നത് നഗരത്തെ ആശങ്കയുടെ മുൾമുനയിലാഴ്ത്തി. പുതിയ എട്ടു നിലക്കെട്ടിടമായ പി.എം.എസ്.എസ്.വൈ അത്യാഹിതവിഭാഗത്തിലെ യു.പി.എസ് റൂമിൽനിന്നാണ് രാത്രി എട്ടുമണിയോടെ പുക ഉയർന്നത്. പുകയുയർന്നത് ശ്രദ്ധയിൽപ്പെട്ട ഉടനെ രോഗികളെ കാഷ്വാലിറ്റിയിൽ നിന്നും പുറത്തെത്തിക്കാൻ സാധിച്ചതോടെ ആർക്കും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞിരുന്ന രോഗികളെ നാട്ടുകാരും ഫയർ ഫോഴ്‌സും മറ്റ് ആശുപത്രിയിലേക്ക് മാറ്റി. കാഷ്യാലിറ്റി പ്രവർത്തനം താത്കാലികമായി നിറുത്തിയതും ആശങ്ക ഇരട്ടിപ്പിച്ചു. സി.ടി സ്കാൻ ഭാഗത്ത് നിന്നുണ്ടായ ഷോർട്ട് സർക്യൂട്ട് ആണ് പുക ഉയരാൻ കാരണമായതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് ഫയർ ഫോഴ്സ് അറിയിച്ചു. അത്യാഹിത വിഭാഗത്തിലെ രോഗികളെ ആംബുലൻസുകളിൽ സമീപത്തെ ആശുപത്രികളിലേക്കും കെട്ടിടത്തിലെ മറ്റു വിഭാഗങ്ങളിലെ രോഗികളെ മെഡിക്കൽ കോളേജിലെ വിവിധ കെട്ടിടങ്ങളിലേക്കുമാണ് മാറ്റിയത്. മെഡിക്കൽ കോളേജിൽ രോഗികൾക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രിൻസിപ്പൾ ഡോ. സജിത്ത് കുമാർ പറഞ്ഞു.
പുക ഉയർന്ന പി.എം.എസ്.എസ്.വൈ ബ്ലോക്ക് മുഴുവനായി ഒഴിപ്പിക്കുകയും 500ലധികം രോഗികളെ മാറ്റുകയും ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് സംഭവം. കെട്ടിടത്തിലെ താഴത്തെ നിലയായ അത്യാഹിത വിഭാഗത്തിൽ ചെറിയൊരു പൊട്ടലോടൊപ്പം കറന്റു പോകുകയും ഒപ്പം പുകയും നിറഞ്ഞയുകയും ചെയ്തു. അതോടെ രോഗികളുടെ ബന്ധുക്കൾ അധികൃതരെ അറിയിക്കുകയായിരുന്നു. ചിലർ പുക ഉയർന്നത്തോടെ ഇറങ്ങി ഓടി. ഉടനടി മെഡിക്കൽ കോളേജ് പൊലീസും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരും സന്നദ്ധപ്രവർത്തകരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്ന് രോഗികളെ പുറത്തെത്തിക്കുകയായിരുന്നു. അത്യാഹിത വിഭാഗത്തിന്റെ പ്രധാന കവാടം വഴി പുറത്തേയ്‌ക്കും പുക പടർന്നിരുന്നു. നിമിഷ നേരം കൊണ്ട് കെട്ടിടത്തിനകത്തെ മുഴുവൻ നിലകളും പുക നിറഞ്ഞെന്നും കറന്റ് ഇല്ലാതിരുന്നത് രക്ഷപ്രവർത്തനം ദുഷ്കരമാക്കിയെന്നും രോഗികളുടെ ബന്ധുക്കൾ പറഞ്ഞു. പുക നിറഞ്ഞതോടെ അത്യാഹിത വിഭാഗത്തിലെ വൈദ്യുതി ബന്ധം വിഛേദിക്കുകയും ചെയ്തു. അതേസമയം 11 മണിയോടെ രോഗികളെ പൂർണമായും ബ്ലോക്കിൽ നിന്നും മാറ്റുകയും പുക നിയന്ത്രണ വിദേയമാക്കുകയും ചെയ്തു. വിവരമറിഞ്ഞ് മേയർ ഡോ. ബീനാ ഫിലിപ്പ്, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എം.കെ രാഘവൻ എം.പി തുടങ്ങി ജനപ്രതിനികളും കലക്ടർ സ്നേഹിൽകുമാർ സിംഗ്, സിറ്റി പൊലീസ് മേധാവി ടി. നാരായണൻ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തി.
ബീച്ച് ഹോസ്പിറ്റലില്‍ അത്യാഹിത സേവനം സജ്ജമാക്കി
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ യു.പി.എസ് റൂമില്‍ പുക കണ്ട സംഭവത്തെ തുടര്‍ന്ന് രാത്രിയില്‍ അത്യാഹിത സേവനം ആവശ്യമുള്ള രോഗികള്‍ക്ക് ബീച്ച് ഹോസ്പിറ്റലില്‍ അതിനുള്ള സൗകര്യം ലഭ്യമാക്കി. മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ സേവനം കൂടി ഇവിടെ ലഭ്യമാക്കിയിരുന്നു.
മെഡിക്കൽ കോളജിലെ പുക: രോഗി മരിച്ചതായി ടി.സിദ്ദീഖ് എം.എൽ.എ
കോഴിക്കോട്: മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്നതിനിടെ അത്യാഹിത വിഭാഗത്തിൽ നിന്ന് മാറ്റിയ രോഗി മരിച്ചെന്ന് ടി.സിദ്ദീഖ് എം.എല്‍.എ. വയനാട് കോട്ടപ്പടി സ്വദേശി നസീറ (44) ആണ് മരിച്ചത്. നസീറയുടെ മൃതദേഹം കണ്ടുവെന്നും ബന്ധുക്കളുമായി സംസാരിച്ചെന്നും എം.എല്‍.എ ഫേസ് ബുക്കിൽ കുറിച്ച്. എത്രപേർ മരിച്ചു എന്നുള്ള കണക്ക് പുറത്ത് വിടണമെന്നും സിദ്ദീഖ് എം.എൽ.എ ആവശ്യപ്പെട്ടു. അതേസമയം പുക ശ്വസിച്ച് ആരും മരിച്ചിട്ടില്ലെന്ന്
മെഡിക്കല്‍ കോളേജ് അധിതൃതര്‍ പറഞ്ഞു. സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ഷോർട്ട് സർക്യൂട്ട് അപകടം അത്യന്തം ഗൗരവമേറിയതാണ്. ഭയങ്കര ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചതെന്ന് രോഗികൾ പറയുകയുണ്ടായി. രോഗികൾ അടക്കം പരക്കം പായുന്ന സാഹചര്യമുണ്ടായി. അപകടമൊന്നും ഉണ്ടായിട്ടില്ല എന്ന കാര്യം വിശ്വസനീയമല്ല. എന്റെ മണ്ഡലത്തിലെ മേപ്പാടിയിൽ നിന്നുള്ള വെന്റിലേറ്ററിലായിരുന്ന നസീറ എന്ന സ്ത്രീ (44) അപകടം കാരണം മരണപ്പെട്ടിരിക്കുന്നു. രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടയിലാണ് മരണം നടന്നത്. മൂന്ന് പേർ അപകടത്തിൽ മരണപ്പെട്ടതായാണ് അറിയാൻ കഴിഞ്ഞത്. നസീറയുടെ മയ്യിത്ത് കണ്ടു, ബന്ധുക്കളുമായി സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |