വക്കം: തീരദേശ പഞ്ചായത്തുകളിൽ പൊതുശ്മശാനമില്ലാത്തത് പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്നു. ഇത്തവണത്തെ പഞ്ചായത്ത് ബഡ്ജറ്റുകളിലും പൊതുശ്മശാനം സ്ഥാപിക്കാനുള്ള പദ്ധതിയില്ലാത്തതിന്റെ ആശങ്കയിലാണിവർ. എന്നാൽ പൊതുശ്മശാനം നിർമ്മിക്കാനുള്ള ഭൂമി കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് അധികൃതരുടെ വാദം.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്തിൽ പൂവിളക്കുന്നിൽ ഒരേക്കറോളം പുരയിടം കുഴിവിലം,ചിറയിൻകീഴ് ഗ്രാമപഞ്ചായത്തുകളുടെ അധീനതയിൽ ശവസംസ്‌കാരങ്ങൾക്കും മറ്റുമായി മുൻപ് ഉപയോഗിച്ചിരുന്നു. എന്നാൽ പിന്നീട് ഈ സ്ഥലം അങ്കണവാടിക്കും ഭൂരഹിതർക്ക് വീടുവയ്ക്കാനുമായി നൽകി.ആധുനിക സജ്ജീകരണങ്ങളോടു കൂടിയ പൊതുശ്മശാന നിർമ്മാണത്തിനായി നിലവിൽ 35 സെന്റോളം ഭൂമി നീക്കിവച്ചെങ്കിലും ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് മറ്റ് നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്താകട്ടെ വിവിധ ഘട്ടങ്ങളിലായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നും വെളിച്ചം കണ്ടിട്ടില്ല. ഭൂമി കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് ഭരണസമിതി പറയുന്നത്.വക്കം ഗ്രാമപഞ്ചായത്തും ഈ വിഷയത്തിൽ മെല്ലെപ്പോക്ക് നയമാണ് സ്വീകരിച്ചിട്ടുള്ളത്.ആരെങ്കിലും ഭൂമി സൗജന്യമായി നൽകുകയാണെങ്കിൽ പൊതുശ്മശാനം നിർമ്മിക്കാമെന്ന നിലപാടിലാണ് വക്കം ഗ്രാമപഞ്ചായത്ത്.
പെതുശ്മശാനം വേണ്ടത്
ചിറയിൻകീഴ്,അഞ്ചുതെങ്ങ്,കടയ്ക്കാവൂർ,വക്കം ഗ്രാമപഞ്ചായത്തുകളിൽ.നാല് പഞ്ചായത്തുകൾ ചേർന്ന് ഒരു പൊതുശ്മശാനം സ്ഥാപിക്കാനുള്ള നടപടികൾക്ക് പോലും ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ല
ബുദ്ധിമുട്ടുകൾ നിരവധി
മഴക്കാലങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന മേഖലകളാണ് ഈ നാല് പഞ്ചായത്തുകളും. ഭൂരിപക്ഷം പ്രദേശങ്ങളിലും വെള്ളം കയറിക്കഴിഞ്ഞാൽ ആഴ്ചകളോളമാണ് മലിനജലം തങ്ങിനിൽക്കുന്നത്. ഈ സമയത്ത് മരണപ്പെടുന്നവരുടെ മൃതദേഹങ്ങൾ മതാചാരപ്രകാരം ദഹിപ്പിക്കാനോ, മറവ് ചെയ്യാനോ കഴിയാറില്ല.മാത്രവുമല്ല സ്വന്തമായി ഭൂമിയില്ലാത്തവരും ഉള്ള ഭൂമിയിൽ അതിനുള്ള സൗകര്യങ്ങൾ ഒരുക്കാൻ കഴിയാത്തവരും നിരവധിയാണ്.
പദ്ധതിയുമില്ല
വാജ്‌പേയ് ഗവൺമെന്റിന്റെ ഭരണക്കാലത്ത് പഞ്ചായത്തുതല വികസന പദ്ധതിരേഖകൾ തയാറാക്കുമ്പോൾ നിർബന്ധമായും പൊതുശ്മശാനം ഉൾപ്പെടുത്തണമെന്ന നിർദ്ദേശമുണ്ടായിരുന്നു.എന്നാൽ തീരദേശ ഗ്രാമപഞ്ചായത്തുകൾ അക്കാലത്തെ ഒരു പദ്ധതിരേഖകളിലും പൊതുശ്മശാനം ഉൾപ്പെടുത്തിയില്ല.
മാലിന്യ ശേഖരണ കേന്ദ്രമാക്കി
കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിൽ പൊതുശ്മശാനം നിർമ്മിക്കാൻ 25 സെന്റോളം ഭൂമി കണ്ടെത്തിയിരുന്നു.എന്നാൽ പുതിയ ഭരണസമിതി അവിടെ ഹരിതകർമ്മ സേനയുടെ പ്ലാസ്റ്റിക് മാലിന്യ ശേഖരണത്തിനുള്ള സ്ഥലമാക്കി മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |