ചിറ്റാർ : അമ്മയും കുഞ്ഞും സ്പെഷ്യലിറ്റി ജില്ലാ ആശുപത്രിയുടെ നിർമ്മാണോദ്ഘാടനത്തോടൊപ്പം വിവിധ പദ്ധതികളും നാടിന് സമർപ്പിക്കുന്നതോടെ ചിറ്റാറിൽ ഇന്ന് വികസനത്തിന്റെ പെരുമഴ പെയ്തിറങ്ങും. വൈകിട്ട് 6ന് ചിറ്റാർ വാലേൽപടിയിൽ ആശുപത്രിക്കായി ഏറ്റെടുത്ത സ്ഥലത്താണ് പ്രധാനവേദി . അഡ്വ.കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ ശ്രമഫലമായി ചിറ്റാർ വാലേൽപടിയിൽ രണ്ട് ഏക്കർ സ്ഥലത്ത് അഞ്ച് നിലകളിൽ 73,000 ചതുരശ്ര അടിയിൽ 32 കോടി രൂപ മുടക്കിയാണ് ആധുനിക സൗകര്യങ്ങളോടെ ആശുപത്രി സമുച്ചയം പണിയുന്നത്. ഇതിന്റെ ആദ്യഘട്ടമായി ഏഴ് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനമാണ് ഇന്ന് തുടങ്ങുന്നത്. മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ , ജി.ആർ.അനിൽ, കെ.രാജൻ, വീണാ ജോർജ്ജ്, ഒ.ആർ.കേളു എന്നിവർ പങ്കെടുക്കും. ആശുപത്രിക്ക് ഭൂമി സൗജന്യമായി ലഭ്യമാക്കിയ പ്രവാസി വ്യവസായി ഡോ.വർഗീസ് കുര്യനെ ആദരിക്കും. ചിറ്റാർ പഞ്ചായത്തിൽ നിർമ്മാണം പൂർത്തിയായതും പ്രവർത്തികൾ നടന്നുവരുന്നതും ആരംഭിക്കുന്നതുമായ പദ്ധതികളുടെ ഉദ്ഘാടനവും നടക്കും.
മറ്റു വികസന പദ്ധതികളും തുകയും
ചതുരക്കള്ളിപ്പാറ കുടിവെള്ള പദ്ധതി : 98 ലക്ഷം,
തണ്ണിത്തോട് - നീലിപിലാവ് - ചിറ്റാർ റോഡ് : 20 കോടി
വയ്യാറ്റുറ്റുപുഴ - മൺപിലാവ് -ചിറ്റാർ - മണക്കയം റോഡ് : 6.75 കോടി
ചിറ്റാർ ഗവൺമെന്റ് സ്കൂളിലെ ഓഡിറ്റോറിയം : 3.86 കോടി
ചിറ്റാർ ഗവ.സ്കൂൾ ബസ് കൈമാറ്റം : 25 ലക്ഷം രൂപ,
ചിറ്റാർ ഗവ. സ്കൂളിൽ ആധുനിക ലാബ് : 50 ലക്ഷം,
കൂത്താട്ടുകുളം ഗവ.എൽ.പി സ്കൂൾ കെട്ടിടം : ഒന്നര കോടി,
പാമ്പിനി പട്ടികവർഗ്ഗ ഉന്നതിക്ക് : ഒരു കോടി
കോതയാട്ടു പാറ പ്രകൃതി നവീകരം : ഒരു കോടി
കാട്ടാനയെ തുരത്താൻ
ഊരാംപാറ മേഖലയിലിറങ്ങിയ കാട്ടാനകളെ തടയാൻ എം.എൽ.എ ഫണ്ടിൽ നിന്ന് 20 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച സോളാർ വേലിയും 1.7 കോടി രൂപ അനുവദിച്ച് തണ്ണിത്തോട് ചിറ്റാർ, സീതത്തോട് പഞ്ചായത്തുകളുടെ വനാതിർത്തിയിൽ നിർമ്മിക്കുന്ന സോളാർവേലിയുടെ നിർമ്മാണ ഉദ്ഘാടനവും ഇന്ന് നടക്കും.
പുലയൻപാറ - വാലേൽപടി - തെക്കേക്കര കൊടുമുടി റോഡ്, കുന്നം തേരകത്തും മണ്ണ്, വയ്യാറ്റുപുഴ കുളങ്ങരവാലി, ഫാക്ടറി പടി കൊടിത്തോപ്പ്, ഗ്രാമീണ റോഡുകൾ, ചിറ്റാർ സാമൂഹ്യ ആരോഗ്യ കേന്ദ്രം എന്നിവയും നാടിന് സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |