തിരുവനന്തപുരം: ഈ വർഷത്തെ എസ്‌എസ്‌എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയ ശതമാനം. 99.69 ആയിരുന്നു കഴിഞ്ഞ വർഷത്തെ വിജയ ശതമാനം. 0.19 ശതമാനം ഇത്തവണ കുറഞ്ഞു. 61,449 കുട്ടികൾക്ക് ഫുൾ എ പ്ലസ് നേടി. കഴിഞ്ഞ വർഷം ഇത് 71,831 ആയിരുന്നു. 4,24,583 വിദ്യാർത്ഥികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യരായി.
വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യു ജില്ല കണ്ണൂരാണ് (99.87ശതമാനം). തിരുവനന്തപുരമാണ് (98.59 ശതമാനം) വിജയശതമാനം ഏറ്റവും കുറവുള്ള റവന്യു ജില്ല. വിജയശതമാനം ഏറ്റവും കൂടുതലുള്ള വിദ്യാഭ്യാസ ജില്ല പാലയാണ് (100 ശതമാനം). വിജയശതമാനം ഏറ്റവും കുറവുള്ള വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ (98.28 ശതമാനം). മല്ലപ്പുറം ജില്ലയിലാണ് (4,115) ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾക്ക് ഫുൾ എ പ്ലസ് നേടിയത്. വിജയശതമാനം ഏറ്റവും കുറവ് തിരുവനന്തപുരം ജില്ലയിലാണ്.
മൂന്ന് മണിയോടെ തിരുവനന്തപുരം പിആർഡി ചേമ്പറിൽ നടത്തിയ വർത്താ സമ്മേളനത്തിലാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫലം പ്രഖ്യാപിച്ചത്. പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. നാല് മണിയോടെ വിദ്യാർത്ഥികൾക്ക് പരീക്ഷാഫലം പരിശോധിക്കാൻ കഴിയും. https://pareekshabhavan.kerala.gov.in/, https://keralaresults.nic.in/, https://results.kite.kerala.gov.in/ എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം പരിശോധിക്കാവുന്നതാണ്. ഇതിനുപുറമെ പിആർഡി വെബ്സൈറ്റ് വഴിയും ഡിജി ലോക്കർ വഴിയും ഫലം ലഭ്യമാകും. ടിഎച്ച്‌എസ്‌എൽസി, എഎച്ച്‌എസ്‌എൽസി എന്നിവയുടെ ഫലവും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.
കേരളത്തിലെ 2,964 ഉം ലക്ഷദ്വീപിലെ ഒമ്പതും ഗൾഫിലെ ഏഴും പരീക്ഷ കേന്ദ്രങ്ങളിലായി 4,27,021 പേരാണ് ഇത്തവണ എസ്‌എസ്‌എൽസി പരീക്ഷ എഴുതിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |