ആറ്റിങ്ങൽ: തെരുവുനായ്ക്കളെ പുനരധിവസിപ്പിച്ച് സംരക്ഷിക്കുമെന്ന നഗരസഭാ പദ്ധതി പ്രഖ്യാപനത്തിലൊതുങ്ങി. നായ്ക്കളുടെ ആക്രമണവും എണ്ണവും കൂടി വരുന്നതിനാൽ ആറ്റിങ്ങൽ കേന്ദ്രീകരിച്ച് ഷെൽട്ടർ സംവിധാനം ഒരുക്കണമെന്നാവശ്യം ശക്തമാകുകയാണ്. അടുത്തിടെ ആറ്റിങ്ങൽ മേഖലയിൽ നായ്ക്കളുടെ കടിയേറ്റത് നൂറോളം പേർക്കാണ്. വീടുകളിൽ വളർത്തുന്ന നായ്ക്കൾക്ക് ലൈസൻസുള്ളത് നഗരസഭയിൽ 480 എണ്ണത്തിന് മാത്രമാണ്. വന്ധ്യംകരണവും പാഴ്വാക്കായി. സ്കൂൾ,ഓഫീസ്,ബസ് സ്റ്റാൻഡുകൾ,ഇടറോഡുകൾ എന്നിവിടങ്ങളിലെല്ലാം തെരുവനായ ശല്യം രൂക്ഷമാണ്. നായ്ക്കളുടെ ശല്യം ദിനംപ്രതി വർദ്ധിച്ചിട്ടും ശാശ്വത പരിഹാരം കാണാൻ ബന്ധപ്പെട്ടവർക്കായിട്ടില്ല.
പൗൾട്രി ഫാം വേസ്റ്റുകളും
പൗൾട്രി ഫാമുകളിൽ നിന്നുള്ള വേസ്റ്റാണ് തെരുവുനായ്ക്കളുടെ ഭക്ഷണം. ആറ്റിങ്ങൽ നഗരസഭാതിർത്തിയിൽ ഇരുപതിലധികം പൗൾട്രി ഫാമുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഒന്നിനും ലൈസൻസ് ഇല്ല. പൊലൂഷൻ കൺട്രോളിന്റെ സർട്ടിഫിക്കറ്റില്ലാത്തതാണ് ലൈസൻസ് ലഭിക്കാത്തതിനു കാരണം. ഫാമുകളിൽ മാലിന്യസംസ്കരണത്തിന് സൗകര്യവും ഒരുക്കിയിട്ടില്ല. ഇതിനായി നഗരസഭയ്ക്ക് വേസ്റ്റ്മാനേജ്മെന്റ് സംവിധാനവുമില്ല.
പദ്ധതി പാതിവഴിയിലായി
ആറ്റിങ്ങൽ മാലിന്യസംസ്കരണ കേന്ദ്രത്തിൽ തെരുവുനായ്ക്കൾക്ക് ഷെൽട്ടർ ഒരുക്കാൻ നഗരസഭ ശ്രമിച്ചെങ്കിലും പിന്നീട് ഉപേക്ഷിച്ചു. സ്ഥലമില്ലാതെ പദ്ധതി പാതിവഴിയിലുമായി. വളർത്തുനായ്ക്കളുടെ ലൈസൻസ് ഫീ ഇനത്തിൽ ലഭിക്കുന്നതുക ഇതിന്റെ പ്രവർത്തന ചെലവിന് വിനിയോഗിക്കുമെന്നും വിലയിരുത്തി. പൗൾട്രി ഫാമിലെ മാലിന്യങ്ങൾ ചിലർ തെരുവുനായ്ക്കൾക്ക് കൊടുക്കുന്നതും പതിവാണ്. വളർത്തുനായ്ക്കൾക്ക് നിലവിൽ 270 രൂപയാണ് നഗരസഭയുടെ ലൈസൻസ് ഫീ. നിലവിൽ നഗരസഭയിലെ 31 വാർഡുകളിലുമായി ലൈസൻസ് ഉള്ളവയടക്കം 3000ലധികം നായ്ക്കളുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |