SignIn
Kerala Kaumudi Online
Saturday, 26 July 2025 4.36 PM IST

എളങ്കുന്നപ്പുഴയിൽ 2,​000 കണ്ടൽച്ചെടി 'കാണാനില്ല'

Increase Font Size Decrease Font Size Print Page
puthuvyp

കൊച്ചി: എളങ്കുന്നപ്പുഴ പഞ്ചായത്തിലെ കിഴക്കേപ്പുഴയുടെ തീരത്ത് നട്ടുപിടിപ്പിച്ച 2,000 കണ്ടൽച്ചെടികൾ കാണാതായി. കഴിഞ്ഞ ആഗസ്റ്റ് ആറിന് പഞ്ചായത്തുമായി സഹകരിച്ച് നട്ട ചെടികളാണ് പറിച്ചുനീക്കിയതെന്ന് പരിസ്ഥിതി പ്രവർത്തകനായ മാലിപ്പുറം സ്വദേശി ടി.പി. മുരുകേശൻ പറഞ്ഞു.

ഒരു മീറ്ററിലധികം ഉയരത്തിൽ വളർന്നിരുന്ന ചെടികളാണ് നശിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെ സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു.

ആർ.എം.പി തോട്, എൽ.എൻ.ജി പരിസരം എന്നിവിടങ്ങളിലും വ്യാപകമായി കണ്ടൽക്കാടുകൾ നശിപ്പിക്കപ്പെട്ടതായി പരാതികളുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ് പറഞ്ഞു. പ്രദേശങ്ങളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ച ശേഷം ഇന്ന് പൊലീസിൽ പരാതി നൽകുമെന്നും അവർ വ്യക്തമാക്കി.

ബ്യൂമെർക് ഇന്ത്യ ഫൗണ്ടേഷനാണ് പഞ്ചായത്തിന്റെ സഹകരണത്തോടെ കണ്ടൽച്ചെടികൾ നട്ടത്. ഇതിനായി നാലുമാസം പ്രായമുള്ള, ഭ്രാന്തൻ ഇനത്തിൽപ്പെട്ട 2,000 തൈകളാണ് ടി.പി. മുരുകേശൻ നൽകിയത്.

2013 മുതൽ കണ്ടൽച്ചെടികൾ നട്ടുവളർത്തുന്ന ടി.പി. മുരുകേശൻ ചെന്നൈ, ലക്ഷദ്വീപ്, തിരുവനന്തപുരം, കണ്ണൂർ തീരമേഖലകളിലും കണ്ടൽ പദ്ധതികൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്. പ്രതിവർഷം പതിനായിരത്തിലധികം തൈകൾ അദ്ദേഹം വിതരണം ചെയ്യുന്നു. കണ്ടൽ സംരക്ഷണത്തെക്കുറിച്ച് പുതിയ തലമുറയെ ബോധവത്കരിക്കുന്നതിലും മുരുകേശൻ സജീവമാണ്.

നട്ടുവളർത്തുന്നത് മുളംകുറ്റിയിൽ
മുളവുകാട്, വല്ലാർപാടം, വളന്തകാട്, മരട് എന്നിവിടങ്ങളിൽ നിന്ന് വിത്ത് ശേഖരിച്ച് 9 ഇഞ്ച് നീളമുള്ള മുളംകുറ്റികളിൽ ചെളി നിറച്ച് പാകുകയാണ് മുരുകേശന്റെ രീതി. രണ്ടര മാസത്തിനുള്ളിൽ മൂന്നടിയോളം വളരുന്ന തൈകൾ പിന്നീട് തീരത്ത് വെള്ളത്തിൽ മുങ്ങിപ്പോകാത്ത വിധത്തിൽ നടുന്നു. കേരളത്തിൽ 20ൽ അധികം ഇനം കണ്ടലുകളുണ്ടെങ്കിലും നീളൻ വേരുകളുള്ള ഭ്രാന്തൻ കണ്ടൽ, 10 മീറ്റർ വരെ പൊക്കമുള്ള പേനക്കണ്ടൽ (എഴുത്താണിക്കണ്ടൽ), ധാരാളം വേരുകളുള്ള ഉപ്പട്ടി, നക്ഷത്രക്കണ്ടൽ, കമ്മട്ടി തുടങ്ങിയവയാണ് പ്രധാനമായും മുരുകേശന്റെ ശേഖരത്തിലുള്ളത്.

കായൽ മത്സ്യങ്ങളുടെ

സുരക്ഷിത മേഖല

 തീരം ഇടിയാതെ സംരക്ഷിക്കുന്ന കണ്ടൽക്കാടുകൾ മീനുകളുടെയും ഞണ്ടുകളുടെയും സുരക്ഷിതകേന്ദ്രമാണ്. കരിമീൻ, പള്ളത്തി, പൂളോൻ, കണമ്പ്, തിലാപ്പിയ തുടങ്ങിയവ മുട്ടയിടാൻ എത്തുന്നു

 കണ്ടൽവേരുകൾക്കിടയിൽ വളരുന്ന കുഞ്ഞുങ്ങളെ വലിയ മത്സ്യങ്ങൾ വേട്ടയാടില്ല
ഇവിടം താവളമാക്കുന്ന പക്ഷികളുടെ കാഷ്ഠവും കണ്ടൽച്ചെടികളുടെ കായും മീനുകളുടെ ഇഷ്ടഭക്ഷണമാണ്

 കടുത്ത ചൂടിനെ പ്രതിരോധിക്കാൻ കണ്ടൽച്ചെടിയുടെ ഇലയ്ക്കു കഴിവുണ്ട്. വേനലിലും കണ്ടൽ മേഖലകളിൽ കുളിർമയുണ്ടാകും

 ശുദ്ധവായുവും കുളിർമയും തേടി പക്ഷികളും ചെറുജീവികളെത്തുന്നു

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.