വെഞ്ഞാറമൂട്: വേനലിൽ കൂണ് പോലെയാണ് റോഡരികിൽ അനധികൃത ഭക്ഷണ വില്പനശാലകളും ലഘുപാനീയശാലകളും ഉയരുന്നത്. ഇതിനു പിന്നിൽ കാത്തിരിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങളാണന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. തണ്ണിമത്തൻ, കരിമ്പിൻ ജ്യൂസ്,കുലുക്കി സർബത്ത്,പച്ചമോര് തുടങ്ങിയവയുടെ വില്പനയാണ് പ്രധാനമായും നടക്കുന്നത്. റോഡിൽ നിന്നുയരുന്ന പൊടിപടലങ്ങൾക്കിടയിലാണ് ജ്യൂസ് തയ്യാറാക്കുന്നത്.റോഡരികിലെ തുറന്ന സ്ഥലങ്ങളിലാണ് കരിമ്പിൻ ജ്യൂസ് ഉണ്ടാക്കുന്ന മെഷീനും കരിമ്പും സൂക്ഷിക്കുന്നത്. മുമ്പ് തമിഴന്മാരാണ് കടകൾ നടത്തിയിരുന്നതെങ്കിൽ ഇപ്പോൾ അന്യസംസ്ഥാനക്കാർ സജീവമാണ്.
അടച്ചുറപ്പില്ലാത്ത ഈ വില്പന കേന്ദ്രങ്ങളിൽ ആവശ്യത്തിന് ശുദ്ധജലം പോലും ലഭ്യമല്ല. ഒരാൾ ഉപയോഗിച്ച ഗ്ലാസുകൾ കഴുകുന്നതിലുൾപ്പെടെ വൃത്തിയില്ല. ദേശീയപാതയോരങ്ങളിലാണ് ഇത്തരം അനധികൃത ജ്യൂസ് കടകളും ഭക്ഷണശാലകളും പ്രവർത്തിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമായ കൃത്രിമ കളറുകളും മറ്റ് ഉത്പന്നങ്ങളും ചേർത്താണ് വില്പന.
ഐസും സൂക്ഷിക്കണം
പാനീയങ്ങളിലെ പ്രധാനി ഐസാണ്. മിക്കയിടങ്ങളിലും ഉപയോഗശൂന്യമായ ഫ്രിഡ്ജുകളിലാണ് ഐസ് സൂക്ഷിക്കുന്നത്. ഇത് തീർത്തും അനാരോഗ്യകരമാണ്. ദാഹശമനത്തിനായുള്ള നാടൻ മോര് പോലും തമിഴ്‌നാട്ടിൽ നിന്ന് വാഹനങ്ങളിലെത്തിച്ചാണ് പലയിടത്തും വില്പന.
ചെറുകടികളെയും സൂക്ഷിക്കണം
വിവിധതരം ബജികൾ,വടകൾ,പഴംപൊരി,ഇടിയപ്പം,ചപ്പാത്തി,അപ്പം,ദോശ തുടങ്ങിയവയാണ് ഇവിടങ്ങളിൽ ഉണ്ടാക്കുന്നത്. കടകളിൽ വില്ക്കുന്നതിനേക്കാൾ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാലും ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനും മിക്കവരും ഇത് വാങ്ങുന്നു.
ഗുണനിലവാരമില്ലാത്ത എണ്ണയിൽ വറുത്തെടുക്കുന്നതും ശുചിത്വമില്ലാത്ത പരിസരങ്ങളിൽ നിർമ്മിക്കുന്നതുമായ ഭക്ഷ്യവസ്തുക്കൾ ഗുരുതര രോഗങ്ങൾക്ക് കാരണമാകും
അനുമതിയില്ലാതെ വില്പന
ഭക്ഷണ വില്പനശാലകൾ പ്രവർത്തിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷൻ നിർബന്ധമാണ്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ പലതിനും ആവശ്യമായ രേഖകളില്ല. ഗുണനിലവാരമില്ലാത്ത സാഹചര്യങ്ങളിൽ വിൽക്കുന്ന ഭക്ഷണം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് ഇടയാക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |