ദുബായ്: ബി.ഡി.ജെ.എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെ തൃശൂർ സ്വദേശിയായ വ്യവസായി നാസിൽ അബ്‌ദുള്ള നൽകിയ ചെക്കുകേസ് അജ്‌മാൻ കോടതി തെളിവില്ലെന്ന് കണ്ടത്തിയതിനെ തുടർന്ന് തള്ളി. പരാതിക്കാരൻ സമർപ്പിച്ച രേഖകൾ വിശ്വാസയോഗ്യമല്ലെന്ന് കോടതി കണ്ടെത്തി. 18 ദിവസത്തിനിടെ നാല് തവണ കോടതി കേസ് പരിഗണിച്ചിട്ടും മതിയായ രേഖകൾ സമർപ്പിക്കാൻ പരാതിക്കാരന് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. തുഷാർ വെള്ളാപ്പള്ളിയുടെ പിടിച്ചുവച്ച പാസ്‌പോർട്ടും കോടതി തിരികെ നൽകിയിട്ടുണ്ട്. നാളെ അദ്ദേഹം നാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരം. അതേസമയം, നീതിയുടെ വിജയമാണ് ഇപ്പോഴത്തേതെന്ന് വിധി വന്ന ശേഷം തുഷാർ പ്രതികരിച്ചു. കേസിൽ ഇടപെട്ട മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായി യുസഫലിക്കും നന്ദി പറയുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഒമ്പത് മില്യൻ ദിർഹം തരാനുണ്ടെന്ന് കാട്ടി തൃശൂർ സ്വദേശി നൽകിയ പരാതിയിൽ കഴിഞ്ഞ മാസമാണ് തുഷാറിനെ അജ്മാൻ പൊലീസ് അറസ്‌റ്റ് ചെയ്യുന്നത്. ഭൂമി വിൽക്കാനെന്ന പേരിൽ വിളിച്ചു വരുത്തിയ തുഷാറിനെ വ്യാജ കേസിൽ കുടുക്കുകയായിരുന്നു. ഇതിന് പിന്നാലെ വ്യവസായി യൂസഫലിയുടെ നേതൃത്വത്തിൽ പണം കെട്ടിവച്ചതിനെ തുടർന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചു. തുഷാറിന്റെ കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രസർക്കാരിന് കത്തെഴുതുകയും ചെയ്‌തിരുന്നു. എന്നാൽ താൻ നാസിലിന് ചെക്ക് നൽകിയിട്ടില്ലെന്നും തന്റെ ഒപ്പ് വ്യാജമായി ഉണ്ടാക്കിയതെന്നുമായിരുന്നു തുഷാറിന്റെ നിലപാട്. ഇത് ശരിവയ്‌ക്കുന്ന വിധം നാസിലിന്റെ ശബ്‌ദ സന്ദേശവും പിന്നാലെ പുറത്തുവന്നു. തുഷാറിനെതിരെ കേസ് കൊടുക്കാൻ നാസിൽ ചെക്ക് സംഘടിപ്പിച്ചത് മറ്റൊരു സുഹൃത്തിൽ നിന്നാണെന്ന് തെളിയിക്കുന്ന രീതിയിലുള്ള ഫോൺ സംഭാഷണമാണ് പുറത്തായത്. പേര് വെളിപ്പെടുത്താത്ത മറ്റൊരാൾക്ക് അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യിൽ കിട്ടുമെന്നാണ് നാസിൽ സുഹൃത്തിനോടു പറയുന്നത്. തുഷാർ കുടുങ്ങിയാൽ വെള്ളാപ്പള്ളി നടേശൻ പണം തരുമെന്നും നാസിൽ ഇതിൽ പറയുന്നുണ്ട്. ഈ ശബ്‌ദ സന്ദേശവും കേസിൽ തുഷാറിന് ഗുണമായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |