കോട്ടയം : സാധനം എത്തിക്കുന്ന ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്ടർമാരുടെ സമരം ഒരാഴ്ച പിന്നിട്ടതോടെ ഭൂരിഭാഗം റേഷൻ കടകളും കാലിയായി. പോർട്ടബിലിറ്റി സംവിധാനത്തിൽ ഏതു കടകളിൽ നിന്നും റേഷൻ വാങ്ങാനാകുമെന്നതിനാൽ സർക്കാർ സമരത്തെ ഗൗരവമായി കാണുന്നില്ലെന്നാണ് ആക്ഷേപം. സ്റ്റോക്ക് തീർന്നതോടെ റേഷൻ വിതരണം സ്തംഭനത്തിലായത് പൊതുവിപണിയിൽ അരി വില കൂടാനിടയാക്കും. പലയിടത്തും സാധനം കിട്ടാത്തവർ റേഷൻ കടയുടമകളുമായി വാക്കുതർക്കത്തിലേർപ്പെടുന്നതും പതിവായി. വീടിനടുത്ത് കടയിൽ സ്റ്റോക്കില്ലെങ്കിൽ അടുത്ത പഞ്ചായത്തിലെ കടകളിൽ വരെ പോകണം. സ്വന്തമായി വാഹനമില്ലാത്ത ബി.പി.എൽ വിഭാഗക്കാരാണ് സൗജന്യ നിരക്കിലുള്ള റേഷൻ സാധനങ്ങൾ വാങ്ങുന്നവരിലേറെയും. മറ്റു കടകളിൽ പോയി സാധനം വാങ്ങുമ്പോൾ സ്റ്റോക്കില്ലാത്ത കടഉടമയ്ക്കുള്ള കമ്മീഷനും നഷ്ടമാകും. മാസം പകുതി പിന്നിടുമ്പോഴാണ് പലരും റേഷൻ വാങ്ങാനെത്തുന്നത്. ഈ സമയത്ത് സാധനങ്ങൾ ലഭിക്കാത്തത് ബുദ്ധിമുട്ടായി. ഈമാസത്തെ റേഷൻ വിതരണം അവസാനിക്കാൻ ഇനി പത്തു ദിവസമില്ല. സമരക്കാരുമായി പ്രാരംഭ ചർച്ച പോലും നടത്താൻ സർക്കാർ തയ്യാറാകുന്നില്ല.
ഗുരുതര സ്ഥിതി, എന്നിട്ടും അനക്കമില്ല
മുൻഗണനാ വിഭാഗത്തിന് ഒരു മാസം 35 കിലോ അരിയാണുള്ളത്. ഇത് ലഭിക്കാത്ത സ്ഥിതി പലരെയും ഗുരുതരമായി ബാധിക്കും. സാമ്പത്തിക ശേഷി കുറഞ്ഞവർക്ക് കൂടുതൽ തുക മുടക്കി അരിമേടിക്കാൻ നിർവാഹമില്ല. പ്രത്യേകിച്ച് സ്കൂൾ തുറക്കാൻ ദിവസങ്ങൾ ശേഷിക്കെ പലരും കടുത്ത സാമ്പത്തിക ബുദ്ധിമുട്ടിലാണ്. കുടിശിക തുക വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ചാണ് ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്ടർമാർ മേയ് 12 മുതൽ സമരം ആരംഭിച്ചത്. മുന്നറിയിപ്പില്ലാതെ സമരം ആരംഭിച്ചതിനാൽ പലർക്കും കൂടുതൽ സ്റ്റോക്ക് ചെയ്യാൻ കഴിഞ്ഞില്ല.
''കോൺട്രാക്ടർമാരുടെ സമരം സമ്മർദ്ദതന്ത്രമാണ് .ഉദ്യോഗസ്ഥരുടെ വീഴ്ചയാണ് കാരണമെങ്കിലും ബാധിക്കുന്നത് സാധാരണക്കാരെയാണ്. അടിയന്തരമായി സർക്കാർ ഇടപെടണം. കുടിശിക നൽകി റേഷൻ വിതരണം സുഗമമാക്കണം
-കെ.കെ. ശിശുപാലൻ, ( ഓൾ കേരള റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി )
ട്രാൻസ്‌പോർട്ടിംഗ് കോൺട്രാക്ടർമാർക്ക് ലഭിക്കാനുള്ള കുടിശിക 18 കോടി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |