തിരുവനന്തപുരത്ത്, ദളിത് യുവതിയെ കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ച പേരൂർക്കട സ്റ്റേഷനിലെ പൊലീസുകാരുടെ വിശേഷമാണ് ഇടതു സർക്കാർ കൊട്ടിഘോഷിക്കുന്ന സ്ത്രീസുരക്ഷയുടെ ഏറ്റവും ഒടുവിലത്തെ വർത്തമാനം! ഇതാണ് പ്രത്യേക പരിഗണന നൽകേണ്ട ജനവിഭാഗങ്ങളോടുള്ള സർക്കാരിന്റെ സമീപനം! മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പൊലീസിനെ നിയന്ത്രിക്കുന്നത്. സ്‌കോട്ലൻഡ് യാർഡിനെ വെല്ലുന്ന കേരള പൊലീസിനെ പാർട്ടിയുടെ അടിമകളാക്കി മാറ്റുകയാണ് ഇടതുപക്ഷം ചെയ്തത്. ലഹരി വലയിൽ കുരുങ്ങി ജീവിതം ഹോമിക്കുന്ന മക്കളെ ഭയന്നു കഴിയുന്ന അമ്മമാരുടെ നാടായി കേരളത്തെ മാറ്റിയെന്നതാണ് ഇടതു സർക്കാരിന്റെ ഒമ്പതു വർഷത്തെ ഭരണത്തിലൂടെ കഴിഞ്ഞത്.
ജനവിരുദ്ധ നിലപാടുകളും അഴിമതിയും- ഇതാണ് നാലാം വർഷത്തിലെത്തിയ രണ്ടാം പിണറായി സർക്കാരിന്റെ മുഖമുദ്ര. ഈ സർക്കാരിന്റെ അഴിമതിയും പിടിപ്പുകേടും പിൻവാതിൽ നിയമനങ്ങളുമാണ് കേരളത്തെ സമാനതകളില്ലാത്ത കടക്കെണിയിലേക്ക് തള്ളിവിട്ടത്. വിഴിഞ്ഞവും കൊച്ചി മെട്രോയും ഉൾപ്പെടെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തെ പദ്ധതികളല്ലാതെ എന്തു വികസന പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടപ്പാക്കിയത്? സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും പ്രതിസന്ധിയിലാക്കിയ ഈ സർക്കാരാണ് ഖജനാവിൽ നിന്ന് പൊതുപണമെടുത്ത് വാർഷിക മാമാങ്കം നടത്തുന്നത്. അതിനുള്ള ഒരു അവകാശവും ഇവർക്കില്ല.
ചരിത്രത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്ത ധനപ്രതിസന്ധിയിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. അടിസ്ഥാന വർഗങ്ങളെ പൂർണമായും അവഗണിച്ചു. ആരോഗ്യ, കാർഷിക, വിദ്യാഭ്യാസ രംഗങ്ങൾ അനിശ്ചിതത്വത്തിലായി. മലയോര ജനത വന്യജീവി ആക്രമണത്തിൽ കഷ്ടപ്പെടുമ്പോൾ സർക്കാർ തിരിഞ്ഞുനോക്കുന്നില്ല. തീരപ്രദേശം വറുതിയിലും പട്ടിണിയിലുമാണ്. ജനങ്ങൾ കഷ്ടപ്പെടുമ്പോൾ ക്ഷേമ, വികസന പദ്ധതികൾ പൂർണമായും നിറുത്തിവയ്ക്കുന്ന സ്ഥിതിയിലേക്ക് കേരളം കൂപ്പുകുത്തി. ഈ സർക്കാരിന്റെ കാലാവധി കഴിയുമ്പോഴേക്കും സംസ്ഥാനം ആറു ലക്ഷം കോടി രൂപയുടെ കടക്കെണിയിലേക്ക് എത്തും.
അങ്കൺവാടി,
ആശാ- സമരം
സാമൂഹിക സുരക്ഷാ പെൻഷനുകൾ പല തവണ മുടങ്ങി. ക്ഷേമനിധി ബോർഡുകളും തകർച്ചയുടെ വക്കിലാണ്. പാവപ്പെട്ട തൊഴിലാളികൾ അവരുടെ ജീവിതകാലം മുഴുവൻ അദ്ധ്വാനിച്ച പണം അംശദായമായി കൊടുത്ത ക്ഷേമനിധികളിൽ നിന്നു പോലും പെൻഷനോ മറ്റ് ആനുകൂല്യങ്ങളോ നൽകുന്നില്ല. കെട്ടിട നിർമ്മാണ ക്ഷേമനിധി ബോർഡുകളിലേത് ഉൾപ്പെടെ പെൻഷൻ മുടങ്ങിയിട്ട് 16 മാസമായി. അങ്കൺവാടി ജീവനക്കാർക്ക് പെൻഷൻ നൽകുന്നില്ല. ആശാ വർക്കർമാരോടും അങ്കൺവാടി ജീവനക്കാരോടും ദയാരഹിതമായാണ് പൊലീസ് പെരുമാറുന്നത്. വേതനത്തിലെ തുച്ഛമായ വർദ്ധനവിനായി സമരം ചെയ്യുന്നവരെ അപഹസിക്കുന്ന മന്ത്രിമാർ കോർപറേറ്റ് മുതലാളിമാരെപ്പോലെ പെരുമാറുന്നു.
എസ്.സി- എസ്.ടി പദ്ധതി തുക കഴിഞ്ഞ മൂന്നു വർഷമായി വർദ്ധിപ്പിച്ചിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വർഷം എസ്.സി ഫണ്ടിൽ 500 കോടിയും, എസ്.ടി ഫണ്ടിൽ 120 കോടിയും വെട്ടിക്കുറച്ചു. വൈദ്യുതി ബോർഡും സപ്ലൈകോയും കെ.എസ്.ആർ.ടി.സിയും വാട്ടർ അതോറിട്ടിയും ഉൾപ്പെടെ എല്ലാത്തിനോടും അവഗണനയാണ്. വാട്ടർ അതോറിട്ടിയിൽ 4500 കോടിയാണ് 'ജൽജീവൻ" പദ്ധതിയിലെ കരാറുകാർക്ക് നൽകാനുള്ളത്. കേന്ദ്ര പദ്ധതിക്ക് സംസ്ഥാന വിഹിതം നൽകാൻ പോലും സാധിക്കുന്നില്ല. കരാറുകാർ ആത്മഹത്യാ മുനമ്പിലാണ്. സംസ്ഥാനത്തെ കടത്തിന്റെ കാണാക്കയത്തിലേക്ക് തള്ളിയിട്ട സർക്കാർ എന്നാകും പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്താൻ പോകുന്നത്.
കർഷകരെ
വഞ്ചിച്ചു
ആശുപത്രികളിൽ മരുന്നില്ല. പേവിഷബാധയ്ക്ക് വാക്സിൻ എടുത്ത കുഞ്ഞുങ്ങൾക്കു പോലും ജീവൻ നഷ്ടമായി. കാരുണ്യ പദ്ധതി പൂർണമായും മുടങ്ങി. റബറിന് 250 രൂപ തറവിലയാക്കുമെന്ന് പ്രകടനപത്രികയിൽ പറഞ്ഞവർ ആ വാഗ്ദാനം നടപ്പാക്കിയില്ല. എല്ലാ കാർഷിക ഉത്പന്നങ്ങളുടെയും വിലയിടിഞ്ഞു. നാളികേര സംഭരണം നടക്കുന്നില്ല. നെല്ലു സംഭരണം പൂർണമായും പാളി. മില്ലുടമകളുമായി ചേർന്ന് കർഷകരെ കബളിപ്പിക്കാനാണ് ഈ സർക്കാർ ശ്രമിച്ചത്. വന്യജീവി ആക്രമണത്തിലും ഒരു നടപടിയുമില്ല. നാലു മാസത്തിനിടെ 18 പേരെയാണ് കാട്ടാനകൾ ചവിട്ടിക്കൊന്നത്. എന്നിട്ടും സർക്കാർ അനങ്ങാതിരിക്കുകയാണ്.
ജി.എസ്.ടിയിൽ ഏറ്റവും കൂടുതൽ ഗുണം കിട്ടേണ്ടിയിരുന്നത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിനായിരുന്നു. എന്നാൽ, ഉത്പാദക സംസ്ഥാനങ്ങൾ പോലും പരമാവധി 20 ശതമാനം വരെ വളർച്ചയിലേക്കു വന്നപ്പോൾ കേരളത്തിന്റെ ശരാശരി ജി.എസ്.ടി വരുമാന വളർച്ച 6.75 ശതമാനം മാത്രമാണ്. നികുതി പിരിവിൽ പരാജയപ്പെട്ട സർക്കാർ ധൂർത്തിനും അഴിമതിക്കും വേണ്ടി ജനങ്ങളെ വീണ്ടും വീണ്ടും പിഴിയുന്നു. ആശാ വർക്കർമാക്ക് പണം നൽകാനില്ലാത്തവരാണ് പി.എസ്.സി ചെയർമാനും അംഗങ്ങൾക്കും ശമ്പളവും പെൻഷനും വർദ്ധിപ്പിച്ചു നൽകിയത്. വനിതാ സി.പി.ഒ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പെൺകുട്ടികൾ സഹനസമരം നടത്തിയിട്ടും അവരെ ഒന്നു കാണാനെങ്കിലും ഈ സർക്കാർ തയ്യാറായോ?
കേരളത്തെ ലഹരിയുടെ ഹബ്ബാക്കിയ സി.പി.എം നേതാക്കളാണ് ലഹരി മാഫിയകൾക്ക് രാഷ്ട്രീയ രക്ഷാകർതൃത്വം നൽകുന്നത്. ഏതു ഗ്രാമത്തിലും ഏതു തരം ലഹരിയും ലഭ്യമാണ്. മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഏതു കൊലപാതകമെടുത്താലും അതിൽ ലഹരിയുടെ പങ്ക് കാണാം. നിയമസഭയിൽ ഈ വിഷയം ചൂണ്ടിക്കാട്ടിയപ്പോഴും കേസെടുത്തതിന്റെ കണക്കാണ് സർക്കാർ പറഞ്ഞത്. എവിടെ നിന്നാണ് ലഹരിമരുന്ന് എത്തുന്നതെന്നാണ് കണ്ടെത്തേണ്ടത്. രണ്ട് ഐ.ജിമാരെ എൻഫോഴ്സ്‌മെന്റിനായി നിയോഗിക്കണം. സപ്ലെ ചെയിൻ ബ്രേക്ക് ചെയ്യാതെ കേരളത്തെ രക്ഷിക്കാനാകില്ല.
സംഘപരിവാറിന്
കുടപിടിക്കുന്നോ?
മുനമ്പത്ത് സംസ്ഥാന സർക്കാർ കാണിച്ച കള്ളക്കളിയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. മതത്തിന്റെ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയെന്ന സംഘപരിവാർ അജണ്ടയ്ക്കാണ് പിണറായി വിജയനും സംഘവും കുടപിടിച്ചു കൊടുക്കുന്നത്. മുനമ്പത്തെ ജനങ്ങൾക്ക് അനുകൂലമായ തീരുമാനം വഖഫ് ട്രിബ്യൂണൽ സ്വീകരിക്കുമെന്ന ഘട്ടമെത്തിയപ്പോഴാണ് സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം വഖഫ് ബോർഡ് ട്രിബ്യൂണലിന് എതിരെ ഹൈക്കോടതിയെ സമീപിച്ചത്. യഥാർത്ഥത്തിൽ മുനമ്പത്തെ ഭൂമി വഖഫ് ആണെന്നാണ് വഖഫ് ബോർഡിനെക്കൊണ്ട് ഇടതു സർക്കാർ പറയിച്ചിരിക്കുന്നത്. അപ്പോൾ മുനമ്പം നിവാസികൾ കയ്യേറ്റക്കാരാണെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചിരിക്കുന്നത്. എന്നിട്ടും എന്തിനാണ് മുനമ്പത്തെ ജനങ്ങളെ സംരക്ഷിക്കുമെന്ന പച്ചക്കള്ളം മുഖ്യമന്ത്രി പറയുന്നത്?
2016 മുതൽ ബാറുകളുടെ എണ്ണം 29-ൽ നിന്ന് 900-ന് മുകളിൽ എത്തിയിട്ടും മദ്യവില ഇരട്ടിയിലധികം വർദ്ധിച്ചിട്ടും ബാറുകളിൽ നിന്നുള്ള ടി.ഒ.ടി പിരിച്ചെടുക്കുന്നില്ല. ദിവസേന മൂന്നും നാലും ലക്ഷം വരുമാനമുള്ള ബാറുകൾ ടേൺ ഓവർ കാണിക്കുന്നത് ഒരു ലക്ഷമായാണ്. സ്വർണത്തിൽ നിന്നുളള നികുതി പിരിവിലും കാര്യമായ നടപടിയില്ല. ഇതൊക്കെ കിട്ടിയാലല്ലേ വികസന പ്രവർത്തനങ്ങൾ നടത്താനാകൂ? സർവമേഖലയിലും ജനങ്ങൾ ബുദ്ധിമുട്ടുമ്പോൾ കോടികൾ മുടക്കി പി.ആർ വർക്ക് നടത്തുന്നതിലാണ് സർക്കാരിന്റെ ശ്രദ്ധ. കോർപറേറ്റ് മുതലാളിത്തത്തിന്റെ എല്ലാ ജാഡകളുമുള്ള സർക്കാരാണ് കേരളത്തിലുള്ളത്. സംസ്ഥാനത്ത് സർക്കാരില്ലായ്മയാണ്. അതുകൊണ്ടാണ് സർക്കാരിന്റെ വാർഷിക ദിനം യു.ഡി.എഫ് കരിദിനമായി ആചരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |