വിതുര: വിതുര പഞ്ചായത്തിലെ ജനവാസമേഖലയിൽ കാട്ടാനയെ അവശനിലയിൽ കണ്ടെത്തി.വനത്തിനുള്ളിലേക്ക് പോവാൻ ആന കൂട്ടാക്കുന്നില്ല. പാലോട് ഫോറസ്റ്റ് റേഞ്ചിന്റെ പരിധിയിലുള്ള മണലി ആദിവാസി മേഖലയിലാണ് കാട്ടാന നിലയുറപ്പിച്ചിരിക്കുന്നത്. നേരത്തെ പലതവണ കാട്ടാന മണലിയിൽ ഇറങ്ങി ഭീതിയും നാശവും വിതച്ചിരുന്നു. എന്നാൽ ആരെയും ആക്രമിച്ചിരുന്നില്ല. നാട്ടുകാർ പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും കാട്ടാനയെ വനത്തിനുള്ളിലേക്ക് തുരത്തിവിടുമെങ്കിലും രണ്ട് ദിവസം കഴിയുമ്പോൾ വീണ്ടും നാട്ടിലെത്തും. ആന നാട്ടിൻപുറത്തെത്തിയിട്ട് രണ്ടാഴ്ചയാകുന്നു.നേരത്തെ മണിതൂക്കി ചിറ്റാർ,കുണ്ടയം,പേപ്പാറ,കല്ലാർ മൊട്ടമൂട്,ജഴ്സിഫാം മേഖലകളിലും ഈ ആനയെത്തിയിരുന്നു. മോഴയാനയാണ്.ദേഹത്ത് ക്ഷതമേറ്റിട്ടുണ്ട്. കൊമ്പനാനയുമായി ഏറ്റുമുട്ടിയപ്പോൾ ക്ഷതമേറ്റതാവാമെന്നാണ് നിഗമനം. രാത്രിയായാൽ വനത്തിൽനിന്നും ആനയുടെ ചിന്നം വിളികേൾക്കാറുണ്ടെന്ന് ആദിവാസികൾ പറഞ്ഞു. കഴിഞ്ഞ ദിവസം മണലിയിൽ ആന നിലയുറപ്പിച്ചതറിഞ്ഞ് ഡി.എഫ്.ഒയുടെ നേതൃത്വത്തിൽ വനപാലകസംഘം സ്ഥലത്തെത്തി പരിശോധന നടത്തി.രണ്ട് ദിവസം നിരീക്ഷിച്ച ശേഷം ആനയെ പിടികൂടി ചികിത്സ നൽകാനുള്ള തീരുമാനത്തിലാണ് വനപാലകർ. ആന മണലിയിൽ തമ്പടിച്ചതോടെ നാട്ടുകാർ ഭീതിയിലാണ്. ജാഗ്രതപുലർത്തണമെന്ന് വനപാലകർ നിർദ്ദേശം നൽകിയിട്ടുണ്ട്. മോഴആനക്ക് പുറമെ പിടിയാനയും കുട്ടിയും മണലിമേഖലയിൽ ചുറ്റിത്തിരിയുന്നുണ്ട്. ഇടയ്ക്ക് ഒരു ഒറ്റയാനും മണലി മേഖലയിലിറങ്ങി ഭീതി പരത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |