തിരുവനന്തപുരം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലകേസ് പ്രതി അഫാന്റെ നിലയിൽ പുരോഗതി. ഇന്നലെ രാത്രി വെന്റിലേറ്ററിൽ നിന്ന് മാറ്റി. ഓക്‌സിജൻ സഹായം നൽകുന്നുണ്ട്. പേര് വിളക്കുമ്പോൾ കണ്ണു തുറക്കുകയും വശങ്ങളിലേക്ക് നോക്കാൻ പറയുമ്പോൾ കണ്ണ് കൃത്യമായി അനക്കുകയും ഉൾപ്പെടെ ചെയ്തിന് പിന്നാലെയാണ് വെന്റിലേറ്ററിൽ നിന്ന് മാറ്റിയത്. എന്നാൽ അപകടനില പൂർണമായി തരണംചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. വായിലൂടെയും മൂക്കിലൂടെയും ട്യൂബിട്ടിട്ടുണ്ട്. രക്തയോട്ടം കുറഞ്ഞതിനാൽ തലച്ചോറിൽ സാരമായ ക്ഷതങ്ങളുണ്ട്. ക്രമമായ ഇടവേളകളിൽ എം.ആർ.ഐ സ്കാൻ ഉൾപ്പെടെ നടത്തി തലച്ചോറിലെ സ്ഥിതി വിലയിരുത്തുന്നു. ഉണ്ടാകാൻ സാദ്ധ്യതയുള്ള അണുബാധ,ഹൃദയാഘാതം തുടങ്ങിയ സങ്കീർണതകളെ അതിജീവിക്കുന്നത് അനുസരിച്ചായിരിക്കും അഫാൻ അപകടനില പൂർണമായി തരണം ചെയ്യുന്നത്. തലച്ചോറിൽ സാരമായ പ്രശ്നങ്ങളുണ്ടായതിനാൽ ഏറെക്കാലം കിടപ്പുരോഗിയായി തുടരേണ്ടിവരും. പ്രായം കുറവായതിനാൽ കൃത്യമായ ചികിത്സയും പരിചരണവും ലഭിച്ചാൽ കാലതാമസമെടുത്താലും രോഗമുക്തി നേടാനാകുമെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടി. ഞായറാഴ്ചയാണ് പൂജപ്പുര സെൻട്രൽ ജയിലിലെ ടോയ്‌ലെറ്റിൽ അഫാൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ടിവി കാണാൻ സെല്ലിൽ നിന്ന് പുറത്തിറക്കിയപ്പോൾ ടോയ്‌ലെറ്റിൽ പോകണമെന്ന് ആവശ്യപ്പെട്ടു. അലക്കിയിട്ടിരുന്ന മുണ്ട് മറ്റാരും കാണാതെ കൈക്കലാക്കി ടോയ്‌ലെറ്റിന്റെ ജനലിൽ കെട്ടിതൂങ്ങുകയായിരുന്നു. ശരീരഭാരമുള്ളതിനാൽ കരുക്ക് പെട്ടെന്ന് മുറുകിയാണ് ഗുരുതരാവസ്ഥയിലായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |