തിരുവനന്തപുരം : ഇടവേളയ്ക്ക് ശേഷം ഐ.എ.എസ് തലപ്പത്ത് വീണ്ടും പോരു കടുക്കുന്നു. ചീഫ് സെക്രട്ടറി എ.ജയതിലകിന് എതിരെ സസ്പെൻഷനിലുള്ള എൻ. പ്രശാന്ത് വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയതോടെ ആണിത്. തന്റെ സസ്പെൻഷന് പിന്നിൽ എന്താണ് നടന്നതെന്ന കാര്യങ്ങൾ പുറത്തുവിടുമെന്ന് എൻ. പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി. സസ്പെൻഷനുമായി ബന്ധപ്പെട്ട മുഴുവൻ ഫയലുകളും വിവരാവകാശ പ്രകാരം തനിക്ക് ലഭിച്ചെന്നും ആരൊക്കെ എന്തൊക്കെ എഴുതിയെന്നും ആര് ആരെ തിരുത്തിയെന്ന് പുറത്തുവരുമെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. മറ്റൊരു തൊഴിൽ മേഖലയിലും ലഭിക്കാത്ത 'തിരുവായ്ക്ക് എതിർ വായില്ലായ്മ' എന്ന അവസ്ഥ ഡോ.ജയതിലകിന് ആരു പതിച്ച് നൽകിയെന്നും പ്രശാന്ത് ചോദിച്ചു.
എൻ. പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്
സാദാ നിയമബിരുദധാരികളായ നമുക്കൊന്നും മനസ്സിലാക്കാൻ സാധിക്കാത്ത അതിസങ്ക്Iർണ്ണമായ പ്രത്യേക നിയമ പരിരക്ഷ ഭാരതത്തിൽ ഡോ. ജയതിലകിന് മാത്രം ലഭിക്കുന്ന ഒന്നാണ്.
"ഫേസ്ബുക്കിൽ എന്നെപ്പറ്റി നല്ലതേ എഴുതാവൂ അല്ലെങ്കിൽ സർക്കാർ ചെലവിൽ ഉപദ്രവിക്കും" എന്ന പ്രത്യേക പവർ.
മറ്റൊരു തൊഴിൽ മേഖലയിലും ലഭിക്കാത്ത 'തിരുവായ്ക്ക് എതിർ വായില്ലായ്മ' എന്ന അവസ്ഥ ഡോ.ജയതിലകിന് പതിച്ച് നൽകിയത് ആര്? ആരുത്തരവിറക്കി? ഫയലിൽ ആര്, എങ്ങനെ, എന്ത് എഴുതി? അറിവ്, വിദ്യാഭ്യാസം, നീതിബോധം, സത്യസന്ധത, ആർജ്ജവം, ഇതൊക്കെ ഫയലിൽ വാരിവിതറുന്നതെങ്ങനെ എന്ന് ഫയൽ കുറിപ്പുകളിലൂടെ കാണാം!!! ആരാണീ ഭരണസംവിധാനമെന്ന ബ്ലാക് ബോക്സിൽ ഒളിച്ചിരുന്ന് യഥാർത്ഥ തീരുമാനങ്ങൾ എടുക്കുന്നത്? ആരെന്ത് എഴുതി? ആര് ആരെ തിരുത്തി? ആര് മാറ്റിയെഴുതി? ആര് എഴുതിയത് വിഴുങ്ങി? എന്തിന്? ഒരു സർക്കാർ ഫയലിന്റെ പകർപ്പ് കയ്യിൽ കിട്ടിയാൽ എങ്ങനെ അത് മനസ്സിലാക്കാം എന്നും പറയാം. സാധരണക്കാർ നിത്യേന നേരിടുന്ന അധികാര ദുർവ്വിനിയോഗം പ്രോമാക്സിനെ എങ്ങനെ വ്യക്തിഗത ഉത്തരവാദിത്തത്തിലേക്ക് നിയമപരമായി എത്തിക്കാം?
വെറുമൊരു ഗുമസ്തനാം എന്നെ സസ്പെന്റ് ചെയ്ത ഫയലിലെ വിവരങ്ങളിൽ എന്ത് പൊതുതാൽപര്യം? എന്നാൽ, ഫയലിലെ താളുകൾ കാണണം എന്ന് ഒരാൾക്കെങ്കിലും താൽപര്യമുണ്ടെങ്കിൽ, നിങ്ങൾ നിർബന്ധിച്ചാൽ മാത്രം, വിവരാവകാശ പ്രകാരം ലഭിച്ച മറുപടികളും ഫയലിലെ പ്രസക്ത ഭാഗങ്ങളും ഇവിടെ പൊതുജനസമക്ഷം വെക്കാം. പക്ഷേ, നിർബന്ധിക്കണം.
NB: ഒരു കാരണവശാലും ഇതൊന്നും പൊതുജനം അറിയല്ലേ, നാറ്റിക്കല്ലേ എന്ന് പറയാൻ ആഗ്രഹിക്കുന്നവർക്ക് "ഒരു നിർബന്ധവും ഇല്ല" എന്ന് രേഖപ്പെടുത്താം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |