കൊച്ചി: 'ജാനകി വേർസസ് സ്‌റ്റേറ്റ് ഓഫ് കേരള' സിനിമയുടെ പ്രദർശനം തടഞ്ഞ സംഭവത്തിൽ പ്രതികരണവുമായി സംവിധായകൻ പ്രവീൺ നാരായണൻ. വ്യക്തമായ കാരണം പറയാതെയാണ് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് നൽകാത്തതെന്ന് അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞു.
സിനിമ കാണാതെയാണ് പേര് മാറ്റാൻ നിർദേശിച്ചതെന്ന് സംശയിക്കുന്നു. നാളെ മുംബയിൽ ചേരുന്ന റിവ്യൂ കമ്മിറ്റി സിനിമ കാണും. റിവ്യൂ കമ്മിറ്റിയിൽ നിന്ന് അനുകൂല നിലപാട് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
സെൻസർ ബോർഡ് നടപടിയിൽ വ്യക്തത തേടി നിർമാതാക്കൾ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എന്തിനാണ് സിനിമയുടെ പേര് മാറ്റണമെന്ന് നിർദേശിച്ചതെന്ന കാര്യത്തിൽ വ്യക്തത വേണമെന്നാണ് നിർമാതാക്കളുടെ ആവശ്യം.
പീഡനത്തിനിരയായ കഥാപാത്രത്തിന്റെ ജാനകിയെന്ന പേര് മാറ്റണമെന്നാവശ്യപ്പെട്ടാണ് സിനിമയ്‌ക്ക് പ്രദർശനാനുമതി നിഷേധിച്ചതെന്നാണ് വിവരം. ഇരയാകുന്ന പെൺകുട്ടിക്ക് സീതാദേവിയുടെ പര്യായമായ പേര് പാടില്ലെന്നാണ് നിർദ്ദേശം.രേഖാമൂലം നിർദ്ദേശം ലഭിച്ചിട്ടില്ലെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ജൂൺ 27-ന് ആഗോള റിലീസായി തീയേറ്ററുകളിൽ സിനിമ എത്താനിരിക്കുന്ന സമയത്താണ് സെൻസർ ബോർഡ് ചിത്രത്തിന്റെ റിലീസ് തടഞ്ഞു വെച്ചിരിക്കുന്നത്. പേര് മാറ്റാനാകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന അണിയറപ്രവർത്തകർക്ക് സിനിമാസംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സുരേഷ് ഗോപി, അനുപമ പരമേശ്വരൻ എന്നിവർ മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജെ.എസ്.കെയെ കോടതി മുറി ത്രില്ലർ സിനിമയെന്നാണ് വിശേഷിപ്പിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |