വന്യമൃഗങ്ങളോട് പൊരുതിയാണ് ഇടുക്കിയിലെ കുടിയേറ്ര കർഷകർ ജീവിതം കരുപ്പിടിപ്പിച്ചത്. ഇപ്പോൾ നാട്ടിലെ മൃഗങ്ങളോടും പോരടിക്കേണ്ട സ്ഥിതിയാണവർക്ക്. തെരുവുനായകളുടെ കടിയേൽക്കുന്നവരുടെ എണ്ണം അനിയന്ത്രിതമായി വർദ്ധിക്കുമ്പോഴും തദ്ദേശ സ്ഥാപനങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങൾ പൂർണമായും നിലച്ച അവസ്ഥയിലാണ്. കുട്ടികളാണ് തെരുവുനായ്ക്കളുടെ ആക്രമണത്തിൽ കൂടുതൽ ഇരകളാകുന്നത്. പല നഗരത്തിലും നൂറുകണക്കിന് നായ്ക്കളാണ് ചുറ്റിത്തിരിയുന്നതിനാൽ ഭീതിയോടെയാണ് ഇപ്പോൾ ജനങ്ങൾ പുറത്തിറങ്ങുന്നത്. സംസ്ഥാനത്ത് തെരുവ് നായ്ക്കളുടെ ആക്രമണം കൂടുകയും പേ വിഷബാധയേറ്റുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയുമാണ് ജനങ്ങളുടെ ഭീതിയും വർദ്ധിച്ചത്. എന്നാൽ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി വന്ധ്യംകരണം നടത്തി വംശവർദ്ധന കുറയ്ക്കാൻ വിഭാവനം ചെയ്ത എ.ബി.സി സെന്റർ നിർമ്മാണം ജില്ലയിൽ എങ്ങുമെത്തിയിട്ടില്ല.
തദ്ദേശ സ്ഥാപന ലൈസൻസോടെ വീടുകളിൽ വളർത്തുന്നതും ഉടമസ്ഥരില്ലാതെ തെരുവുകളിലൂടെ അലഞ്ഞു തിരിഞ്ഞ് നടക്കുന്നതും ഉൾപ്പെടെയുള്ളവയുടെ ആക്രമണങ്ങൾ അടിക്കടിയുണ്ടാകുന്നത് വലിയ ഭീഷണിയാണുയർത്തുന്നത്. കഴിഞ്ഞ ദിവസം മൂന്നാറിൽ രണ്ടു ദിവസങ്ങളിൽ കുട്ടികൾക്കു നേരെ തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായി. ദേവികുളം തമിഴ് ഹയർസെക്കൻഡറി സ്‌കൂളിലെ ആറു കുട്ടികളെയാണ് തെരുവുനായ ആക്രമിച്ച് പരിക്കേൽപ്പിച്ചത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ബുധനാഴ്ച സ്‌കൂൾ കോമ്പൗണ്ടിലാണ് നായ ആക്രമിച്ചത്. പ്ലസ് വൺ, പ്ലസ്ടു ക്ലാസുകളിൽപ്പെട്ട അഞ്ചു കുട്ടികളെ വ്യാഴാഴ്ച സ്‌കൂളിലേയ്ക്ക് വരുന്ന വഴിയും നായ ആക്രമിച്ചു. രണ്ടാഴ്ച മുമ്പ് മൂന്നാർ മേഖലയിൽ വിനോദ സഞ്ചാരികളടക്കം 16 പേർക്കും ഏതാനും മാസം മുമ്പ് വണ്ടിപ്പെരിയാറ്റിൽ രണ്ടു കുട്ടികൾക്ക് തെരുവു നായയുടെ കടിയേറ്റിരുന്നു. അരണക്കൽ എസ്റ്റേറ്റ് സ്വദേശികളുടെ മക്കൾക്കാണ് നായയുടെ കടിയേറ്റത്. കുട്ടികൾ കളിക്കുന്നതിനിടെയാണ് തെരുവുനായ ഓടിയെത്തി കടിച്ചത്. നേരത്തെ നായ്ക്കളെ കൊല്ലാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതിയുണ്ടായിരുന്നു. എന്നാൽ മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരം ഇതിനു തടയിട്ടു. നിലവിൽ തെരുവുനായ്ക്കളെ കൊല്ലാൻ നിയമം അനുവദിക്കുന്നില്ല. നായ്ക്കൾ നാട്ടുകാരുടെ വളർത്തു മൃഗങ്ങളെയും ആക്രമിച്ച് കൊലപ്പെടുത്തുന്നുണ്ട്. മുട്ടത്ത് മാസങ്ങൾക്ക് മുമ്പ് തെരുവുനായ 40 കോഴികളെയാണ് കൊന്നുതിന്നത്. കൂട്ടമായെത്തുന്ന നായ്ക്കൾ വഴിയോരങ്ങളിൽ തലങ്ങും വിലങ്ങും വിലസുമ്പോൾ വാഹനയാത്രികരും ഭീതിയിലാണ്. ശാന്തമായി എത്തുന്ന നായ പലപ്പോഴും പെട്ടെന്ന് തന്നെ ആക്രമണകാരിയായി മാറാറുണ്ട്. ഇരുചക്ര വാഹനങ്ങൾക്ക് പിന്നാലെ നായ്ക്കൾ കുരച്ചുകൊണ്ട് പായുന്നതും പതിവാണ്. ജില്ലയിൽ രാപ്പകൽ ഭേദമില്ലാതെ തെരുവുനായ ശല്യം രൂക്ഷമായിട്ടും ഇതിന് തടയിടാൻ അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ല.
പല സ്ഥലത്തും ആശുപത്രി പരിസരങ്ങൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ, അടഞ്ഞ് കിടക്കുന്ന കെട്ടിടങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള സ്ഥലങ്ങളിൽ നായ്ക്കൾ കൂട്ടത്തോടെയാണ് തമ്പടിക്കുന്നത്. നായ്ക്കളുടെ ആക്രമണം വർദ്ധിക്കുന്ന സാഹചര്യത്തിൽ ഇവയുടെ വംശവർദ്ധന തടയുന്നതിനാവശ്യമായ പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്ന ആവശ്യം വീണ്ടും ശക്തമായി ഉയരുന്നുണ്ട്.
പേവിഷബാധ മാരകം
പേവിഷബാധയുണ്ടാക്കുന്ന വൈറസ് പ്രധാനമായും തലച്ചോറിനെയാണ് ബാധിക്കുന്നത്. നായ്ക്കളിൽ നിന്നാണ് മനുഷ്യർക്ക് കൂടുതലും പേവിഷബാധ ഉണ്ടാകുന്നത്. പേവിഷബാധയുള്ള മൃഗങ്ങളുടെ കടിയോ, മാന്തലോ, നക്കലോ മൂലം മനുഷ്യർക്ക് രോഗാണുബാധ ഉണ്ടാകാം. തലവേദന, ക്ഷീണം, നേരിയ പനി എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ.
വളർത്തുമൃഗങ്ങൾക്ക് പ്രത്യേകിച്ച് നായ, പൂച്ച എന്നിവയ്ക്ക് പേവിഷബാധക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്പ് നൽകുകയാണ് രോഗം തടയാനുള്ള പ്രധാന മാർഗം. നായ്ക്കൾക്ക് ജനിച്ച ശേഷം രണ്ടാം മാസം ആദ്യ ഡോസും, മൂന്നാം മാസം രണ്ടാം ഡോസും തുടർന്ന് എല്ലാ വർഷവും ബൂസ്റ്റർ ഡോസ് വാക്സിനും നൽകണം. മൃഗങ്ങളെ പരിപാലിക്കുന്നവർ പേവിഷബാധക്കെതിരെ പ്രതിരോധ കുത്തിവയ്പ് എടുക്കണം. മൃഗങ്ങളുടെ കടിയോ, മാന്തലോ ഏറ്റാൽ സോപ്പും വെള്ളവും ഉപയോഗിച്ച് 15 മിനിറ്റു നേരം കഴുകണം. ഇത് രോഗാണുബാധ ഒരു പരിധി വരെ ഒഴിവാക്കാൻ സഹായിക്കും. തുടർന്ന് എത്രയും വേഗം ഡോക്ടറുടെ നിർദ്ദേശപ്രകാരം പേവിഷബാധയ്‌ക്കെതിരെയുള്ള പ്രതിരോധ കുത്തിവയ്‌പ്പെടുക്കണം.
നായശല്യത്തിന്
കാരണം മാലിന്യം
പൊതുജനങ്ങളുടെയും കച്ചവട സ്ഥാപനങ്ങളുടെയും അലക്ഷ്യമായ മാലിന്യം നിക്ഷേപിക്കലും അശാസ്ത്രീയമായ രീതിയിൽ പ്രവർത്തിക്കുന്ന അറവുശാലകളുമാണ് തെരുവുനായ്ക്കൾ പെരുകാനിടയാക്കുന്നത്. മാലിന്യനിർമാർജ്ജനത്തിനുള്ള പദ്ധതികൾ തദ്ദേശസ്ഥാപനങ്ങൾ നടപ്പിലാക്കുന്നെങ്കിലും മാലിന്യം കുന്നുകൂടുന്നത് കുറയ്ക്കാൻ ഇത് ഫലപ്രദമാകുന്നില്ല. നഗരത്തിലെ സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രങ്ങളിലും റോഡരികിൽ കൂടിക്കിടക്കുന്ന മാലിന്യങ്ങൾക്കരികിലും നായ്ക്കൾ കൂട്ടമായി വിഹരിക്കുന്നത് കാൽനട യാത്രക്കാർക്കും വാഹന യാത്രക്കാർക്കും പരിസരവാസികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. അറവുശാലകളിൽ നിന്ന് റോഡരികിലും ഒഴിഞ്ഞ സ്ഥലത്തും തള്ളുന്ന ഇറച്ചിമാലിന്യങ്ങൾ തിന്നാനെത്തുന്ന നായ്ക്കളും ആളുകൾക്ക് വലിയ ഭീഷണിയാണ്.
നിർജീവമായ വന്ധ്യംകരണം
സംസ്ഥാന സർക്കാർ കുടുംബശ്രീ വഴി നടപ്പാക്കിയ എ.ബി.സി പദ്ധതി ജില്ലയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും കാര്യക്ഷമമല്ല. പ്ലാൻ ഫണ്ടിൽ നിന്നാണ് വന്ധ്യംകരണ പദ്ധതിക്കുള്ള തുക അനുവദിച്ചിരിക്കുന്നത്. ഹെൽത്ത് വിഭാഗവും പരിയാരം വെറ്ററിനറി വിഭാഗവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. അലഞ്ഞു തിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളെ പ്രത്യേകം തയ്യാറാക്കിയ ശസ്ത്രക്രിയാ കേന്ദ്രത്തിലെത്തിച്ച് വന്ധ്യംകരണം നടത്തിയ ശേഷം പിടികൂടിയ സ്ഥലത്തു തന്നെ തിരിച്ചു വിടുകയാണ് ചെയ്യുന്നത്. വന്ധ്യംകരണം നടത്തിയ നായ്ക്കളെ തിരിച്ചറിയാനായി ഇവയുടെ ഇടത് ചെവിയിൽ സ്റ്റാർ ആകൃതിയിൽ സ്റ്റാമ്പ് ചെയ്യതിട്ടുണ്ടാകും. നായശല്യം നിയന്ത്രിക്കാനുള്ള നഗരസഭയുടെ പദ്ധതികളും ജനങ്ങളുടെ മാലിന്യ നിക്ഷേപം നിയന്ത്രിക്കാനുള്ള നടപടികളും കാര്യമായി ഫലം കാണുന്നില്ല. നിരവധി തവണ പരാതികൾ നൽകിയിട്ടും അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കുന്നില്ല. ഇതിന് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യം ശക്തമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |