തിരുവനന്തപുരം: അടിയന്തരാവസ്ഥ ലേഖനത്തിൽ ശശി തരൂർ എംപിക്കെതിരായ വികാരം പാർട്ടിയിൽ ശക്തമാകുന്ന സാഹചര്യത്തിൽ അച്ചടക്കനടപടി വേണ്ടെന്ന് ഹൈക്കമാൻഡ് തീരുമാനം. ലേഖനത്തെ അവഗണിക്കാനാണ് നേതൃത്വം ഇപ്പോൾ നിർദ്ദേശം നൽകിയിരിക്കുന്നത്. പാർട്ടിയുടെ വക്താക്കളോട് ഇതുമായി ബന്ധപ്പെട്ട് പരസ്യപ്രസ്താവനകളൊന്നും നടത്തരുതെന്നും സൂചിപ്പിച്ചിട്ടുണ്ട്. വിഷയത്തിൽ എന്തെങ്കിലും നിലപാട് വ്യക്തമാക്കാനുണ്ടെങ്കിൽ ഹൈക്കമാൻഡ് പ്രതികരിക്കുമെന്നാണ് എഐസിസിയുടെ നിലപാട്.
അടുത്തിടെ കോൺഗ്രസിനെ വെട്ടിലാക്കുന്ന തരത്തിലുളള നിരവധി പ്രസ്താവനകളാണ് ശശി തരൂർ നേരിട്ടും ലേഖനങ്ങളിലൂടെയും ഉയർത്തിയത്. ഇസ്രയേൽ വിഷയത്തിൽ സോണിയ ഗാന്ധി പറഞ്ഞതിനെതിരെയും ഓപ്പറേഷൻ സിന്ദൂറിൽ രാഹുൽ ഗാന്ധി പറഞ്ഞതിനെയും ശശി തരൂർ വിമർശിച്ചിരുന്നു. ലണ്ടനിൽ ഒരു പരിപാടിക്കിടയിൽ കേന്ദ്ര സർക്കാരിന്റെ ദേശീയ നയത്തെ ഉയർത്തിക്കാണിക്കുന്ന രീതിയിൽ ശശി തരൂർ സംസാരിച്ചതും കോൺഗ്രസ് നേതാക്കൾക്കിടയിൽ അതൃപ്തി ഉണ്ടാക്കിയിരുന്നു.
അടിയന്തരാവസ്ഥയെ വിമർശിച്ചും അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും അധികാരം കൈയാളിയ മകൻ സഞ്ജയ്ഗാന്ധിയുടെയും ക്രൂരതകൾ തുറന്നുകാട്ടിയുമാണ് ശശി തരൂർ ലേഖനം എഴുതിയത്.മുഖ്യമന്ത്രി പദവിയിലേക്ക് കൂടുതൽ ജനപിന്തുണ തനിക്കെന്ന സർവേ റിപ്പോർട്ട് സ്വയം പുറത്തുവിട്ട് വിവാദം സൃഷ്ടിച്ചതിന് പിന്നാലെയാണിത്. പ്രോജക്ട് സിൻഡിക്കേറ്റ് എന്ന ഏജൻസി വഴിയാണ് മാദ്ധ്യമങ്ങളിൽ ശശി തരൂരിന്റെ ലേഖനം പ്രത്യക്ഷപ്പെട്ടത്.
അടിയന്തരാവസ്ഥ കാലത്ത് സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ഭരണഘടനാപരമായ വാഗ്ദാനങ്ങളുടെ സത്ത കടുത്ത പരീക്ഷണത്തിലായെന്ന് ലേഖനത്തിൽ പറയുന്നു. ഭരണഘടനാപരമായ അതിക്രമങ്ങൾ മനുഷ്യാവകാശ ലംഘനങ്ങളുടെ ഭയാനകമായ പട്ടികയ്ക്ക് വഴിയൊരുക്കി.തടങ്കലിലെ പീഡനങ്ങളും വിചാരണ കൂടാതെയുള്ള കൊലപാതകങ്ങളും ഭരണകൂടത്തെ ധിക്കരിക്കാൻ ധൈര്യം കാണിച്ചവർക്ക് ഇരുണ്ട യാഥാർത്ഥ്യങ്ങളായിരുന്നു.
അക്കാലത്ത് ഇതൊന്നും പുറത്തറിഞ്ഞിരുന്നില്ല. അച്ചടക്കത്തിനും ക്രമത്തിനും വേണ്ടിയുള്ള നടപടികൾ പലപ്പോഴും പറഞ്ഞറിയിക്കാൻപറ്റാത്ത ക്രൂരതകളായി മാറി. സഞ്ജയ്ഗാന്ധി നയിച്ച നിർബന്ധിത വന്ധ്യംകരണ പരിപാടികൾ അതിന് ഉദാഹരണമാണ്. ന്യൂഡൽഹി പോലുളള നഗര കേന്ദ്രങ്ങളിൽ ചേരികൾ നിഷ്‌കരുണം ഇടിച്ചുനിരത്തി ആയിരക്കണക്കിന് ആളുകളെ ഭവനരഹിതരാക്കി. അവരുടെ ക്ഷേമത്തെക്കുറിച്ച് ചിന്തിച്ചതേയില്ല. അടിയന്തരാവസ്ഥയെ ഇന്ത്യയുടെ ചരിത്രത്തിലെ ഒരു ഇരുണ്ട അദ്ധ്യായമായി മാത്രം ഓർക്കാതെ അതിന്റെ പാഠങ്ങൾ ഉൾക്കൊള്ളണമെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് ലേഖനം അവസാനിപ്പിക്കുന്നത്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |