ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഈ സീസണില്‍ നടക്കില്ലെന്ന് റിപ്പോര്‍ട്ട്. 2025-26 വര്‍ഷത്തെ സീസണ്‍ സാദ്ധ്യമാകില്ലെന്ന് ലീഗിന്റെ നടത്തിപ്പുകാരായ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്‌മെന്റ് ലിമിറ്റഡ് (എഫ്.എസ്.ഡി.എല്‍) ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷനേയും ഐഎസ്എല്‍ ക്ലബ്ബുകളേയും അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്. റിലയന്‍സ് ഗ്രൂപ്പിന്റെ കീഴിലാണ് എഫ്.എസ്.ഡി.എല്‍ പ്രവര്‍ത്തിക്കുന്നത്.
ലീഗിന്റെ സംപ്രേഷണ അവകാശ കരാര്‍ സംബന്ധിച്ച തര്‍ക്കമാണ് സീസണ്‍ സാദ്ധ്യമാകാത്തതിന് പിന്നിലെന്നാണ് വിവരം. ഈ വര്‍ഷത്തെ ഫുട്‌ബോള്‍ കലണ്ടര്‍ നേരത്തെ എഐഎഫ്എഫ് പുറത്ത് വിട്ടപ്പോള്‍ ഐഎസ്എല്‍ അതില്‍ ഉള്‍പ്പെട്ടിരുന്നില്ല. 2014ലാണ് ഐ.എസ്.എല്‍ തുടങ്ങിയത്. 2019ല്‍ ഐ ലീഗിനെ മറികടന്ന് ഐ.എസ്.എല്‍ ഇന്ത്യയിലെ ഒന്നാം ഡിവിഷന്‍ ലീഗായി ഉയര്‍ത്തപ്പെട്ടത്. ഫുട്‌ബോളില്‍ വന്‍ മുന്നേറ്റം ഇന്ത്യ ലക്ഷ്യമിടുന്ന ഘട്ടത്തിലാണ് രാജ്യത്തെ ഒന്നാം ഡിവിഷന്‍ ലീഗിന്റെ ഒരു സീസണ്‍ തന്നെ ഉപേക്ഷിക്കുന്നത്.
എ.ഐ.എഫ്.എഫുമായുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എം.ആര്‍.എ) പുതുക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതാണ് സീസണ്‍ മാറ്റിവെക്കാനുള്ള കാരണം. കരാര്‍ പുതുക്കാതെ സീസണ്‍ ആരംഭിക്കാനാകില്ലെന്ന് എഫ്.എസ്.ഡി.എല്‍ രേഖാമൂലം അറിയിച്ചു. എ.ഐ.എഫ്.എഫും ലീഗ് നടത്തിപ്പുകാരായ എഫ്.എസ്.ഡി.എലുമായുള്ള കരാര്‍ ഡിസംബറില്‍ അവസാനിക്കുകയാണ്. കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് നീക്കങ്ങളൊന്നും ഇതുവരെ നടന്നിട്ടില്ല. കരാറനുസരിച്ച് എഫ്.എസ്.ഡി.എല്‍ വര്‍ഷത്തില്‍ 50 കോടി രൂപ ഫെഡറേഷന് നല്‍കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |