മുതിർന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദൻ ഓർമ്മയായത് ഈ മാസം 21നാണ്. ആബാലവൃദ്ധം ജനങ്ങൾ യാത്രാമൊഴിയേകിയ ശേഷം ബുധനാഴ്‌ച രാത്രിയോടെയാണ് അദ്ദേഹത്തിന്റെ ഭൗതികശരീരം സംസ്‌കരിച്ചത്. രണ്ട് ദിവസങ്ങൾക്കിപ്പുറം ഇന്ന് അദ്ദേഹത്തിന്റെ മക്കളായ വി എ അരുൺ കുമാറിന്റെയും ആശയുടെയും ജന്മദിനമാണ്. അച്ഛനില്ലാത്ത തങ്ങളുടെ ആദ്യ ജന്മദിനത്തെക്കുറിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് വി എസിന്റെ മകൻ അരുൺ കുമാർ. തങ്ങളുടെ ജന്മദിനത്തിന് കാത്തുനിൽക്കാതെ അച്ഛൻ യാത്രയായെന്നും വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നുവെന്നുമാണ് അദ്ദേഹം കുറിച്ചത്.
വി എ അരുൺ കുമാറിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണരൂപം ചുവടെ:
ജൂലൈ 25. എന്റേയും, സഹോദരി ആശയുടെയും ജന്മദിനമാണിന്ന്...കുട്ടിക്കാലം മുതൽ പിറന്നാളുകൾ മിക്കവാറും അമ്മയോടൊപ്പമാണ്, പുന്നപ്രയിലെ വീട്ടിൽ. ആഘോഷങ്ങളൊന്നുമില്ല, അമ്മ മിട്ടായി വാങ്ങിത്തരും. പാർട്ടി പരിപാടികളുടെ തിരക്കിലായിരിക്കും അച്ഛൻ. എപ്പോഴെങ്കിലും വരുന്ന ഫോൺ വിളികൾ നൽകുന്ന സന്തോഷം..
തിരുവനന്തപുരത്തെ താമസം മുതലാണ് പിറന്നാളുകൾ അച്ഛനോടൊപ്പമായത്. ഞങ്ങളുടെ ഈ ജന്മദിനത്തിന് കാത്തു നിൽക്കാതെ അച്ഛൻ യാത്രയായി.വല്ലാത്ത ശൂന്യത അനുഭവപ്പെടുന്നു.
ജൂൺ 23ന് ഹൃദയാഘാതത്തെ തുടർന്നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ്‌എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജൂലായ് 21ന് വൈകിട്ട് 3.20ഓടെയാണ് നൂറ്റാണ്ടുനീണ്ട ജീവിതത്തിന്
അന്ത്യമായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |