പാലക്കാട് : ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ 53.950 ഗ്രാം മെത്താംഫിറ്റമിനുമായി രണ്ടു യുവതികളും ഒരു യുവാവും പൊലീസിന്റെ പിടിയിലായി. കോഴിക്കോട് ഒഞ്ചിയം സ്വദേശി ആൻസി കെ.വി, മലപ്പുറം മൊറയൂർ സ്വദേശികളായ നൂറ തസ്നി, മുഹമ്മദ് സ്വാലിഹ് എന്നിവരാണ് അറസ്റ്രിലായത്. പാലക്കാട് മുണ്ടൂർ പൊരിയാനിയിൽ നിന്നാണ് പ്രതികളെ നാർക്കോട്ടിക് സെല്ലും പൊലീസും ചേർന്ന് പിടികൂടിയത്. ആൻസിയെ കഴിഞ്ഞ വർഷവും എം.ഡി.എം.എയുമായി പിടികൂടിയിരുന്നു. ഈ കേസിൽ ജാമ്യത്തിലറങ്ങിയ ശേഷമാണ് വീണ്ടും ലഹരിക്കേസിൽ പിടിയിലാകുന്നത്.
ആൻസിയിൽ നിന്ന് മയക്കുമരുന്ന് വാങ്ങാനാണ് നൂറയും സ്വാലിഹും എത്തിയത്. പിടിയിലാകുന്ന സമയത്ത് ഇന്നോവ കാറിലാണ് പ്രതികൾ സഞ്ചരിച്ചിരുന്നത്. ഈ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആൻസിയുടെ സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചതിൽ നിന്ന് കൂടുതൽ പ്രതികളെ കുറിച്ച് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ആൻസിയുടെ ഗൂഗിൾപേ, ഫോൺപേ, ബാങ്ക് അക്കൗണ്ടുകൾ എന്നിവയും പൊലീസ് പരിശോധിച്ചു. ബംഗളുരുവിൽ നിന്നാണ് ആൻസി മയക്കുമരുന്ന് കേരളത്തിലേക്ക് എത്തിച്ചതെന്നും വിവരമുണ്ട്.
പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നിർദ്ദേശ പ്രകാരം മണ്ണാർക്കാട് ഡിവൈ.എസ് .പി സന്തോഷ് കുമാർ, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൾ മുനീർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |