തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 17ാമത് ഐ.ഡി.എസ്.എഫ്.എഫ്.കെയുടെ ഭാഗമായി ഡോക്യുമെന്ററി രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ലൈഫ്‌ടൈം അച്ചീവ്‌മെന്റ് അവാർഡ് രാകേഷ് ശർമ്മയ്ക്ക് സമ്മാനിക്കും. രണ്ടു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. ആഗസ്റ്റ് 22 മുതൽ 27 വരെ കൈരളി, ശ്രീ, നിള തിയേറ്ററുകളിലായി നടക്കുന്ന മേളയിൽ പുരസ്‌കാരം സമർപ്പിക്കും.
ഇന്ത്യൻ ഡോക്യുമെന്ററി രംഗത്തെ പരിവർത്തനത്തിനു വിധേയമാക്കിയതിലുള്ള നിർണായകപങ്ക്, സാമൂഹിക നീതിക്കായുള്ള നിലയുറച്ച പ്രതിബദ്ധത, നിർഭയമായ ചലച്ചിത്രപ്രവർത്തനം എന്നിവ പരിഗണിച്ചാണ് പുരസ്‌കാരം. മേളയിൽ രാകേഷ് ശർമ്മയുടെ തിരഞ്ഞെടുത്ത ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കും.
ഇന്ത്യൻ കഥേതര ചലച്ചിത്രരംഗത്തെ ഒത്തുതീർപ്പുകളില്ലാത്ത ഉറച്ച ശബ്ദങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന രാകേഷ് ശർമ്മ 2004ലെ 'ഫൈനൽ സൊല്യൂഷൻ' എന്ന ഡോക്യുമെന്ററിയുടെ പേരിലാണ് പ്രധാനമായും അറിയപ്പെടുന്നത്. 2002ലെ ഗുജറാത്ത് വംശഹത്യയെ ആഴത്തിൽ വിശകലനം ചെയ്ത് തീവ്രഹിന്ദുത്വരാഷ്ട്രീയത്തിന്റെ ഉദ്ഭവവും വളർച്ചയും അന്വേഷിക്കുന്ന ഈ ഡോക്യുമെന്ററി 120ൽപ്പരം
അന്താരാഷ്ട്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ആദ്യം പ്രദർശനാനുമതി നിഷേധിച്ചിരുന്നെങ്കിലും പൊതുജനപ്രതിഷേധത്തെ തുടർന്ന് വെട്ടലുകളില്ലാതെ 'ഫൈനൽ സൊല്യൂഷ'ന് സെൻസർ സർട്ടിഫിക്കറ്റു നൽകാൻ സെൻസർ ബോർഡ് നിർബന്ധിതമായി.
2006ലെ ദേശീയ ചലച്ചിത്ര അവാർഡിന്റെ കഥേതര വിഭാഗത്തിൽ ഈ ഡോക്യുമെന്ററി സ്‌പെഷ്യൽ ജൂറി പുരസ്‌കാരം നേടുകയും ചെയ്തു. 'ഭാരത് ഏക് ഖോജ്' എന്ന ദൂരദർശൻ പരമ്പരയിൽ ശ്യാം ബെനഗലിന്റെ അസിസ്റ്റന്റായി ചലച്ചിത്രരംഗത്ത് പ്രവേശിച്ച രാകേഷ് ശർമ്മ, തുടർന്ന് ദൂരദർശൻ, ബി.ബി.സി, ചാനൽ 4 എന്നിവയുടെ വിവിധ പദ്ധതികൾക്കുവേണ്ടി പ്രവർത്തിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |