SignIn
Kerala Kaumudi Online
Wednesday, 20 August 2025 11.00 AM IST

ഇ - മാലിന്യ ശേഖരണം

Increase Font Size Decrease Font Size Print Page
e-waste

പുതിയ കാലത്തിന്റെ ഏറ്റവും അപകടകരമായ മാലിന്യമാണ് ഇ - മാലിന്യം. കേടായ ഇലക്ട്രോണിക് മാലിന്യങ്ങൾ ആരും സ്വീകരിക്കാറില്ല. ഇത് വഴിയിൽ ഉപേക്ഷിച്ചാൽ പ്രകൃതിക്കുണ്ടാകുന്ന പരിസ്ഥിതി നാശം വളരെ വലുതാണ്. കേരളത്തിലെ മാലിന്യ സംസ്‌കരണ പ്രവർത്തനത്തിൽ വിപ്ളവകരമായ മാറ്റങ്ങൾ നടപ്പാക്കിയ ഹരിതകർമ്മസേന ഒരു പുതിയ ദൗത്യമെന്ന നിലയിലാണ് ഇ- മാലിന്യങ്ങൾ ശേഖരിക്കാൻ തുടങ്ങിയത്. അതിനാൽ കാലങ്ങളായി വീടുകളിൽ അടിഞ്ഞുകിടന്ന ഇ- മാലിന്യം ഒഴിവായതിനൊപ്പം പണവും കൂടി ലഭിച്ചെന്ന സന്തോഷത്തിലാണ് ജനങ്ങൾ. സംസ്ഥാനത്തെ കോർപ്പറേഷനുകളിലും മുനിസിപ്പാലിറ്റികളിലുമാണ് ഹരിതകർമ്മ സേന ഇ- മാലിന്യം ശേഖരിച്ചത്. ഒരു മാസം മുമ്പ് ആരംഭിച്ച പദ്ധതിയിലൂടെ ഇതുവരെ ശേഖരിച്ചത് 33,945 കിലോ ഇ - മാലിന്യമാണ്. പകരമായി ഹരിതകർമ്മസേന നൽകിയത് 2.63 ലക്ഷം രൂപ.

അപകടകരമല്ലാത്ത ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഗണത്തിൽപ്പെടുന്ന 44 ഇനമാണ് ഇവർ ശേഖരിക്കുന്നത്. കിലോഗ്രാം നിരക്കിലാണ് വില നൽകുന്നത്. ശേഖരിക്കുന്ന ഉപകരണങ്ങൾ ക്ളീൻ കേരള കമ്പനിയിൽ എത്തിച്ച് തരം തിരിക്കും. പുനചംക്രമണം സാധിക്കുന്ന വസ്തുക്കൾ ഈ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് കൈമാറും. കഴിയാത്തവ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നിർമ്മാർജ്ജനം ചെയ്യും. ഹരിതകർമ്മസേന കൺസോർഷ്യം ഫണ്ടിൽ നിന്നോ തദ്ദേശസ്ഥാപനത്തിന്റെ തനത് ഫണ്ടിൽ നിന്നോ ആണ് വീടുകൾക്കും സ്ഥാപനങ്ങൾക്കും വില നൽകുന്നത്. ക്ളീൻ കേരള കമ്പനി ഏറ്റെടുക്കുമ്പോൾ ഈ തുക ഹരിതകർമ്മസേനകൾക്ക് തിരികെ ലഭിക്കും.

ഇ - മാലിന്യത്തിന്റെ ശാസ്‌ത്രീയമായ സംസ്‌കരണം ഉറപ്പാക്കാൻ ആരംഭിച്ച പദ്ധതി ക്ളീൻ കേരള കമ്പനി, ശുചിത്വ മിഷൻ, കുടുംബശ്രീ എന്നീ ഏജൻസികളുമായി ചേർന്ന് തദ്ദേശ സ്വയംഭരണ വകുപ്പാണ് നടത്തുന്നത്. വിജയകരമായതോടെ സെപ്തംബർ മുതൽ എല്ലാ പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള തീരുമാനം തികച്ചും സ്വാഗതാർഹമാണ്.

ഹരിതകർമ്മസേന ഇ- മാലിന്യം ശേഖരിക്കുന്നത് സംബന്ധിച്ച് ചെയ്ത പരസ്യവും രസകരമായിരുന്നു. സാങ്കേതിക തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ കുടുങ്ങിയ ബ്രിട്ടീഷ് യുദ്ധവിമാനത്തിന്റെ ചുമതലക്കാരനോട് ഇ- മാലിന്യം ഉണ്ടെങ്കിൽ ഞങ്ങളെടുക്കാം എന്നു പറയുന്ന ഹരിതകർമ്മ സേനാംഗത്തെയാണ് പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നത്. വിദേശ രാജ്യങ്ങളിൽ ഇ - മാലിന്യം നിർമ്മാർജ്ജനം ചെയ്യുന്നതിന് യന്ത്രസഹായത്തോടെയുള്ള നവീനമായ രീതികൾ ആവിഷ്കരിച്ചിട്ടുണ്ട്. അത്തരം സ്ഥലങ്ങൾ നേരിട്ട് സന്ദർശിച്ച് അതുപോലുള്ള സംവിധാനങ്ങൾ ഇവിടെയും ആരംഭിക്കാനുള്ള നടപടികളും തദ്ദേശ വകുപ്പിന്റെ ഭാഗത്തുനിന്ന് ഉണ്ടാകേണ്ടതാണ്. കാരണം ഭാവിയിൽ കേരളത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഒരു പ്രശ്നമായി ഇ - മാലിന്യം മാറും.

മൊബൈൽ ഫോൺ കേരളത്തിൽ കുട്ടികൾ വരെ ഉപയോഗിക്കുന്നു. വിദ്യാർത്ഥികളിലും ജീവനക്കാരിലും സ്വന്തമായി കമ്പ്യൂട്ടറുകൾ ഉള്ളവരുടെ എണ്ണവും വളരെ കൂടുതലാണ്. ഇത് കൂടാതെ വീട്ടിലെ കേടാകുന്ന ഇലക്ട്രിക് - ഇലക്ട്രോണിക് സാധനങ്ങളായ ടി.വി, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, ഗ്രൈൻഡർ, ഫാൻ, കമ്പ്യൂട്ടർ, മോണിറ്റർ, മൊബൈൽ ഫോൺ, ടെലിഫോൺ, മോഡം, ഇൻവെർട്ടർ, ഇൻഡക്ഷൻ കുക്കർ, വാട്ടർ ഹീറ്റർ, എയർ കണ്ടീഷണറുകൾ തുടങ്ങിയവ ഹരിതകർമ്മസേന ശേഖരിക്കുന്നവയിൽ ഉൾപ്പെടുന്നു. ടിവിയുടെയും കമ്പ്യൂട്ടറുകളുടെയും മോണിറ്ററുകളും ബാറ്ററിയുമാണ് ഇ - മാലിന്യത്തിൽ അപകടത്തിലും അളവിലും കൂടി നിൽക്കുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ലെഡ്, നിക്കൽ, മെർക്കുറി തുടങ്ങിയ അപകടകരമായ മൂലകങ്ങൾ കടുത്ത രോഗഭീഷണിക്ക് തന്നെ ഇടയാക്കുന്നവയാണ്. ഈ പശ്ചാത്തലത്തിൽ ഹരിതകർമ്മസേനയുടെ ഇ- മാലിന്യ ശേഖരണം അഭിനന്ദനം അർഹിക്കുന്നു.

TAGS: E WATSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.