കൊച്ചി: യുവ നേതാവിനെതിരെ നടത്തിയ ആരോപണങ്ങൾക്ക് ശേഷം സെെബർ ആക്രമണം നേരിടുന്നുവെന്ന് നടി റിനി ആൻ ജോർജ്. തനിക്ക് ഭയമില്ലെന്നും പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും റിനി വ്യക്തമാക്കി. സെെബർ ആക്രമണം ഉണ്ടാകുന്നുമെന്ന് അറിഞ്ഞാണ് വെളിപ്പെടുത്തൽ നടത്തിയതെന്നും നടി ഇന്ന് രാവിലെ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ഞാൻ ആരോപണം ഉന്നയിച്ച വ്യക്തിയുടെ ഭാഗത്ത് നിന്നാണ് സെെബർ ആക്രമണം ഉണ്ടാകുന്നത്. എന്റെ ഭാഗത്താണ് ശരി. സെെബർ ആക്രമണം കാരണം പിൻമാറില്ല. ഇപ്പോൾ അയാളുടെ പേര് വെളിപ്പെടുത്താൻ ഞാൻ തയ്യാറല്ല. കൂടുതൽ ആലോചിച്ച ശേഷം തീരുമാനിക്കാം. ഇന്നലെ രാത്രി തന്നെ പല പെൺകുട്ടികളും വിളിച്ചു. ഇതേ പ്രശ്നങ്ങളാണ് പറഞ്ഞത്. മാദ്ധ്യമശ്രദ്ധയ്ക്ക് വേണ്ടിയല്ല വെളിപ്പെടുത്തൽ നടത്തിയത്'- റിനി പ്രതികരിച്ചു.
ജനപ്രതിനിധിയായ യുവനേതാവ് തനിക്ക് അശ്ളീലസന്ദേശം അയച്ചെന്നും പാർട്ടിയിലെ നേതാക്കളുടെ പെൺമക്കളെ ഉപദ്രവിച്ചിട്ടുണ്ടെന്നുമാണ് റിനി ആൻ ജോർജ് ആരോപിച്ചത്. കേരളത്തിലെ യുവനേതാവ് മോശമായി പെരുമാറിയെന്ന് 'കൗമുദി മൂവീസി"ന് നൽകിയ അഭിമുഖത്തിലാണ് റിനി ആദ്യം വെളിപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മാദ്ധ്യമങ്ങളോട് ഇക്കാര്യം ആവർത്തിക്കുകയായിരുന്നു.
മൂന്നരവർഷം മുമ്പാണ് യുവനേതാവ് അശ്ളീലസന്ദേശങ്ങൾ അയച്ചത്. പലതവണ മോശമായി പെരുമാറി. സോഷ്യൽ മീഡിയ വഴിയാണ് നേതാവ് പരിചയപ്പെട്ടത്. പിന്നീടാണ് ജനപ്രതിനിധിയായത്. നേതാവിന്റെ പേര് പറയാൻ ആഗ്രഹിക്കുന്നില്ല. നേതാക്കളോട് പറയുമെന്ന് യുവനേതാവിനോട് പറഞ്ഞു. 'പോയി പറയൂ, ആര് ശ്രദ്ധിക്കാൻ" എന്നായിരുന്നു മറുപടി. പാർട്ടിയിലെ പല നേതാക്കളോടും പരാതി പറഞ്ഞിരുന്നു. എന്നിട്ടും അയാൾക്ക് പുതിയ സ്ഥാനമാനങ്ങൾ കിട്ടി.
പാർട്ടിയിലെ നേതാക്കളുടെ മക്കൾക്കും ദുരനുഭവമുണ്ട്. പല സ്ത്രീകളെയും ഉപദ്രവിച്ചിട്ടുണ്ട്. അത് തുറന്നുപറയാൻ അവർ തയ്യാറാകണം.സമീപകാലത്ത് സമൂഹമാദ്ധ്യമങ്ങളിൽ സജീവമായ ചർച്ചയിൽ വന്നയാളാണെന്ന് കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. തങ്ങളിൽ ഒരാൾക്കെതിരെ പരാമർശമുണ്ടായിട്ടും മാദ്ധ്യമപ്രവർത്തകർ പോലും പരാതി അവഗണിച്ചെന്ന് റിനി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |