സമത്വസുന്ദരവും വിവേചനരഹിതവുമായ ഒരു കാലത്തിന്റെ ഓർമ്മപ്പെടുത്തൽ കൂടിയാണല്ലോ ഓണം. സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഭൂതകാലത്തെക്കുറിച്ചുള്ള ഹൃദ്യമായ ഓർമ്മകൾ സഹവർത്തിത്വത്തിന്റെയും അഭിവൃദ്ധിയുടെയും ഭാവികാലം കെട്ടിപ്പടുക്കാനുള്ള വറ്റാത്ത ഊർജ്ജമാണ് നൽകുന്നത്. പ്രകൃതിദുരന്തങ്ങൾ സൃഷ്ടിച്ച ദുരിതകാലങ്ങൾക്കു ശേഷം പൂർണമായ അർത്ഥത്തിൽ നമ്മുടെ ഓണാഘോഷങ്ങൾ തിരികെ വന്നിരിക്കുകയാണ്. നാടും നഗരവും വിപണികളുമെല്ലാം ഓണത്തിരക്കിലാണ്.
ഇത്തവണ ഓണക്കാലത്തെ വരവേൽക്കാൻ വിപുലമായ പ്രവർത്തനങ്ങളാണ് ധനവകുപ്പിന്റെ നേതൃത്വത്തിൽ നടന്നത്. എല്ലാവരെയും പരിഗണിച്ചുകൊണ്ടുള്ള, വിലക്കയറ്റമില്ലാത്ത ഒരു ഓണം ഉറപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. അതിനായി സർക്കാർ ഏറ്റെടുത്ത നടപടികളുടെ പ്രയോജനം ലഭിക്കാത്ത ഒരു കുടുംബവും കേരളത്തിൽ ഇല്ലെന്നുതന്നെ പറയാനാകും. അല്ലലില്ലാത്ത മാവേലിനാടാണ് ഓണാഘോഷത്തിന്റെ സത്ത. ആ മാവേലിനാട് യാഥാർത്ഥ്യമാക്കാനുള്ള എൽ.ഡി.എഫ് സർക്കാരിന്റെ ഇച്ഛാശക്തി ഈ വർഷം ഓണാഘോഷത്തിൽ പ്രതിഫലിക്കുന്നു.
ദശലക്ഷങ്ങൾക്കാണ് സർക്കാരിന്റ ഓണസമ്മാനമായി വിവിധ ആനുകൂല്യങ്ങൾ സമയബന്ധിതമായി ഉറപ്പാക്കിയത്. ഉത്സവകാല ആനുകൂല്യത്തിനായി ഒരു വിഭാഗത്തിനും സമരം ചെയ്യേണ്ട സ്ഥിതിയുണ്ടായില്ല. തിരുവോണ നാളിൽ തൊഴിലാളികളും സാധാരണക്കാരും ഭരണകേന്ദ്രങ്ങൾക്കു മുന്നിലും പണിശാലകൾക്കു മുന്നിലും പട്ടിണി സമരം ചെയ്യേണ്ടിവരുന്ന അവസ്ഥ കേരളത്തിന് അന്യമായിരിക്കുന്നു. ഓണക്കാലത്തുമാത്രം 20,000 കോടിയിലേറെ രൂപയാണ് ട്രഷറിയിൽ നിന്നുള്ള ചെലവ്. രണ്ടുമാസത്തെ പെൻഷൻ ഓണത്തിന് രണ്ടാഴ്ച മുമ്പുതന്നെ വിതരണം തുടങ്ങി. 62 ലക്ഷത്തിൽപ്പരം കുടുംബങ്ങളിലേക്ക് 3200 രൂപവീതം ഓണത്തിനുമുന്നേ എത്തുന്നുവെന്ന് ഉറപ്പാക്കി.
ആറുലക്ഷം കിറ്റുകൾ
എ.എ.വൈ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ അന്തേവാസികൾക്കും 15 ഇനങ്ങൾ അടങ്ങിയ 6,03,291 കിറ്റുകൾ വിതരണം ചെയ്തു. 34.29 കോടി രൂപ ഇതിനായി ചെലവിട്ടത്. സംസ്ഥാനത്തെ കരാർ- സ്‌കീം തൊഴിലാളികൾക്ക് നൽകുന്ന ഉത്സവബത്ത 250 രൂപ വർദ്ധിപ്പിച്ചു. ആശാ വർക്കർമാർ, അങ്കണവാടി, ബാലവാടി ഹെൽപ്പർമാർ, ആയമാർ എന്നിവർക്ക് ഉത്സവബത്ത 1450 രൂപയായി വർധിപ്പിച്ചു. പ്രീപ്രൈമറി അധ്യാപകർ, ആയമാർ എന്നിവർക്ക് 1350 രൂപ വീതം കിട്ടി. ബഡ്സ് സ്‌കൂൾ അദ്ധ്യാപകരും ജീവനക്കാരും, പാലിയേറ്റീവ് കെയർ നഴ്സുമാർ, മഹിളാ സമഖ്യ സൊസൈറ്റി മെസഞ്ചർമാർ, കിശോരി ശക്തി യോജന സ്‌കൂൾ കൗൺസിലർമാർ തുടങ്ങിയവർക്കും 1450 രൂപവീതം ലഭിച്ചു.
വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ തൊഴിലാളികൾക്ക് ഉത്സവബത്ത 1550 രൂപയായി ഉയർത്തി. പ്രേരക്മാർ, അസിസ്റ്റന്റ് പ്രേരക്മാർ എന്നിവർക്ക് 1250 രൂപ വീതം ലഭിച്ചു. സ്‌പെഷ്യൽ സ്‌കൂളുകളിലെ അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാർക്ക് 1250 രൂപവീതം നൽകി. എസ്,സി- എസ്.ടി പ്രൊമോട്ടർമാർ, ലൈഫ് ഗാർഡുകൾ, ഹോം ഗാർഡുകൾ ഉൾപ്പെടെയുള്ളവർക്ക് 1460 രൂപ വീതം വിതരണം ചെയ്തു. തൊഴിലുറപ്പ് തൊഴിലാളികളുടെ ഓണസമ്മാനവും 200 രൂപവീതം വർദ്ധിപ്പിച്ചു. നഗര, ഗ്രാമീണ വ്യത്യാസമില്ലാതെ 1200 രൂപ വീതം നൽകി. 5,25,991 തൊഴിലാളികൾക്ക് 60 കോടിയോളം രൂപ വിതരണം ചെയ്തു.
എല്ലാവർക്കും സമൃദ്ധി
ഭാഗ്യക്കുറി ഏജന്റുമാർക്കും വില്പനക്കാർക്കും പെൻഷൻകാർക്കും ഉത്സവബത്തയായി 30 കോടി രൂപ വിതരണം ചെയ്തു. 37,000 ഏജന്റുമാർക്കും വില്പനക്കാർക്കും 7500 രൂപ വീതവും, 8700 പെൻഷൻകാർക്ക് 2750 രൂപവീതവുമാണ് സഹായം ലഭിച്ചത്. കയർ തൊഴിലാളികൾക്ക് ഓണാനുകൂല്യങ്ങൾ ഉറപ്പാക്കാൻ കയർ മാറ്റ്സ് സംഘങ്ങൾ, ഫോം മാറ്റിംഗ്സ് ഇന്ത്യാ ലിമിറ്റഡ്, കയർ കോർപ്പറേഷൻ, കയർഫെഡ് തുടങ്ങിയ സ്ഥാപനങ്ങൾക്കുള്ള വിപണി വികസന ഗ്രാന്റും ഓണക്കാലത്ത് ലഭ്യമാക്കി. ചെറുകിട കയർ സംഘങ്ങളിലെ തൊഴിലാളികൾക്ക് ബോണസ് ഉറപ്പാക്കാൻ കയർ കോർപ്പറേഷൻ പരമ്പരാഗത കയർ ഉത്പന്നങ്ങൾ ശേഖരിച്ചതിന്റെ വില നൽകാൻ സഹായം നൽകി.
കേന്ദ്ര പദ്ധതി സഹായം നിഷേധിക്കപ്പെട്ട സമഗ്ര ശിക്ഷ കേരളയിലെ ജീവനക്കാർക്ക് ശമ്പളം ഉറപ്പാക്കൽ, ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെ പ്രതിഫലം, കൈത്തറി യൂണിഫോം പദ്ധതി വഴി കൈത്തറി തൊഴിലാളികൾക്കുള്ള സഹായം, അങ്കണവാടി സേവന പദ്ധതികൾക്കുള്ള സഹായം, നെൽ കർഷകർക്കുള്ള സംസ്ഥാന സബ്സിഡി എന്നിങ്ങനെ ഒട്ടെല്ലാ തൊഴിൽ മേഖലകളിലും സർക്കാരിന്റെ ഓണക്കാല ആനുകൂല്യങ്ങളുടെ വിതരണം പൂർത്തിയായിട്ടുണ്ട്. സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വർദ്ധിപ്പിച്ച് 4500 ആക്കി. ബോണസിന് അർഹതയില്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 2750-ൽ നിന്ന് 3000 രൂപയായി ഉയർത്തി.
പെൻഷൻകാരെ ചേർത്തുപിടിച്ച്
സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവബത്തയും 250 രൂപ വർദ്ധിപ്പിച്ച്, 1250 രൂപയാക്കി. പങ്കാളിത്ത പെൻഷൻകാർക്കും പ്രത്യേക ഉത്സവബത്ത ലഭിച്ചു. ജീവനക്കാർക്ക് 20,000 രൂപയും, പാർട്ട് ടൈം, കണ്ടിൻജന്റ് ഉൾപ്പെടെ മറ്റു ജീവനക്കാർക്ക് 6000 രൂപ വീതം ഓണം അഡ്വാൻസും അനുവദിച്ചു. ജീവനക്കാർക്കും അദ്ധ്യാപകർക്കും സർവീസ് പെൻഷൻകാർക്കും അനുവദിച്ച ഒരു ഗഡു ക്ഷാമബത്ത, ക്ഷാമാശ്വാസ ആനുകൂല്യവും പണമായി ഓണത്തിനു മുമ്പേ ലഭ്യമാക്കി. ശമ്പളം, ബോണസ്, പെൻഷൻ, ഫെസ്റ്റിവൽ അലവൻസ്, ഓണം അഡ്വാൻസ്, ക്ഷാമബത്ത, ക്ഷാമാശ്വാസം എന്നീ ഇനങ്ങൾക്കായി 12,100 കോടി രൂപയാണ് നീക്കിവെച്ചത്. കെ.എസ്.ആർ.ടി.സിക്ക് ആഗസ്റ്റിൽ 122 കോടി രൂപ നൽകി. ഇതുവഴി ആഗസ്തിലെ ശമ്പളവും 3000 രൂപ ബോണസും ഉത്സവബത്തയും ഓണത്തിനു മുമ്പേ വിതരണം ചെയ്യാനായി.
വിലക്കയറ്റമില്ലാത്ത ഓണക്കാലം ഉറപ്പാക്കാൻ സപ്ലൈകോയും കൺസ്യൂമർഫെഡും അടക്കമുള്ള ഏജൻസികൾക്ക് ശക്തമായ പിന്തുണയാണ് സർക്കാർ നൽകിയത്. വിപണി ഇടപെടലിന് അടക്കം 262 കോടി രൂപയാണ് ആഗസ്റ്റിൽ നൽകിയത്. ആയിരത്തിലധികം വരുന്ന വില്പനശാലകൾക്കുപുറമെ വ്യാപകമായി സപ്ലൈകോ ഓണം ഫെയറുകൾ ആരംഭിച്ചു. കൺസ്യൂമർഫെഡ് വഴിയും പ്രാഥമിക സഹകരണ സംഘങ്ങൾ വഴിയും പച്ചക്കറിയും നിത്യോപയോഗ സാധനങ്ങളും വിതരണം നടത്തുന്നു. പഴം, പച്ചക്കറി വിപണി ഇടപെടലിനായി ഹോർട്ടികോർപിന് ഉൾപ്പെടെ സഹായം ഉറപ്പാക്കി. ഇങ്ങനെയെല്ലാം മലയാളിയുടെ ഓണം അതിന്റെ പൂർണഅർത്ഥത്തിൽ ആഘോഷിക്കുന്നതിനുള്ള കരുത്തും കൈത്താങ്ങുമാണ് സർക്കാർ ഒരുക്കിയത്.
ഈ ഉത്സവക്കാലത്തിനിടയിലും ചില ആശങ്കകളും പങ്കുവയ്ക്കാതിരിക്കാനാകുന്നില്ല. ഒരു ഭാഗത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടപ്പാക്കിയ ഭ്രാന്തൻ ചുങ്ക നയങ്ങൾ മൂലം നമ്മുടെ സംസ്ഥാനത്തിന്റെ കയറ്റുമതിയിലും സമ്പദ്ഘടനയിലും പ്രകടമായിത്തുടങ്ങിയ പ്രതിസന്ധികൾ, മറുഭാഗത്ത് ഒരു അവധാനതയുമില്ലാതെ കേന്ദ്ര സർക്കാർ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ള ജി.എസ്.ടി നിരക്ക് പരിഷ്‌കരണ തീരുമാനം. രണ്ടും സംസ്ഥാനത്തിന്റെ സമ്പദ്ഘടനയ്ക്കും സർക്കാരിന്റെ വരുമാനത്തിനും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. അതൊന്നും നമ്മുടെ ഓണാഘോഷത്തെ ബാധിക്കാൻ പാടില്ലെന്ന സർക്കാരിന്റെ നിശ്ചയദാർഢ്യം ഏതാണ്ട് പൂർണമായും പ്രാവർത്തികമാക്കാൻ കഴിഞ്ഞുവെന്നാണ് പ്രതീക്ഷ. നല്ല നാളെകൾക്കായി നമുക്ക് ഒരുമിച്ച് മുന്നേറാം. എല്ലാവർക്കും ഹൃദയപൂർവം തിരുവോണാശംസകൾ നേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |