അപ്രതീക്ഷിതമായിട്ടായിരുന്നു നടൻ നവാസിന്റെ മരണം. ഷൂട്ടിംഗ് കഴിഞ്ഞ് ഹോട്ടൽ മുറിയിലെത്തിയ നവാസിനെ ഹൃദയാഘാതത്തിന്റെ രൂപത്തിൽ മരണം തട്ടിയെടുക്കുകയായിരുന്നു. അതിനിടെ നവാസിന് മരണാനന്തര ഇൻഷ്വറൻസ് ക്ലെയിം ആയി എൽ.ഐ.സി 26 ലക്ഷം രൂപ നൽകിയെന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇത്തരം പ്രചാരണങ്ങൾക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് നവാസിന്റെ സഹോദരനും നടനുമായ നിയാസ് ബക്കർ. എൽ.ഐ.സിയുടെ പേരിൽ പ്രചരിക്കുന്ന പോസ്റ്ററിൽ പറയുന്നത് പോലെ ഒരു ക്ലെയിമും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് നിയാസ് പറയുന്നു. എൽ.ഐ.സിയുടെ ഔദ്യോഗിക രേഖകളൊന്നും ഇല്ലാതെ നവാസിന്റെ ഫോട്ടോ ഉപയോഗിച്ചാണ് ഏഴു ലക്ഷം പ്രീമിയം അടച്ച നവാസിന് 26 ലക്ഷം ക്ലെയിം ആയി നൽകിയെന്ന് പ്രചരിക്കുന്നത്.
"ജീവിതത്തിനൊപ്പവും ജീവിതത്തിന് ശേഷവും നിങ്ങളോടൊപ്പം' എന്ന എൽ.ഐ.സിയുടെ ടാഗ്‌ലൈനും പോസ്റ്ററിനൊപ്പം കുറിച്ചിട്ടുണ്ട്. വാട്സാപ്പിലൂടെ പ്രചരിക്കുന്ന പോസ്റ്റർ ചിലർ അയച്ചു തന്നപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടതെന്നും ആര് ചെയ്താലും വലിയ ഉപദ്രവമായി പ്പോയെന്നും നിയാസ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്ന് നിയാസ് പറയുന്നു. ഞങ്ങൾ ഒന്നിനും വയ്യാത്ത സാഹചര്യത്തിലാണ് . ഇതിനിടയിലാണ് നവാസിന് എൽ.ഐ.സി ഇൻഷ്വറൻസ് ക്ലെയിം ആയി 26 ലക്ഷം രൂപ തന്നു എന്ന വാർത്ത ശ്രദ്ധയിൽപ്പെടുന്നത്. വാട്സാപ്പിൽ ഷെയർ ചെയ്തു കിട്ടിയ പോസ്റ്റർ ആൾക്കാർ അയച്ചു തരുമ്പോഴാണ് ഞങ്ങൾ അറിയുന്ന്. അത്തരമൊരു സംഭവം നടന്നിട്ടില്ല എന്നിരിക്കെ ആരാണ് ഇത്തരമൊരു വാർത്ത പ്രചരിപ്പിക്കുന്നത് എന്നറിയില്ല എന്നും നിയാസ് വ്യക്തമാക്കി.
എൽ.ഐ.സിയുടെ പേരിൽ വന്ന ഒരു വ്യാജ വാർത്തയാണ് ഇത്. എൽ.ഐ.സിയുടെ വാർത്തയാണെന്ന് പറയാനുള്ള ഒരു തെളിവും അതിൽ ഇല്ല. ഇത് ചെയ്തത് ആരായാലും വലിയൊരു ദ്രോഹമാണ് ചെയ്തത്. ഞങ്ങൾക്ക് മാത്രമല്ല ആരെപ്പറ്റി ഇങ്ങനെ അസത്യപ്രചാരണം നടത്തിയാലും അത് മോശമാണ്. പത്തു പൈസയുടെ ഗതിയില്ലാതെ ഇരിക്കുമ്പോൾ ഇങ്ങനെ ഒരു പ്രചാരണം നടത്തിയാൽ കിട്ടാനുള്ളത് കൂടി ഇല്ലാതെയാകും. ഞങ്ങളെ സംബന്ധിച്ച് നവാസ് ചെയ്ത വർക്കുകളുടെ പേയ്‌മെന്റ് ഒക്കെ കിട്ടാനുണ്ട്. ഇത്രയും പണം ഞങ്ങൾക്ക് കിട്ടി എന്നുകരുതി അത് തരാൻ അമാന്തിക്കാനും സാധ്യതയുണ്ട്.ഈ ചെയ്തത് ഒരു ഉപദ്രവമാണെന്നും നിയാസ് കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |