SignIn
Kerala Kaumudi Online
Monday, 08 September 2025 7.44 PM IST

രാഷ്ട്രത്തിന്റെ അന്തസ് തന്ത്രപ്രധാന ആസ്തിയാകുമ്പോൾ, മോദിയിൽനിന്ന് ഇസ്രയേലിനു പഠിക്കാനാകുന്നത്

Increase Font Size Decrease Font Size Print Page

modi

സാക്കി ഷാലോം, ദി ജറുസലേം പോസ്റ്റ്

കഴിഞ്ഞ കുറച്ചുമാസങ്ങളായി, അമേരിക്ക- ഇന്ത്യ ബന്ധം പരസ്പരവിശ്വാസവുമായി ബന്ധപ്പെട്ട ഗുരുതരമായ പ്രതിസന്ധിയിൽ കുടുങ്ങിയിരിക്കുകയാണ്. താരിഫ് നയം, റഷ്യയുമായുള്ള ഇന്ത്യയുടെ പ്രത്യേക ബന്ധം, പാകിസ്ഥാനുമായുള്ള ഇന്ത്യയുടെ അതിർത്തിസംഘർഷങ്ങളോടുള്ള അമേരിക്കൻ ഭരണകൂടത്തിന്റെ സമീപനം എന്നിവ സംബന്ധിച്ച ആഴത്തിലുള്ള തർക്കമാണ് ഇതിന്റെ പശ്ചാത്തലം.

അമേരിക്കയിൽനിന്നുള്ള ഇറക്കുമതിക്കു ന്യൂഡൽഹി ചുമത്തുന്ന ഉയർന്ന താരിഫുകളിലെ അതൃപ്തി പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. അദ്ദേഹം പറഞ്ഞത് 'ലോകത്തിലെ ഏറ്റവും ഉയർന്ന നിരക്കുകളിൽ ഒന്ന്' എന്നാണ്. സ്വന്തം രാജ്യത്തെ താരിഫുകൾ ഏകദേശം 50 ശതമാനമായി ഉയർത്തിയാണ് അദ്ദേഹം അതിനോടു പ്രതികരിച്ചത്.

എന്നിരുന്നാലും, അതിനപ്പുറം മറ്റു പ്രശ്നങ്ങളുമുണ്ടായിരുന്നു. റഷ്യയുമായി അടുത്ത ബന്ധം പുലർത്തുകയും റഷ്യൻ അസംസ്‌കൃത എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായി കണക്കാക്കപ്പെടുകയും ചെയ്യുന്ന ഇന്ത്യ, ട്രംപിന്റെ വാക്കാലുള്ള കഠിനമായ ആക്രമണത്തിനു വിധേയമായി. റഷ്യയുടെയും ഇന്ത്യയുടെയും സമ്പദ്‌ വ്യവസ്ഥകളെ 'മൃതസമ്പദ്വ്യവസ്ഥകൾ' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അവ 'പരസ്പരം ഉന്മൂലനംചെയ്യുന്നു' എന്നും അവകാശപ്പെട്ടു. കൂടാതെ അവരുടെ വ്യാപാരം യുക്രൈനെതിരായ മോസ്‌കോയുടെ യുദ്ധയന്ത്രത്തിന് ഇന്ധനം നൽകുന്നുവെന്നും ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി 'യുക്രൈനിൽ മൃതിയടഞ്ഞവരെ ശ്രദ്ധിക്കുന്നില്ല' എന്നുപോലും ട്രംപ് പറഞ്ഞു. ആ പ്രസ്താവന വ്യക്തിപരമായ അധിക്ഷേപവും ഉയർന്നുവരുന്ന ശക്തിയായുള്ള ഇന്ത്യയുടെ സ്ഥാനത്തെ അപമാനിക്കുന്നതുമായിരുന്നു.

പാകിസ്ഥാനുമായുള്ള അതിർത്തിസംഘർഷങ്ങളിൽ, നിഷ്പക്ഷമധ്യസ്ഥനായി സ്വയംസ്ഥാപിക്കാൻ ട്രംപ് ശ്രമിച്ചു. അദ്ദേഹം കടുത്ത സമ്മർദം ചെലുത്തുകയും ഇരുവശത്തും ഉപരോധമേർപ്പെടുത്തുമെന്നു ഭീഷണി മുഴക്കുകയുംചെയ്തു. തുടർന്നു വെടിനിർത്തൽ പ്രഖ്യാപനവും വന്നു. പിന്നീട്, പാകിസ്ഥാൻ അദ്ദേഹത്തിന്റെ മധ്യസ്ഥതയെ പ്രശംസിച്ച്, അദ്ദേഹത്തിനു സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകാൻ നിർദേശിച്ചു. എന്നാൽ മറുവശത്ത്, ന്യൂഡൽഹി വാഷിങ്ടണിന്റെ പങ്കു കുറച്ചുകാണുകയാണുണ്ടായത്. ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള വിശ്വാസക്കുറവ് ആഴത്തിൽ വ്യക്തമായ മറ്റൊരു സന്ദർഭമാണിത്.

മോദിയുടെ കടുത്ത പ്രതികരണം സാമ്പത്തികസൈനിക സംഘർഷത്തിൽനിന്നു മാത്രമല്ല, വ്യക്തിപരവും ദേശീയവുമായ അന്തസ് വ്രണപ്പെട്ടതാണെന്ന തോന്നലിൽ നിന്നുകൂടിയാണു പ്രധാനമായും ഉടലെടുത്തത്. പ്രസിഡന്റ് ട്രംപിൽനിന്നുള്ള നാലു ഫോൺവിളികളും അദ്ദേഹം നിരസിച്ചു. ഈ പശ്ചാത്തലത്തിൽ, ഇസ്രയേലിനു സുപ്രധാന പാഠങ്ങൾ പഠിക്കാനാകും.

ഖാൻ യൂനിസ് സംഭവം

ഓഗസ്റ്റ് 25നു ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ ഇസ്രയേലി ഷെൽ പതിക്കുകയുണ്ടായി. മാധ്യമപ്രവർത്തകർ ഉൾപ്പെടെ 20 പേർ കൊല്ലപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ, ഐഡിഎഫ് വക്താവും ചീഫ് ഓഫ് സ്റ്റാഫും പ്രധാനമന്ത്രിയും പ്രതികരിക്കാൻ മുന്നോട്ടുവന്നു. 'നിരപരാധികളായ സാധാരണക്കാരെ' ഉപദ്രവിച്ചതിന് ഐഡിഎഫ് വക്താവ് ഇംഗ്ലീഷിൽ ക്ഷമാപണം നടത്തി. അടിയന്തര അന്വേഷണം ഉണ്ടാകുമെന്നു ഇസ്രയേൽ ചീഫ് ഓഫ് സ്റ്റാഫ് പ്രഖ്യാപിച്ചു. ഇസ്രയേൽ പ്രധാനമന്ത്രി ഈ സംഭവത്തെ 'വേദനാജനകം' എന്നു വിശേഷിപ്പിച്ചു. സമഗ്രമായ അന്വേഷണം നടത്തുമെന്നും പ്രഖ്യാപിച്ചു.

ഈ മൂന്നു പ്രസ്താവനകളും അന്താരാഷ്ട്രതലത്തിലുയരുന്ന പൊതുജനാഭിപ്രായത്തെ ശാന്തമാക്കാനുള്ള ആഗ്രഹം മാത്രമായിരുന്നില്ല; സംഭവത്തിന്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള ഗൗരവമായ ആശങ്കയും, ഒരുപക്ഷേ പരിഭ്രാന്തിയും, പ്രകടിപ്പിക്കുന്നതുകൂടിയായിരുന്നു. നേതാക്കൾ അവരുടെ പ്രവർത്തനങ്ങളിലൂടെ, നിരപരാധികളായ പൗരന്മാരുടെ ജീവഹാനിക്ക് ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായുള്ള സന്ദേശമാണു കൈമാറിയത്; അന്താരാഷ്ട്രനിയമത്തിന്റെ കാര്യത്തിൽ അപകടകരമായ മാതൃക സൃഷ്ടിക്കുന്ന സന്ദേശം.

പിന്നീടു നടന്ന സംഭവങ്ങൾ വെളിപ്പെടുത്തിയതുപോലെ, യാഥാർഥ്യം ഏറെ സങ്കീർണമായിരുന്നു: മരണമടഞ്ഞവരിൽ പലരും ഹമാസിന്റെ ഭാഗമായിരുന്നു. എന്നിരുന്നാലും, പൂർണമായ വിവരങ്ങൾക്കായി കാത്തിരിക്കുന്നതിനുപകരം, ഉത്തരവാദിത്വം സ്വീകരിക്കുന്നതായുള്ള സന്ദേശം ഇസ്രയേൽ പ്രചരിപ്പിച്ചു. അതു രാജ്യത്തിന്റെ നയതന്ത്രപരവും നിയമപരവുമായ നിലയെ ദുർബലപ്പെടുത്തുന്നതാണ്.

ഇന്ത്യയിൽനിന്നുള്ള പാഠം

ഇവിടെയാണു നാം മോദിയുടെ മാതൃകയിലേക്കു മടങ്ങേണ്ടത്. ട്രംപിൽനിന്നു വാക്കാൽ അഭൂതപൂർവമായ ആക്രമണങ്ങൾ നേരിട്ട മോദി, ക്ഷമാപണം നടത്താൻ തിടുക്കം കാട്ടിയില്ല; പകരം, രാഷ്ട്രത്തിന്റെ അന്തസ് ഉയർത്തിപ്പിടിച്ചു ശക്തമായി പ്രതികരിക്കാൻ അദ്ദേഹം തീരുമാനിച്ചു.

അദ്ദേഹത്തിന്റെ സമീപനം കടുപ്പമേറിയതായി തോന്നിയേക്കാം. പക്ഷേ, അതു നൽകുന്നതു വ്യക്തമായ സന്ദേശമാണ്. ഇന്ത്യ കീഴടങ്ങുന്നതോ താഴ്ന്നനിലയിലുള്ളതോ ആയ രാഷ്ട്രമെന്ന നിലയിൽ തുടരാൻ ആഗ്രഹിക്കുന്നില്ല എന്ന സന്ദേശം.

നേരേ മറിച്ച്, ഖാൻ യൂനിസ് സംഭവത്തിൽ ഇസ്രയേൽ അമിതമായ സുതാര്യതയും ഉത്കണ്ഠയും പ്രകടിപ്പിക്കുന്ന പ്രവണതയാണു കാണിച്ചത്. ഇതു താൽക്കാലിക നാശനഷ്ടങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള സമീപനമായിരിക്കാം. എന്നാൽ, ഈ നിലപാടു തന്ത്രപരമായ ദീർഘകാല താൽപ്പര്യങ്ങൾക്കു കോട്ടമുണ്ടാക്കും.

ദുഷ്‌കരവും സങ്കീർണവുമായ സാഹചര്യങ്ങൾ നേരിടുമ്പോൾപോലും ഒരു രാഷ്ട്രം അതിന്റെ അന്തസ് കാത്തുസൂക്ഷിക്കണം എന്നതാണ് ഇതിന്റെ സംക്ഷിപ്തം. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിൽ തിടുക്കം കാണിക്കുന്നതു ബലഹീനതയായി വ്യാഖ്യാനിക്കപ്പെടാം; എതിരാളികൾ അതു ചൂഷണം ചെയ്‌തേക്കാം. അത്തരം നിമിഷങ്ങളിൽ സൂക്ഷ്മമായി സംസാരിക്കുകയും സ്വന്തം സിദ്ധാന്തങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്.

ഇന്ത്യയിൽനിന്നു നമുക്കു മനസിലാകുന്നത്, രാഷ്ട്രത്തിന്റെ അന്തസ് ആഡംബരമല്ലെന്നും; മറിച്ച്, ദൂരവ്യാപക ഫലങ്ങൾ സൃഷ്ടിക്കുന്ന തന്ത്രപ്രധാന ആസ്തിയാണെന്നുമാണ്. നിലനിൽപ്പും സുരക്ഷയും ഉറപ്പാക്കാൻ ഇസ്രയേൽ ആഗ്രഹിക്കുന്നുവെങ്കിൽ, ലോകത്തിനു മുന്നിൽ ഉറച്ച പ്രതിരോധശേഷി പ്രകടമാക്കണം. അന്താരാഷ്ട്രസമ്മർദം ശക്തമാകുമ്പോൾപോലും ക്ഷമാപണം വൈകിപ്പിക്കേണ്ടതുണ്ട് എന്നാണ് ഇതിന്റെ അർഥം.

TAGS: NARENDRA MODI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.