തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നിയമനടപടിക്ക് താത്പര്യമില്ലെന്ന് ആരോപണമുന്നയിച്ച രണ്ട് സ്ത്രീകൾ. ഗർഭഛിദ്രവുമായി ബന്ധപ്പെട്ട് പുറത്തുവന്ന ശബ്ദരേഖയിലുള്ള സ്ത്രീയുമായി ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. എന്നാൽ അവർ നിയമനടപടിക്ക് താത്പര്യം പ്രകടിപ്പിച്ചില്ലെന്നാണ് വിവരം. ഗർഭഛിദ്രത്തിന് രാഹുൽ യുവതിയെ നിർബന്ധിക്കുന്നതായിരുന്നു പുറത്തുവന്ന ശബ്ദരേഖയിലുണ്ടായിരുന്നത്.
രാഹുൽ മാങ്കൂട്ടത്തിലിൽ മോശമായി പെരുമാറിയെന്നാരോപിച്ച യുവനടിയുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തി. മാദ്ധ്യമങ്ങളോട് പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ച അവർ നിയമനടപടിക്കില്ലെന്നും വ്യക്തമാക്കി. ആരോപണമുന്നയിച്ച ട്രാൻസ്‌ജെൻഡർ യുവതി മൊഴി നൽകാൻ പോലും തയ്യാറായിട്ടില്ല. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പരാതി നൽകിയവരുടെ മൊഴിയും അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, രാഹുലിനെ മണ്ഡലത്തിൽ എത്തിക്കാൻ ഡിസിസി ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയ സാഹചര്യത്തിൽ മാറ്റം വന്നെന്നും രാഹുലിന് പിന്തുണ വർദ്ധിച്ചെന്നുമുള്ള വിലയിരുത്തലിനെ തുടർന്നാണിത്. പ്രതിഷേധങ്ങളെ ഭയക്കുന്നില്ലെന്നും കെ പി സി സി ആവശ്യപ്പെട്ടാൽ രാഹുലിന് പ്രവർത്തകർ സംരക്ഷണം ഒരുക്കുമെന്നും പാലക്കാട് ഡിസിസി അദ്ധ്യക്ഷൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. രാഹുൽ പാലക്കാട് എത്തിയിട്ട് 20 ദിവസത്തിൽ കൂടുതലായി.
രാഹുലിനെതിരെ ലൈംഗിക ആരോപണം ഉയർന്നതിനെത്തുടർന്ന് അടൂരിലെ വീട്ടിലിരുന്നതാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. എന്നാൽ ഇത് തുടരുന്നത് ദോഷം ചെയ്യുമെന്ന് ഡിസിസി കെപിസിസിയെ അറിയിച്ചിട്ടുണ്ട്. ബിജെപിക്ക് മേധാവിത്വമുള്ള മണ്ഡലത്തിൽ ഇങ്ങനെ മാറിനിൽക്കുന്നത് തിരിച്ചടിയാകുമെന്ന് നേതൃത്വത്തിന് ആശങ്കയുണ്ട്. എന്നാൽ രാഹുലിന്റേത് അടഞ്ഞ അദ്ധ്യായമാണെന്നാണ് വിഡി സതീശൻ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |