SignIn
Kerala Kaumudi Online
Wednesday, 17 September 2025 2.18 AM IST

ശബരിമലയെ വിവാദഭൂമിയാക്കരുത്

Increase Font Size Decrease Font Size Print Page
sabaimala

ശബരിമലയുടെ സർവതോന്മുഖമായ വികസനത്തിനും പ്രശസ്തിക്കും വേണ്ടി തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ചേർന്ന് സെപ്തംബർ 20-ന് പുണ്യഭൂമിയായ പമ്പയിൽ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം വിവാദങ്ങളും എതിർപ്പുകളും തർക്കവിതർക്കങ്ങളും മൂലം വളരെയേറെ ജനശ്രദ്ധയാകർഷിച്ച സ്ഥിതിയിലാണ്. സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെക്കുറിച്ച് അയ്യപ്പഭക്തരിൽ ഒരു വിഭാഗത്തിന് സ്വാഭാവികമായും എതിർപ്പുണ്ടാകും. 2018-ൽ ശബരിമലയിലെ യുവതീപ്രവേശന പ്രക്ഷോഭകാലത്തെ സംഘർഷങ്ങളും വിവാദങ്ങളും അത്ര പെട്ടെന്ന് വിശ്വാസികൾ മറക്കില്ലല്ലോ. അന്നുണ്ടായ ജനവികാരം സംസ്ഥാന സർക്കാർ മനസിലാക്കിയെന്നു വേണം കരുതാൻ.

ശബരിമലയെപ്പോലെ ജാതിമത ഭേദമെന്യേ സർവരും ആദരിക്കുന്ന ആരാധനാകേന്ദ്രം ഏതൊരു നാടിനും അഭിമാനമാണ്; അനുഗ്രഹമാണ്. വികസനകാര്യത്തിൽ ഇത്രയും നാൾ അവഗണിക്കപ്പെട്ട ഇടമാണ് ശബരിമല. അതിന് ഉത്തരവാദികൾ മുമ്പ് പറഞ്ഞിട്ടുള്ളതുപോലെ തിരുവിതാംകൂർ ദേവസ്വം ബോർഡും കാലാകാലങ്ങളിലെ സംസ്ഥാന സർക്കാരുകളുമാണ്. ഭക്തരെ സംബന്ധിച്ചിടത്തോളം ചൂഷണകേന്ദ്രം കൂടിയായിരുന്നു ആ പുണ്യസ്ഥലം. അചഞ്ചലമായ ഭക്തികൊണ്ടു മാത്രമാണ് അയ്യപ്പന്മാർ ക്ഷമാപൂർവം ഇതുവരെ സഹിച്ചുപോന്നത്. ചരിത്രപരമായ കാരണങ്ങളാലാണ് കേരളത്തിലെ പൗരാണിക ക്ഷേത്രങ്ങളുടെ ഭരണത്തിനായി അഞ്ച് ദേവസ്വം ബോർഡുകൾ രൂപീകരിക്കേണ്ടി വന്നത്. അതെല്ലാം കുത്തഴിഞ്ഞ പുസ്തകം പോലെ ഭരണസംവിധാനമുള്ള, അഴിമതിയുടെ കൂത്തരങ്ങുകളാണ് ഇപ്പോൾ.

ബോർഡുകൾക്ക് സ്വയംഭരണമാണെന്ന് പറയാമെങ്കിലും അധികാരത്തിലിരിക്കുന്ന സർക്കാർ നിശ്ചയിക്കുന്നവർ മൂന്നുവർഷം കൂടുമ്പോൾ മാറിമാറി വന്ന് അവരുടെ രാഷ്ട്രീയ നിലപാടുകൾ പ്രകാരം ഭരിക്കുകയാണ്. തുടർച്ചയായ ഒരു നയവുമില്ലാതെ, 'കാട്ടിലെ തടി തേവരുടെ ആന" എന്ന മട്ടിൽ കൈകാര്യം ചെയ്യപ്പെടുന്ന ഈ ബോർഡുകൾ വിശ്വാസികളെ ചൂഷണം ചെയ്യാനുള്ള സംവിധാനമാണെന്ന് ഭക്തർക്ക് തോന്നിയാൽ അവരെ കുറ്റം പറയാനാവില്ല.

തിരുവിതാംകൂർ ദേവസ്വം ബോർഡിനു കീഴിലാണ് ശബരിമല. ശതകോടികളുടെ വരുമാനമുണ്ടായിട്ടും ലോകമെമ്പാടും നിന്നുമെത്തുന്ന കോടിക്കണക്കായ ഭക്തർക്കായി വൃത്തിയുള്ള ഒരു കക്കൂസു പോലും പണിയാൻ സാധിക്കാത്ത സംവിധാനമാണിത്. ഉടച്ചുവാർക്കേണ്ട കാലം കഴിഞ്ഞു. അതിനായി കുറഞ്ഞപക്ഷം ശബരിമലയിലെങ്കിലും പിണറായി വിജയൻ സർക്കാർ ഒരു ശ്രമം നടത്തുന്നുണ്ടെങ്കിൽ സ്വാഗതം ചെയ്യപ്പെടണം. അതുകൊണ്ടാണ് മുഖ്യമന്ത്രിയെയും ദേവസ്വം മന്ത്രി വി.എൻ. വാസവനെയും വിശ്വാസത്തിലെടുത്ത് ആഗോള അയ്യപ്പസംഗമത്തെ സ്വാഗതം ചെയ്യുന്നത്. ശബരിമലയ്ക്കായി പ്രത്യേക ഭരണസംവിധാനമെന്ന കാര്യം കൂടി സംഗമത്തിൽ ചർച്ചവിഷയമാക്കണമെന്ന ഒരു അഭ്യർത്ഥന കൂടിയുണ്ട്.

ശബരിമലയിൽ പൗരാണികമായി അവകാശാധികാരങ്ങളുള്ള മലഅരയർ, ചീരപ്പഞ്ചിറ കുടുംബം തുടങ്ങിയവരുടെ പരാതികളും ഗൗനിക്കപ്പെടണം. നിലയ്ക്കൽ - പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സിയുടെ അമിത നിരക്കിലൂടെയുള്ള ചൂഷണം അവസാനിപ്പിക്കുന്ന കാര്യവും പമ്പയിലും സന്നിധാനത്തും സുസജ്ജമായ മെഡിക്കൽ സൗകര്യങ്ങളും പരിഗണിക്കണം. ജാതിവിവേചനത്തിനുള്ള വേദി കൂടിയാണിപ്പോൾ ശബരിമലയെന്ന് പറയാതെ വയ്യ. ജാതിഭേദങ്ങൾക്കതീതനായ അയ്യപ്പനെ ശബരിമലയിൽ പൂജിക്കാൻ അവർണർക്ക് അവകാശം നൽകാത്ത കാര്യത്തിൽ സർക്കാരും ദേവസ്വം ബോർഡും ഒളിച്ചുകളി അവസാനിപ്പിച്ച് സുപ്രീം കോടതിയിൽ ശക്തവും വ്യക്തവുമായ നിലപാടെടുക്കണം. തന്ത്രിയുടെ അനുമതിയല്ല, ഭരണഘടനയുടെ വിശുദ്ധി മാത്രമേ നോക്കേണ്ടതുള്ളൂ. ഭക്തർ അയ്യപ്പനെ പോലെ തന്നെ ബഹുമാനിക്കുന്ന തന്ത്രി അനാശാസ്യക്കേസിൽ പെട്ടപ്പോൾ ദേവഹിതം നോക്കാൻ തുനിയാത്തവരുടെ എതിർപ്പുകളെ ഗൗനിക്കേണ്ട കാര്യമില്ല. അയ്യപ്പഭക്തരിൽ ബഹുഭൂരിപക്ഷവും അവർണരാണെന്നും ഓർമ്മയിൽ വേണം.

കേന്ദ്ര, സംസ്ഥാന സർക്കാരുകളും ലോകമെങ്ങും വ്യാപിച്ചു കിടക്കുന്ന കോടിക്കണക്കായ അയ്യപ്പഭക്തരും ഒന്നിച്ചു ചേർന്ന് പ്രവർത്തിച്ചാൽ ശബരിമലയെ അക്ഷരാർത്ഥത്തിൽ പൂങ്കാവനമായി മാറ്റാൻ സാധിക്കും. പണം ഒരു പ്രശ്നമാവുകയുമില്ല. ഭക്തൻ ഈശ്വരനായി സങ്കല്പിക്കപ്പെടുന്ന ഏക ആരാധനാലയമാണ് ഇവിടം. നാസ്തികരായ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രക്കാർ ശബരിമലയുടെ ക്ഷേമത്തിനായി എന്തിന് പ്രവർത്തിക്കണമെന്നും അവർക്ക് ഇപ്പോൾ വെളിപാടുണ്ടാകാൻ കാരണമെന്നന്തെന്നുമുള്ള ചോദ്യങ്ങൾ ഉയരുന്നുണ്ട്. പൂച്ച കറുത്തതോ വെളുത്തതോ എന്ന് നോക്കേണ്ടതില്ല, എലിയെ പിടിക്കുന്നുണ്ടോ എന്നതിനാണ് പ്രസക്തി. ആസ്തികരായ കോൺഗ്രസുകാർ ഭരിച്ചപ്പോഴും ശബരിമലയുടെ വികസനത്തിൽ കാര്യമായൊന്നും സംഭവിച്ചിട്ടില്ലല്ലോ! മാസ്റ്റർ പ്ളാനുകൾ പരണത്തിരിക്കാൻ തുടങ്ങിയിട്ട് പതിറ്റാണ്ടുകൾ പിന്നിട്ടു.

സാമ്പത്തികശേഷിയും കർമ്മശേഷിയുമുള്ള ഭക്തരുടെ പങ്കാളിത്തം പോലെ കേന്ദ്രസർക്കാരിന്റെ പങ്കാളിത്തവും ശബരിമല വികസനത്തിന് പ്രധാനപ്പെട്ടതാണ്. കേന്ദ്ര വനനിയമം ബാധകമായ മേഖലയാണ് ഇവിടം. അന്യസംസ്ഥാനക്കാരായ അയ്യപ്പന്മാരുടെ പ്രധാന യാത്രാമാർഗമായ റെയിൽവേയുടെ വികസനവും, പണിതുടങ്ങി പതിറ്റാണ്ടുകളായി മരവിച്ചുകിടക്കുന്ന ശബരിപാതയുടെ പൂർത്തീകരണവും, പുതിയ ചെങ്ങന്നൂർ - പമ്പ റെയിൽവേയുടെ ആലോചനകളും, എരുമേലി വിമാനത്താവളത്തിന്റെ ചർച്ചകളും സജീവമായി നിൽക്കുമ്പോൾ കേന്ദ്രത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും പിന്തുണ ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ടെന്ന് കരുതുന്നു.

ശബരിമല പ്രക്ഷോഭകാലത്ത് കേരളമെമ്പാടും രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കണമെന്നതാണ് എതിർക്കുന്നവരുടെ പ്രധാന ആവശ്യങ്ങളിലൊന്ന്. തത്വത്തിൽ സർക്കാർ അത് അംഗീകരിച്ചതുമാണ്. ജനകീയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട എത്രയോ കേസുകൾ വിവിധ സർക്കാരുകൾ റദ്ദാക്കിയിരിക്കുന്നു. ഈ കേസുകളും റദ്ദാക്കുന്നതിനെ ആരും എതിർക്കാനുമിടയില്ല. വച്ചുതാമസിപ്പിക്കാതെ ആ തീരുമാനം കൈക്കൊള്ളണം.

പ്രധാനപ്പെട്ട ഹിന്ദു സമുദായ സംഘടനകൾ സംഗമത്തോട് സഹകരിക്കുമെന്ന സൂചനകൾ നൽകിയിട്ടുണ്ട്. പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളും പൊതുവേ കാര്യമായ വിമർശനമൊന്നും ഉന്നയിച്ചിട്ടുമില്ല. ഹൈക്കോടതിയും പച്ചക്കൊടി കാണിച്ച സാഹചര്യത്തിലാണ് പമ്പയിൽ ആഗോള അയ്യപ്പസംഗമത്തിന് കളമൊരുങ്ങുന്നത്. വിദേശത്തും സ്വദേശത്തുമുള്ള അയ്യപ്പഭക്തർ എത്തുന്നുണ്ടെന്നതും സന്തോഷകരമാണ്. രാഷ്ട്രീയം മാറ്റിവച്ച് ശബരിമലയുടെ നന്മയ്ക്കു വേണ്ടിയുള്ള അയ്യപ്പസംഗമത്തിൽ പങ്കെടുത്ത് കാതലായ നിർദേശങ്ങൾ നൽകണമെന്നാണ് എല്ലാവരോടുമുള്ള അഭ്യർത്ഥന.

എന്തിനെയും എതിർക്കുന്ന മലയാളികളുടെ തനതു സ്വഭാവം ഇക്കാര്യത്തിൽ ഉണ്ടാകരുത്. ശബരിമലയ്ക്കു വേണ്ടി ഇത്തരമൊരു ശ്രമം ഇതാദ്യമാണെന്ന് ബോദ്ധ്യമുള്ളതുകൊണ്ടാണ് പറയുന്നത്. ഫലമെന്തായാലും ആ ശ്രമത്തെ യഥാർത്ഥ വിശ്വാസികൾ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷ. ശബരിമലയെ വിവാദഭൂമിയാക്കാതെ തീർത്ഥാടകർക്ക് സുഖദർശന സായുജ്യം നൽകുന്ന, പ്രകൃതിസൗഹൃദമായ വികസന ഭൂമിയാക്കാനുള്ള ആദ്യചുവടുവയ്പായി സംഗമം മാറട്ടെയെന്ന് ആശംസിക്കുന്നു.

TAGS: YOGANADHAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.