ന്യൂഡൽഹി: ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. രാഹുൽ ഗാന്ധി തെറ്റിദ്ധരിച്ചതുപോലെ പൊതുജനങ്ങളിലാർക്കും ഓൺലൈനായി വോട്ട് നീക്കം ചെയ്യാനാകില്ലെന്ന് കമ്മിഷൻ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
ഒരു വ്യക്തിക്ക് പറയാനുള്ള കേൾക്കാതെ വോട്ട് നീക്കം ചെയ്യാനാകില്ല. എന്നാൽ 2023ൽ കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിൽ വോട്ടുകൾ നീക്കം ചെയ്യാൻ ചില വിഫല ശ്രമങ്ങൾ നടന്നിരുന്നു. ഇക്കാര്യത്തെക്കുറിച്ച് അന്വേഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ എഫ് ഐ ആർ ഫയൽ ചെയ്തിരുന്നുവെന്നും അധികൃതർ അറിയിച്ചു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു രാഹുൽ ഗാന്ധി ഉന്നയിച്ചത്. ഇന്ത്യൻ ജനാധിപത്യത്തെ തകർക്കുന്നവരെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ സംരക്ഷിക്കുകയാണെന്നും ഇതിന് ശക്തമായ തെളിവുണ്ടെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
കർണാടകയിൽ 6018 വോട്ടർമാരെ നീക്കം ചെയ്യാൻ ചിലർ ശ്രമിച്ചു. ഇത് ചെയ്തയാളെ അപ്രതീക്ഷിതമായി പിടികൂടി. അലന്ദ് മണ്ഡലത്തിൽ ആൾമാറാട്ടം നടത്തിയാണ് പേരുകൾ നീക്കം ചെയ്യാൻ ശ്രമിച്ചത്. യഥാർത്ഥയാൾ അറിയാതെ തിരഞ്ഞെടുപ്പ് അപേക്ഷകൾ ഓൺലൈനായി നൽകിയും, കർണാടകത്തിന് പുറത്തുള്ള മൊബൈൽ നമ്പറുകളിലൂടെയുമാണ് തിരിമറി നടത്തിയത്. കോൺഗ്രസിനെ ലക്ഷ്യമിട്ടായിരുന്നു ഇത്. അലന്ദിൽ ഗോദാബായ് എന്നയാളുടെ പേരിൽ വ്യാജമായി ലോഗിൻ ചെയ്ത് 12 വോട്ടുകൾ നീക്കം ചെയ്തെന്നും രാഹുൽ ആരോപിച്ചിരുന്നു.
വോട്ടുകൾ നീക്കം ചെയ്യാൻ ഉപയോഗിച്ച മൊബൈൽ നമ്പറുകളും രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്നു. ഇവയൊന്നും കർണാടകയിൽ നിന്നുള്ളതല്ലെന്നും മറ്റുപല സംസ്ഥാനങ്ങളിൽ നിന്നുള്ളതുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |