കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിൽ മൂന്ന് പഞ്ചായത്തുകളിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ എൽ.ഡി.എഫ് സ്ഥാനാർത്ഥി മാണി സി.കാപ്പൻ ഞെട്ടിക്കുന്ന കുതിപ്പിലേക്ക്. രാമപുരം, കടനാട്, മേലുകാവ് എന്നീ പഞ്ചായത്തിലെ വോട്ടുകൾ എണ്ണിയപ്പോൾ 2956 വോട്ടിന്റെ ലീഡാണ് മാണി സി.കാപ്പൻ ഉയർത്തുന്നത്. യു.ഡി.എഫ് ഏറെ പ്രതീക്ഷയർപ്പിച്ച മണ്ഡലങ്ങളിലാണ് ഇപ്പോൾ എൽ.ഡി.എഫ് കുതിപ്പ് തുടരുന്നത്. യു.ഡി.എഫ്-8174, എൽ.ഡി.എഫ്-8931, ബി.ജെ.പി-3240, നോട്ട-114 എന്നിങ്ങനെയാണ് വോട്ടു നില. 2016ൽ കെ.എം മാണിയും 2019ൽ തോമസ് ചാഴിക്കാടനും മുന്നിട്ടുനിന്ന പഞ്ചായത്തിലാണ് മാണി സി.കാപ്പന്റെ കുതിപ്പ്.
അതേസമയം, പാലാ ഉപതിരഞ്ഞെടുപ്പിൽ വോട്ട് കച്ചവടം നടന്നെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ജോസ് ടോം ആരോപിച്ചു. ബി.ജെ.പി വോട്ടുകൾ എൽ.ഡി.എഫിന് മറിച്ചെന്ന് ജോസ് ടോം ആരോപിച്ചു. മാണി സി.കാപ്പന് രാമപുരത്ത് ലഭിച്ച് ലീഡ് ഇതിന്റെ സൂചനയാണെന്നും രാമപുരത്ത് പ്രതീക്ഷിച്ച വോട്ട് ലഭിച്ചില്ലെന്നും ജോസ് ടോം കൂട്ടിച്ചേർത്തു. എന്നാൽ യു.ഡി.എഫിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തുകളിലല്ല വോട്ടെണ്ണുന്നതന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹന്നാൽ പറഞ്ഞു. വിജയപ്രതീക്ഷയാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി.ജെ.പിയും കോൺഗ്രസും വലിയ പ്രതീക്ഷ വച്ചു പുലർത്തുന്ന മണ്ഡലമാണ് രാമപുരം. കോൺഗ്രസിന് വലിയ സ്വാധീനമുള്ള മണ്ഡലത്തിൽ നിന്ന് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ 4440 വോട്ടുകളുടെ ഭൂരിപക്ഷമാണ് രാമപുരം പഞ്ചായത്ത് യു.ഡി.എഫിന് നൽകിയത്. ജോസഫ് വിഭാഗത്തിന് ശ്ക്തമായ പിടിപാടുള്ള മണ്ഡലമാണ് രാമപുരം. അതിനാൽ തന്നെ മണ്ഡലത്തിലെ ജോസഫ് വിഭാഗത്തിന്റെ വോട്ട് നിർണ്ണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |