SignIn
Kerala Kaumudi Online
Sunday, 21 September 2025 3.01 PM IST

അമീബിക് മസ്തിഷ്‌ക ജ്വരം: ഇന്നലെ മരിച്ച റഹീമിനൊപ്പം ജോലിചെയ്തിരുന്നയാളും സമാന ലക്ഷണങ്ങളോടെ മരിച്ചു, കടുത്ത ആശങ്ക

Increase Font Size Decrease Font Size Print Page
meningoencephalitis

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഇന്നലെ മരിച്ച റഹീമിനൊപ്പം ഹോട്ടലിൽ ജോലിചെയ്തിരുന്നയാളെ മരിച്ചനിലയിൽ കണ്ടെത്തിയതും സമാന ലക്ഷണങ്ങളോടെയെന്ന് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ചയാണ് കോട്ടയം സ്വദേശിയായ ശശിയെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇതോടെ ഇരുവരും ജോലിചെയ്തിരുന്ന കോഴിക്കോട് പന്നിയങ്കരയിലെ ഹോട്ടൽ അടച്ചിടാൻ കോർപ്പറേഷൻ നിർദ്ദേശം നൽകി. സംഭവത്തെത്തുടർന്ന് പ്രദേശവാസികൾ കടുത്ത ആശങ്കയിലാണ്.

റഹീമും ശശിയും താമസിച്ചിരുന്ന വീട്ടിലെ കിണറ്റിലെ വെള്ളത്തിന്റെ സാമ്പിൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. എന്നാൽ റഹീമിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. ചാവക്കാട് മണത്തല മലബാരി കുഞ്ഞുമുഹമ്മദിന്റെ മകൻ റഹീം ഇന്നലെ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. മൈക്രോബയോളജി ലാബിൽ നടത്തിയ സ്രവ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ന്യൂമോണിയ രോഗ ലക്ഷണങ്ങളും ഉണ്ടായിരുന്നു.

ബുധനാഴ്ച അബോധാവസ്ഥയിലായ റഹീമിനെ അയൽവാസികളാണ് മെഡിക്കൽ കോളേജിലെത്തിച്ചത്. നിലവിൽ അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് മെഡിക്കൽ കോളേജിൽ അഞ്ചും മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ മൂന്നും സ്വകാര്യ ആശുപത്രിയിൽ ഒരു രോഗിയുമുണ്ട്. രോഗികൾ മരുന്നുകളോട് പ്രതികരിക്കുന്നതായും ആരോഗ്യനിലയിൽ പുരോഗതിയുള്ളതായും ആരോഗ്യപ്രവർത്തകർ അറിയിച്ചു.

അതേസമയം, രോഗം വ്യാപകമാകുമ്പോഴും ഉറവിടം കണ്ടെത്തുന്നതിൽ കൂട്ടായ പരിശ്രമമോ ഗൗരവകരമായ ചർച്ചയോ നടക്കുന്നില്ലെന്ന് ഡോക്ടർമാർക്കിടയിൽ വിമർശനം ഉയരുന്നുണ്ട്. ചില ഡോക്ടർമാർ പറയുന്നതുമാത്രം വിശ്വസിച്ചാണ് അധികൃതർ മുന്നോട്ടുപോകുന്നതെന്നും വിമർശനമുണ്ട്. അമീബ സാന്നിദ്ധ്യം സംശയിക്കുന്ന വെള്ളം കൾച്ചർ ചെയ്യുന്നതിൽ പോലും വീഴ്ചയുണ്ടെന്ന് മൈക്രോബയോളജിസ്റ്റുകൾ പറയുന്നു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും ആരോഗ്യവകുപ്പ് ഡയറക്ടറേറ്റും കൂട്ടായി സ്വകാര്യ മേഖലയിലെ വിദഗ്ദ്ധരുടെ സഹകരണത്തോടെ ഉറവിടം കണ്ടെത്തുന്നതിനുള്ള പ്രായോഗിക മാർഗങ്ങൾ ആരായുന്നതിന് പകരം. ചില ഡോക്ടർമാരും ഉദ്യോഗസ്ഥരും തുടർച്ചയായി യോഗം ചേരുന്നതല്ലാതെ കാര്യമായ നടപടികളില്ലെന്നും ആക്ഷേപമുണ്ട്. ആദ്യഘട്ടത്തിൽ രോഗബാധയ്ക്ക് കാരണമായിരുന്ന അമീബയല്ല ഇപ്പോഴത്തെ രോഗത്തിന് കാരണം. പ്രതിരോധ നടപടികൾ രണ്ടു വർഷം മുൻപ് രോഗകാരണമായ അമീബ കേന്ദ്രീകരിച്ചാണെന്നും ഒരുവിഭാഗം ഡോക്ടർമാർ പറയുന്നു.

നെഗ്ലേരിയ ഫൗളേരി അമീബകളിൽ നിന്നുണ്ടാകുന്ന പ്രൈമറി അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസാണ് ആദ്യം കണ്ടിരുന്നത്. ഇപ്പോൾ ഗ്രാനുലോമാറ്റസ് അമീബിക് എൻസെഫലൈറ്റിസിന്റെ തുടക്കത്തിലുള്ള സബ് അക്യൂട്ട് മെനിഞ്ചോ എൻസെഫലൈറ്റിസാണ്.നേരത്തെ മലിനവെള്ളത്തിൽ മുങ്ങി കുളിയ്ക്കുമ്പോൾ നെഗ്ലേരിയ ഫൗളേരി അമീബ അമീബ മൂക്കിലൂടെ തലച്ചോറിലെത്തിയാണ് രോഗം ബാധിച്ചിരുന്നത്.ഇപ്പോൾ തൊലിപ്പുറത്തെ മുറിവുകളിലൂടെ രക്തത്തിൽ കലർന്ന തലച്ചോറിലെത്തുന്ന അകാന്തമീബ, ബാലമുത്തിയ തുടങ്ങിയ അമീബകളാണ് ഇതുണ്ടാക്കുന്നത്. കോളിഫോം ബാക്ടീരിയ കൂടുതലുള്ള വെള്ളത്തിൽ സാന്നിദ്ധ്യം കൂടുതലാണെന്നും കൃത്യമായ ഓവുചാൽ സംവിധാനമില്ലാത്തതും അടുത്തടുത്ത് വീടുകളുള്ളതിനാൽ സെപ്റ്റിക് ടാങ്കുകളിൽനിന്നുള്ള വെള്ളം കിണറുകളിൽ കലരാൻ ഇടയാകുന്നതും അപകടകരമാണെന്നും ഡോക്ടർമാർ പറയുന്നു.

TAGS: MENINGOENCEPHALITIS, KOZHIKODU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.