കൊച്ചി: ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകളുൾപ്പെടെ വാഹനങ്ങൾ നികുതിയടയ്ക്കാതെ ഇന്ത്യയിലെത്തിച്ച് വിറ്റെന്ന കേസിൽ സംസ്ഥാനത്ത് കസ്റ്റംസ് നടത്തിയ മിന്നൽ പരിശോധനയിൽ സിനിമാതാരങ്ങളും കുടുങ്ങി. നടന്മാരായ പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലയ്ക്കൽ എന്നിവരുടെ വസതികളിലടക്കമായിരുന്നു പരിശോധന. ഇടനിലക്കാരിൽ നിന്നും സെക്കൻഡ് ഹാൻഡ് ഷോറൂമുകളിൽ നിന്നും വാങ്ങിയ വാഹനങ്ങളാണ് താരങ്ങളെ കുടുക്കിയത്.
ദുൽഖറിന്റെ വസതിയിൽ നിന്ന് രണ്ട് ആഡംബര കാറുകളും അമിത്തിന്റെ എട്ട് വാഹനങ്ങളും ഉൾപ്പെടെ 36 വാഹനങ്ങൾ പിടിച്ചെടുത്തു. ഓപ്പറേഷൻ 'നുംഖോർ" എന്ന പേരിലായിരുന്നു പരിശോധന. ഭൂട്ടാനി ഭാഷയിൽ നുംഖോർ എന്നാൽ വാഹനമെന്നാണ്. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതും വിന്റേജ് വിഭാഗത്തിൽപ്പെട്ടതുമായ വാഹനങ്ങൾ കടത്തിക്കൊണ്ടുവന്ന് വിൽക്കുന്ന സംഘത്തെ പൂട്ടുകയായിരുന്നു ലക്ഷ്യം.
25 ലക്ഷം രൂപയിലധികം നൽകിയാണ് വാഹനങ്ങൾ താരങ്ങളടക്കം സ്വന്തമാക്കിയത്. ഭൂട്ടാനിൽ നിന്ന് വാഹനങ്ങളെത്തിച്ച ഇടനിലക്കാരുടെയും സെക്കൻഡ് ഹാൻഡ് ഷോറൂമുകളിൽ നിന്ന് വാഹനം വാങ്ങിയവരുടെയും വീടുകളിലടക്കം 35 ഇടങ്ങളിലായിരുന്നു പരിശോധന. കോഴിക്കോട്, മലപ്പുറം, എറണാകുളം, തൃശൂർ, തിരുവനന്തപുരം ജില്ലകളിൽ ഇന്നലെ രാവിലെ മുതൽ തുടങ്ങിയ പരിശോധന വൈകിട്ടുവരെ തുടർന്നു.
കോയമ്പത്തൂരിലെ വാഹനക്കടത്ത് സംഘം മുഖേന എത്തിച്ച 150 മുതൽ 200വരെ വാഹനങ്ങൾ അനധികൃതമായി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് കേരളത്തിൽ എത്തിച്ചെന്നായിരുന്നു കസ്റ്റംസിനു ലഭിച്ച വിവരം. ഇടനിലക്കാർ മുഖേന താരങ്ങളടക്കം വാഹനങ്ങൾ വാങ്ങിയെന്ന് ഉറപ്പാക്കിയ ശേഷമായിരുന്നു പരിശോധന.
കള്ളപ്പണ ഇടപാടുകൾ, ഇന്ത്യൻ എംബസിയുടെയും മിലിട്ടറിയുടെയും പേരിൽ വ്യാജരേഖകൾ ചമയ്‌ക്കൽ, എം പരിവാഹനിൽ തിരുത്തൽ തുടങ്ങിയ കുറ്റങ്ങളും കസ്റ്റംസ് കണ്ടെത്തി. വിവരങ്ങൾ കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് കൈമാറുമെന്ന് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം കമ്മിഷണർ ഡോ.ടി. ടിജു പറഞ്ഞു.
ദുൽഖറിന്റെ ലാൻഡ് റോവറും കസ്റ്റഡിയിൽ
പൃഥ്വിരാജിന്റെ കൊച്ചി തേവരയിലെ വസതിയിലും തിരുവനന്തപുരത്തെ ഫ്ലാറ്റിലും ദുൽഖറിന്റെ കൊച്ചി ഇളംകുളത്തെയും പിതാവ് മമ്മൂട്ടി കൂടി താമസിക്കുന്ന പനമ്പള്ളി നഗറിലെ വീട്ടിലും അമിത് ചക്കാലയ്ക്കലിന്റെ കടവന്ത്രയിലെ വീട്ടിലുമായിരുന്നു പരിശോധന. ദുൽഖറിന്റെ ലാൻഡ് റോവർ ഡിഫൻഡറും ലാൻഡ് ക്രൂസറും കസ്റ്റഡിയിലെടുത്തു. പൃഥ്വിരാജിന്റെ ഡിഫൻഡറിന്റെ രേഖകൾ ഹാജരാക്കാൻ നിർദ്ദേശിച്ചു. നടൻമാരെയുൾപ്പെടെ കസ്റ്റംസ് ചോദ്യം ചെയ്യും.
പാർട്സുകളാക്കി കടത്ത്
1.ഭൂട്ടാനിൽ നിന്ന് കുറഞ്ഞ വിലയ്ക്കു വാഹനങ്ങൾ വാങ്ങി പാർട്സുകളാക്കി വാനാതിർത്തി വഴി ഇന്ത്യയിൽ എത്തിക്കും
2.പിന്നീട് കൂട്ടിച്ചേർത്ത് കൂടിയ വിലയ്ക്ക് വിൽക്കും. ഇതിന് ഇടനിലക്കാരുണ്ട്.
3.ഭൂട്ടാൻ സ്വദേശികൾക്ക് കാറുമായി ഇന്ത്യയിലേക്ക് വരാമെന്ന വ്യവസ്ഥയും ദുരുപയോഗിക്കുന്നു
''സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാൻ നിയമമില്ല. പിഴയച്ചാലും വിട്ടുനൽകാനാകില്ല. വാഹനം വാങ്ങിയവരാരും നേരായ മാർഗത്തിലൂടെയല്ല പണം നൽകിയിട്ടുള്ളത്
-ഡോ.ടി. ടിജു, കമ്മിഷണർ,
കസ്റ്റംസ് പ്രിവിന്റീവ് വിഭാഗം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |