കൊച്ചി: എ.ഡി.ജി.പി എം.ആർ. അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് കേസിൽ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിന് അടിസ്ഥാനമായ രേഖകൾ ഹാജരാക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അജിത് കുമാർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എ. ബദറുദ്ദീന്റെ നിർദ്ദേശം. വിഷയം ഒക്ടോബർ 7ന് വീണ്ടും പരിഗണിക്കും. ഉത്തരവിൽ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാരും ഹർജി ഫയൽ ചെയ്തിട്ടുണ്ട്.
റാഗിംഗ് നിയമ ഭേദഗതി:
കരട് ഒരു മാസത്തിനകം
പൂർത്തിയാക്കണം
കൊച്ചി: സംസ്ഥാനത്തെ നിർദ്ദിഷ്ട റാഗിംഗ് നിരോധന നിയമ (ഭേദഗതി) ബില്ലിന്റെ കരടിന് നിയമവകുപ്പ് ഒരു മാസത്തിനകം അന്തിമ രൂപം നൽകണമെന്ന് ഹൈക്കോടതി. റാഗിംഗ് തടയാൻ കർശന നിയമനിർമ്മാണം ആവശ്യപ്പെട്ട് കേരള ലീഗൽ സർവീസസ് അതോറിറ്റി നൽകിയ ഹർജിയിലാണ് ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരുൾപ്പെട്ട ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
കരട് ബിൽ നിയമവകുപ്പിന്റെ സൂക്ഷ്മപരിശോധനയിലാണെന്നും ആഭ്യന്തര വകുപ്പിന്റെ വിലയിരുത്തലിനുശേഷം മന്ത്രിസഭയുടെ അംഗീകാരത്തിന് സമർപ്പിക്കുമെന്നും സർക്കാരിനായി ഡയറക്ടർ ജനറൽ ഒഫ് പ്രോസിക്യൂഷൻ അറിയിച്ചു.
നിയമഭേദഗതിക്ക് സർക്കാർ തന്നെ മുൻകൈയെടുത്ത സാഹചര്യത്തിൽ വേഗത്തിലുള്ള തീരുമാനങ്ങൾ പ്രതീക്ഷിക്കുകയാണെന്ന് കോടതി പറഞ്ഞു. റാഗിംഗ് ക്രൂരതകളുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി പ്രത്യേക സിറ്റിംഗ് നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |