ചെന്നൈ: യുവാക്കൾ ഡി.എം.കെ സർക്കാരിനെ താഴെയിറക്കുമെന്നും യുവജന വിപ്ലവത്തിന് സമയമായെന്നും ടി.വി.കെ പാർട്ടി ജനറൽ സെക്രട്ടറി ആധവ് അർജുന. ഭരിക്കുന്ന പാർട്ടിക്കൊപ്പമാണ് പൊലീസ് നിൽക്കുന്നത്. നേപ്പാളിലെയും ശ്രീലങ്കയിലെയും പോലെ യുവാക്കൾ തെരുവിലിറങ്ങണമെന്നും ആധവ് എക്സിലൂടെ പറഞ്ഞു. അതിനിടെ ആധവിന്റെ പോസ്റ്റിനെതിരെ വ്യാപക വിമർശനം ഉയർന്നതിന് പിന്നാലെ ആധവിനെതിരെ പൊലീസ് കേസെടുത്തു.
ആധവ് കലാപാഹ്വാനമാണ് നടത്തുന്നതെന്ന് ഡി.എം.കെ വക്താവ് ശരവണൻ അണ്ണാദുരൈ പറഞ്ഞു. വിവാദത്തിന് പിന്നാലെ ആധവ് പോസ്റ്റ് പിൻവലിച്ചു. പൊലീസ് ടി.വി.കെ പ്രവർത്തകനെ തല്ലുന്ന ദൃശ്യങ്ങൾക്കൊപ്പമാണ് ആധവിന്റെ പോസ്റ്റ്. ടി.വി.കെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല ജനറൽ സെക്രട്ടറിയായ ആധവ് അർജുനയ്ക്കാണ്. ദുരന്തം സർക്കാർ ഗൂഢാലോചനയുടെ ഫലമെന്നാരോപിച്ച് ആധവ് മദ്രാസ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ടിവികെയുടെ പൊതുസമ്മതി ഇല്ലാതാക്കാനാണ് സർക്കാർ ശ്രമമെന്നും കരൂരിൽ സംഭവിച്ചതിന്റെ യാഥാർത്ഥ്യം പുറത്തുകൊണ്ടുവരാൻ കേന്ദ്ര ഏജൻസിയായ സി.ബി.ഐ അന്വേഷണം വേണമെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
അതേസമയം,കരൂർ ദുരന്തത്തിൽ പ്രാദേശിക നേതാവ് കരൂർ സ്വദേശി പൗൻ രാജിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ കരൂരിൽ വിജയ്‌ക്കെതിരെ ഉയർന്ന പോസ്റ്ററുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി.
ആധവ് വി.സി.കെയിൽ നിന്നും
പുറത്തായ നേതാവ്
ഡി.എം.കെ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം തുടർച്ചയായി നടത്തിയതിന്റെ പേരിൽ വി.സി.കെയിൽ നിന്നും പുറത്താക്കിയ നേതാവാണ് ആധവ് അർജുന. ഡി.എം.കെ മുന്നണിയിൽപെട്ട പാർട്ടിയാണ് വി.സി.കെ. കഴിഞ്ഞ സിസംബറിലാണ് പാർട്ടി ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ആധവ് അർജുനനെ ആറ് മാസത്തേക്ക് വി.സി.കെ സ്ഥാപകനും ചിദംബരം എം.പിയുമായ തോൽ തിരുമാവളവൻ സസ്പെൻഡ് ചെയ്തത്.
സുരക്ഷ ഒരുക്കിയെന്ന്
തമിഴ്നാട് സർക്കാർ
കരൂർ ദുരന്തത്തിൽ വിജയ്യുടെ വിഡിയോക്കു പിന്നാലെ വിശദീകരണവുമായി തമിഴ്നാട് സർക്കാർ. റാലി നടത്തുന്നതിനു തമിഴക വെട്രി കഴകം ആദ്യം ആവശ്യപ്പെട്ട സ്ഥലം അമരാവതി നദി പാലവും ഒരു പെട്രോൾ പമ്പുമായിരുന്നുവെന്നാണ് സർക്കാരിന്റെ മീഡിയ സെക്രട്ടറിയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ അമുത അറിയിച്ചു. രണ്ടാമതായി, ഉഴവർ മാർക്കറ്റ് പ്രദേശം ആവശ്യപ്പെട്ടു. ഈ പ്രദ്രേശങ്ങൾ വളരെ ഇടുങ്ങിയതാണ്. ഇവിടെ അയ്യായിരം പേർക്ക് മാത്രമേ ഒത്തുകൂടാൻ കഴിയൂ. വേലുച്ചാമിപുരം നൽകാമെന്ന് പറഞ്ഞപ്പോൾ ടി.വി.കെ അത് സ്വീകരിക്കുകയായിരുന്നു എന്നും അമുത പറഞ്ഞു.
കരൂർ ദുരന്തത്തെ കുറിച്ച് ഇന്റർനെറ്റിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. റാലിയിൽ പങ്കെടുക്കാൻ പതിനായിരം പേർ വരുമെന്നാണ് ടി.വി.കെ അറിയിച്ചത്. മുൻ റാലികളുടെ അടിസ്ഥാനത്തിൽ ഇരുപതിനായിരം പേർ വരുമെന്ന് കണക്കാക്കി. അതനുസരിച്ച് പൊലീസ് സുരക്ഷയും ഏർപ്പെടുത്തി. സാധാരണയായി, ഓരോ 50 പേർക്കും ഒരു പൊലീസുകാരൻ എന്നതാണ് രീതി. എന്നാൽ കരൂരിൽ, ഓരോ 20 പേർക്കും ഒരു പൊലീസുകാരനെയാണ് വിന്യസിച്ചത് എന്നും അമുത വിശദീകരിച്ചു.
ടി.വി.കെ ബ്രാഞ്ച് സെക്രട്ടറി
ആത്മഹത്യ ചെയ്തു
നടനും തമിഴക വെട്രി കഴകം അദ്ധ്യക്ഷനുമായ വിജയ്യുടെ പ്രചാരണ റാലിൽ 41പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കവേ,വില്ലുപുരം ബ്രാഞ്ച് സെക്രട്ടറിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വി.അയ്യപ്പനാണ് (52) മരിച്ചത്. കുറിപ്പ് എഴുതിവച്ചശേഷം വീട്ടിൽ ജീവനൊടുക്കുകയായിരുന്നു. ഡി.എം.കെ മന്ത്രി സെന്തിൽ ബാലാജിക്കെതിരെയും പരിപാടിക്ക് ആവശ്യമായ സുരക്ഷ പൊലീസ് ഒരുക്കിയില്ലെന്നും കുറിപ്പിൽ എഴുതിയിട്ടുണ്ട്. 20 വർഷമായി വിജയ് ഫാൻസ് അസോസിയേഷനിൽ അംഗമാണ്. ദുരന്തത്തെ തുടർന്ന് മാനസിക വിഷമത്തിലായിരുന്നു. ഭാര്യയും രണ്ടു മക്കളുമുണ്ട്. ദുരന്തത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ടി.വി.കെ ആരോപിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |