സംസ്ഥാന സ്കൂൾ കായിക മേള ഈമാസം 21 മുതൽ 28വരെ തിരുവനന്തപുരത്ത്
തിരുവനന്തപുരം : കഴിഞ്ഞ വർഷം കൊച്ചിയിൽ വിജയകരമായി പരീക്ഷിച്ച ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായിക മേളയുടെ രണ്ടാം പതിപ്പിന് തലസ്ഥാനം തയ്യാറെടുക്കുന്നു. ഈ മാസം 21 മുതൽ 28വരെ തലസ്ഥാനഗരിയിലെ ഒരു ഡസൻ വേദികളിലായാലാണ് ഭിന്നശേഷി കുട്ടികളുടേത് ഉൾപ്പടെയുള്ള മത്സരങ്ങൾ അരങ്ങേറുന്നത്. വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി രക്ഷാധികാരിയും പൊതുവിതരണ മന്ത്രി ജി.ആർ അനിൽ ചെയർമാനുമായുള്ള സംഘാടക സമിതിയും വിവിധ ജനപ്രതിനിധികളും അദ്ധ്യാപക സംഘടനാനേതാക്കളും നേതൃത്വം നൽകുന്ന സബ് കമ്മറ്റികളും കായിക മാമാങ്കത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയുള്ള ഒരുക്കങ്ങളിലാണ്.
20000 മത്സരാർത്ഥികൾ
ഭിന്നശേഷികുട്ടികൾ ഉൾപ്പടെ ഇരുപതിനായിരത്തോളം മത്സരാർത്ഥികളെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. നവർക്കൊപ്പം പരിശീലകരും ഒഫിഷ്യൽസുമായി പതിനായിരത്തോളം പേരുമുണ്ടാകും.കുട്ടികൾക്ക് മത്സരവേദികൾക്ക് അടുത്തായി താമസം ഒരുക്കും. കഴിഞ്ഞവർഷത്തെപ്പോലെ യു.എ.ഇയിലെ സ്കൂളുകളിൽ നിന്ന് ഇക്കുറിയും കായികതാരങ്ങൾ പങ്കെടുക്കാനെത്തും. കഴിഞ്ഞവർഷം ആൺകുട്ടികൾ മാത്രമായിരുന്നെങ്കിൽ ഇക്കുറി പെൺകുട്ടികളുമുണ്ടാകും.
കളരി മത്സര ഇനം
അത്‌ലറ്റിക്സ്, ഫുട്ബാൾ, വോളിബാൾ, ക്രിക്കറ്റ് തുടങ്ങിയ സ്ഥിരം കായിക ഇനങ്ങൾക്കൊപ്പം ഇക്കുറി കളരിപ്പയറ്റും മത്സര ഇനമാക്കുന്നുണ്ട്. അണ്ടർ -17,19 ഏജ് കാറ്റഗറികളിലാണ് കളരിപ്പയറ്റ് ഉൾപ്പെടുത്തുന്നത്. യോഗയും ഫെൻസിംഗും കൂടുതൽ ഏജ് കാറ്റഗറികളിൽ ഉണ്ടാകും.ഭിന്നശേഷിക്കാരായ ആൺകുട്ടികൾക്ക് ക്രിക്കറ്റും പെൺകുട്ടികൾക്ക് ബോക്ചേ എന്ന ഗെയിമും പുതുതായി ഉൾപ്പെടുത്തും.
12 വേദികൾ
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം, ജിമ്മി ജോർജ് സ്റ്റേഡിയം, ടെന്നിസ് ക്ളബ്,വട്ടിയൂർക്കാവ് ഷൂട്ടിംഗ് റേഞ്ച്, മൈലം ജി.വി രാജ സ്കൂൾ,പിരപ്പൻകോട് അക്വാട്ടിക് സ്റ്റേഡിയം, കാലടി വോളിബാൾ ഗ്രൗണ്ട്, വെള്ളായണി കാർഷിക കോളേജ് ഇൻഡോർ സ്റ്റേഡിയം, മെഡിക്കൽ കോളേജ് ക്രിക്കറ്റ് ഗ്രൗണ്ട്, തുമ്പ സെന്റ് സേവ്യേഴ്സ് കെ.സി.എ ഗ്രൗണ്ട് എന്നിവയാണ് കായിക മേളയുടെ പ്രധാന വേദികൾ.
താത്കാലിക ഇൻഡോർ
സ്റ്റേഡിയങ്ങൾ ഒരുങ്ങും
2023ൽ ഗോവയിൽ ദേശീയ ഗെയിംസ് നടത്തിയ മാതൃകയിൽ ഒരു വലിയ സ്റ്റേഡിയത്തിൽ ജർമ്മൻ ഹാംഗർ പന്തലുകൾ സ്ഥാപിച്ച് ഒന്നിലേറെ താത്കാലിക ഇൻഡോർ സ്റ്റേഡിയങ്ങൾ ഒരുക്കുന്ന രീതി ഈ കായികമേളയിൽ പരീക്ഷിക്കുന്നുണ്ട്. സെൻട്രൽ സ്റ്റേഡിയത്തിൽ അഞ്ച് താത്കാലിക പന്തലുകളിലായി 13കായിക ഇനങ്ങളിലെ മത്സരങ്ങൾ നടത്താനാണ് തീരുമാനം. പന്തലുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കും.
ഭക്ഷണപ്പുര
തൈക്കാട് തൈക്കാട് പൊലീസ് ഗ്രൗണ്ടിലാകും കായികമേളയുടെ മുഖ്യഭക്ഷണ പന്തൽ. പിരപ്പൻകോട്, തുമ്പ, കാലടി,മൈലം എന്നിവിടങ്ങളിലും ഭക്ഷണം പാകം ചെയ്ത് അതത് മത്സരവേദികളിലെ കുട്ടികൾക്ക് എത്തിക്കാനുള്ള സൗകര്യമൊരുക്കും.
തലസ്ഥാനഗരിയുടെ പ്രൗഡിക്കൊത്ത് ഏറ്റവും മികച്ച രീതിയിൽ കായിക മേള സംഘടിപ്പിക്കാനുള്ള ഒരുക്കങ്ങൾ നടക്കുകയാണ്. മേളയുടെ വിജയത്തിനായി വിദ്യാഭ്യാസവകുപ്പും സംഘാടകസമിതിയും പരാതികളില്ലാതെ മേള വിജയമാക്കാൻ ബദ്ധശ്രദ്ധരാണ്.
- ഹരീഷ് ശങ്കർ, സംസ്ഥാന സ്കൂൾ സ്പോർട്സ് ഓർഗനൈസർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |