ന്യൂഡൽഹി: കുട്ടികളുടെ മരണത്തിനിടയാക്കിയ ചുമ മരുന്നായ കോൾഡ്രിഫ് സിറപ്പ് ഉത്പാദകരായ ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന് തമിഴ്‌നാട് സർക്കാരിന്റെ കാരണം കാണിക്കൽ നോട്ടീസ്. കോൾഡ്രിഫ് സിറപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ അഞ്ച് ദിവസത്തിനകം സമർപ്പിക്കണം. ആകെ ഉത്പാദിപ്പിച്ച മരുന്നിന്റെ അളവ്,അസംസ്‌കൃത വസ്തുക്കളുടെ സർട്ടിഫിക്കറ്റുകളും ബില്ലുകളും,പ്രൊപൈലിൻ ഗ്ലൈക്കോൾ വാങ്ങിയതിന്റെ ബില്ല്,മരുന്നിന്റെ മാസ്റ്റർ ഫോർമുല തുടങ്ങിയവയാണ് നൽകേണ്ടത്.
ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ കോൾഡ്രിഫ് സിറപ്പ് (ബാച്ച് നമ്പർ എസ്.ആർ-13) കഴിച്ചതിനെ തുടർന്നാണ് മദ്ധ്യപ്രദേശിൽ 14 കുട്ടികൾ മരിച്ചത്. ജയ്‌പൂരിലെ കെയ്‌സർ ഫാർമ നിർമ്മിക്കുന്ന ഡെക്‌സ്‌ട്രോമെത്തോർഫാൻ ഹൈഡ്രോബ്രോമൈഡ് സിറപ്പ് കഴിച്ചതാണ് രാജസ്ഥാനിൽ രണ്ട് കുട്ടികളുടെ മരണത്തിനിടയാക്കിയത്. ശ്രേസൻ ഫാർമസ്യൂട്ടിക്കൽസിന്റെ കാഞ്ചീപുരത്തെ ഫാക്ടറിയിൽ നടത്തിയ പരിശോധനയിൽ 350ലേറെ വീഴ്ചകൾ കണ്ടെത്തിയിരുന്നു. അടിസ്ഥാനസൗകര്യങ്ങളും യോഗ്യതയുള്ള ജീവനക്കാരും സ്ഥാപനത്തിലില്ലെന്ന് കണ്ടെത്തി. മതിയായ രേഖകളില്ലാത്ത 50 കിലോഗ്രാം ഡൈഎത്തിലിൻ ഗ്ലൈക്കോളും കണ്ടെത്തി.
പഞ്ചാബ്, ജാർഖണ്ഡ് സംസ്ഥാനങ്ങളും കോൾഡ്രിഫിന്റെ വിൽല്പനയും ഉപയോഗവും നിരോധിച്ചു. രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ, ജലദോഷം എന്നിവയ്ക്കുള്ള മരുന്നുകൾ കുറിക്കുകയോ നൽകുകയോ ചെയ്യരുതെന്ന് കർണാടക ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |