താമരശേരി താലൂക്ക് ആശുപത്രിയിലെ ഡോ. വിപിന് നേരെയുണ്ടായ ആക്രണത്തിന്റെ നടുക്കത്തിലാണ് ആരോഗ്യരംഗം. 95 ശതമാനം മരണസാദ്ധ്യയുള്ള അമീബിക് മസ്‌തിഷ്‌ക ജ്വരം ബാധിച്ച് മരിച്ച കുട്ടിയുടെ രക്ഷിതാവ് ആശുപത്രിയിലെത്തി ഡോക്ടറെ വെട്ടിക്കൊല്ലാൻ ശ്രമിച്ചത് കേരളത്തിലാണെന്ന് ഓർക്കണം.
ആരോഗ്യ കേരളത്തിനായി രക്തസാക്ഷിയായ ഡോ. വന്ദനാദാസിന്റെ രക്തപ്പാടുകൾ കേരളത്തിന്റെ മനസാക്ഷിയിൽ നിന്ന് മായില്ല. അന്ന് ആരോഗ്യപ്രവർത്തകരുടെ രക്ഷയ്‌ക്കായി സർക്കാർ മുന്നിട്ടിറങ്ങി. കെ.ജി.എം.ഒ.എയുൾപ്പെടെയുള്ള ആരോഗ്യമേഖലയിലെ സംഘടനകൾ ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്കായി മുറവിളിച്ച ഘട്ടത്തിലായിരുന്നു ഡോ. വന്ദനയുടെ വേർപാട്. അന്ന് ലഭിച്ച സർക്കാർ ഉറപ്പുകളിൽ ഒന്നൊഴിച്ച് ബാക്കിയെല്ലാം ജലരേഖയായത് വേദനാജനകമാണ്. ആശുപത്രി സംരക്ഷണ നിയമം പുതുക്കിയത് മാത്രമാണ് പാലിച്ച ഉറപ്പ്. പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റ്, എസ്.ഐ.എസ്.എഫുകാരെ കാവൽ, എല്ലയിടങ്ങളിലും സി.സി ടിവി, വിരമിച്ച സൈനികരെ സുരക്ഷാ ജീവനക്കാരായി നിയമിക്കൽ തുടങ്ങിയവ നടപ്പായില്ല.
സർക്കാർ ആശുപത്രികളിൽ ആർക്കും എപ്പോഴും കടന്നുവരാവുന്ന സാഹചര്യമാണിപ്പോൾ. ഭൂരിപക്ഷം ആശുപത്രികളിലെയും കാവൽക്കാർ പ്രായമുള്ള വ്യക്തികളാണ്. വിരമിച്ച പട്ടാളക്കാരെ നിയോഗിച്ചാൽ ഉയർന്ന ശമ്പളം നൽകണമെന്നും അതിന് തദ്ദേശസ്ഥാപനങ്ങൾക്ക് പണമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലുള്ള നിയമനം നടത്തുന്നത്. വടിവാളുമായി വെട്ടാൻ തക്കംനോക്കിയിരിക്കുന്നവരിൽ നിന്ന് ആരോഗ്യപ്രവർത്തകരുടെ ജീവൻ രക്ഷിക്കാൻ ഇത്തരം സുരക്ഷാ ജീവനക്കാർക്ക് എങ്ങനെ സാധിക്കും? കേരളത്തിന്റെ ആരോഗ്യമേഖലയിൽ ഏറെയും സ്ത്രീകളാണ്. അർദ്ധരാത്രിയും ഓരോ ജീവൻ രക്ഷിക്കാനായി നെട്ടോട്ടമോടുന്ന ഇക്കൂട്ടരെ രക്ഷിക്കാൻ യാതൊരു നടപടിയുമുണ്ടാകാത്തത് ദുഃഖകരമാണ്.
ക്യൂ നിൽക്കുന്ന അത്യാഹിതം!
രാത്രിയിലും അത്യാഹിത വിഭാഗങ്ങളിൽ ക്യൂ നിൽക്കുന്ന ആളുകൾ കേരളത്തിലെ മാത്രം കാഴ്ചയാകും. ചുമയും ജലദോഷവുമുൾപ്പെടെ താലൂക്ക്, ജില്ലാ, ജനറൽ ആശുപത്രികളിൽ രാത്രികാലങ്ങളിൽ അത്യാഹിതമാണ്. ഇതിനിടയിൽ പൊലീസ് പ്രതികളുമായെത്തിയാൽ അതിന്റെ പിന്നാലെയാകും ഡോക്ടർ. അപ്പോഴേക്കും അത്യാഹിതത്തിലെ ക്യൂവിലുള്ളവരുടെ സമീപനം മാറും. അതും ഡോക്ടർമാരുടെ നേർക്കാണ്. ഈ സാഹചര്യം നേരിടാനാണ് തിരക്കുള്ള ആശുപത്രികളിലെല്ലാം രണ്ട് ക്യാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാരെ നിയോഗിക്കണമെന്ന ആവശ്യം സർക്കാരിന് മുന്നിൽ വച്ചത്. അതും നടപ്പായില്ല.
ജീവൻരക്ഷിക്കുന്നതോ ഞങ്ങളുടെ തെറ്റ് ?
എല്ലാരോഗികളെയും ചികിത്സിച്ച് ഭേദമാക്കണമെന്നാണ് ആരോഗ്യപ്രവർത്തകരുടെ ആഗ്രഹം. എന്നാൽ രോഗത്തിന്റെ സങ്കീർണതയും അപകടാവസ്ഥയും മരണവും ഡോക്ടർമാരുടെ കൈയിലല്ല. അത് സർക്കാർ ആശുപത്രിയിൽ മാത്രമല്ല വൻകിട കോർപറേറ്റ് ആശുപത്രിയിലായാലും സ്ഥിതിവഷളായാൽ മരണം സംഭവിക്കും. സർക്കാർ ഡോക്ടർമാരുടെ ചോരയ്ക്കായി ദാഹിക്കുന്ന ഒരുകൂട്ടർ സമൂഹത്തിലുണ്ട്. രാപ്പകലില്ലാതെ ജീവൻരക്ഷിക്കാൻ പണിപ്പെടുന്നതാണോ ഞങ്ങൾ ചെയ്യുന്ന തെറ്റ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |