തിരുവനന്തപുരം: നിയമസഭ പാസാക്കിയ അഞ്ചു ബില്ലുകൾ ഗവർണർ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചേക്കും. ഭേദഗതിയിൽ കേന്ദ്ര നിയമങ്ങൾക്ക് വിരുദ്ധമായ വ്യവസ്ഥകളുണ്ടോയെന്ന പരിശോധനയ്ക്കാണിത്.
ജനവാസ മേഖലയിലിറങ്ങുന്ന വന്യജീവികളെ വെടിവച്ചുകൊല്ലാം, മൂന്നിലൊന്ന് അംഗങ്ങൾ ആവശ്യപ്പെടുമ്പോൾ സിൻഡിക്കേറ്റ് യോഗം വിളിക്കണം, മരമടിക്ക് അടക്കം മൃഗങ്ങളെ ഉപയോഗിക്കാം, സ്വകാര്യ ഭൂമിയിൽ ചന്ദനം വളർത്താനും വിൽക്കാനുമുള്ള അനുമതി, ഏക കിടപ്പാടത്തിന്റെ ജപ്തിയൊഴിവാക്കൽ എന്നീ ഭേദഗതികളാകും രാഷ്ട്രപതിക്ക് അയയ്ക്കുക. മലയാള ഭാഷാബിൽ രാഷ്ട്രപതിക്ക് അയയ്ക്കേണ്ടതില്ലെന്ന് സർക്കാർ ശുപാർശ ചെയ്യുമെങ്കിലും അതും അയയ്ക്കാനിടയുണ്ട്. നേരത്തേ മലയാള ഭാഷാ ബിൽ രാഷ്ട്രപതി തള്ളിയതാണ്.
ഗവർണർ അയയ്ക്കുന്ന ബില്ലുകളിൽ രാഷ്ട്രപതി കേന്ദ്ര സർക്കാരിന്റെ അഭിപ്രായം തേടുകയാണ് പതിവ്. ഗവർണർക്ക് വിരുദ്ധമായി കേന്ദ്രം നിലപാടെടുക്കില്ല. അതിനാൽ ബിൽ ഡൽഹിയിൽ കുടുങ്ങിയേക്കും. കേന്ദ്രം അഭിപ്രായമറിയിക്കാതിരുന്നാലും തുടർനടപടിയുണ്ടാവില്ല.
നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച വിധിക്ക് പിന്നാലെയുള്ള രാഷ്ട്രപതി ദ്രൗപദി മുർമ്മുവിന്റെ റഫറൻസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ആഗസ്റ്റിൽ രാഷ്ട്രപതിക്കയച്ച രണ്ട് സർവകലാശാല നിയമഭേദഗതി ബില്ലുകൾ, സ്വകാര്യ സർവകലാശാലാ ബിൽ എന്നിവയിൽ തീരുമാനമായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |