തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമത്തിന് ചെലവായി എന്നു പറയുന്ന എട്ടുകോടി രൂപ കമ്മിഷൻ കൂടി ചേർത്ത തുകയാണെന്നും ചെലവിന്റെ വിശദാംശങ്ങൾ അടിയന്തരമായി പുറത്തു വിടണമെന്നും കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഒറ്റ ദിവസത്തെ പരിപാടിക്ക് എട്ടുകോടി രൂപ ചെലവായതിന്റെ ലോജിക്ക് പിടികിട്ടുന്നില്ല. ഇതിന്റെ വിശദാംശങ്ങൾ പുറത്തു വിടണം. ഇത്ര ഭീമമായ തുക ഒറ്റദിവസംകൊണ്ട് ചെലവഴിക്കാൻ ഇത് വെള്ളരിക്കാ പട്ടണമാണോ? ഏതൊക്കെ ഇനത്തിലാണ് ഈ പറയുന്ന എട്ടു കോടി ചെലവായത് എന്നറിയാൻ ജനങ്ങൾക്ക് അവകാശമുണ്ട്. ഇതിൽ ഭൂരിപക്ഷവും വേണ്ടപ്പെട്ടവർക്കുള്ള കമ്മിഷനാണ്. ഇത് അടിമുടി കമ്മിഷൻ സർക്കാരാണ്.
അയ്യപ്പസംഗമത്തിന്റെ ചെലവ് സ്‌പോൺസർമാരിൽ നിന്നും കണ്ടെത്തുമെന്നാണ് സർക്കാർ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ സ്‌പോൺസർമാരിൽ നിന്ന് എത്ര തുക കിട്ടി എന്നും ഏതൊക്കെ സ്‌പോൺസർമാരാണ് പണം നൽകിയതെന്നും വ്യക്തമാക്കണം. ഇതുവരെ നാലു കോടിയോളം രൂപ പദ്ധതിനടത്തിപ്പിന്റെ ബിൽ ഇനത്തിൽ മാറിയതായി മനസിലാക്കാൻ കഴിഞ്ഞു. ഇതെല്ലാം പോയിരിക്കുന്നത് ദേവസ്വം ബോർഡിന്റെ വർക്കിങ് ഫണ്ടിൽ നിന്നാണ്. സ്‌പോൺസർമാർ തുക നൽകുന്നുണ്ടെങ്കിൽ പിന്നെ എന്തിനാണ് ദേവസ്വം ബോർഡിന്റെ ഫണ്ടിൽ നിന്ന് ഈ തുക ചെലവാക്കിയിരിക്കുന്നത്. ആരാണ് ഈ പൊളിഞ്ഞുപോയ പരിപാടിക്ക് എട്ടു കോടി നൽകുന്ന സ്‌പോൺസർമാർ?
കോട്ടയത്തെയും കുമരകത്തെയും നക്ഷത്രഹോട്ടലുകൾക്ക് ദേവസ്വം ബോർഡ് ഫണ്ടിൽ നിന്നും ലക്ഷക്കണക്കിന് രൂപയുടെ അഡ്വാൻസ് നൽകിയത് മാദ്ധ്യമങ്ങൾ പുറത്തു കൊണ്ടുവന്നിരുന്നു. ആരൊക്കെയാണ് ഈ നക്ഷത്രഹോട്ടലുകളിൽ താമസിച്ച വിവിഐപി അതിഥികൾ? അവരുടെ പേരുവിവരങ്ങളും പുറത്തു വിടണം.
വിദേശത്തു നിന്നും വൻതോതിൽ പ്രതിനിധികൾ എത്തുമെന്നായിരുന്നു സർക്കാരിന്റെ അവകാശവാദം. എന്നാൽ അവിടെ നിന്നും കാര്യമായി ആരും എത്തിയില്ല. നാലായിരം അതിഥികൾക്കുണ്ടാക്കിയ ഭക്ഷണം വെട്ടി മൂടേണ്ടി വന്നു. കാര്യമായി ആരും പങ്കെടുക്കാതെ ഒഴിഞ്ഞ കസേരയ്ക്കു മുന്നിൽ നടത്തിയ ഈ ഒറ്റ ദിവസത്തെ പരിപാടിക്ക് എങ്ങനെയാണ് എട്ടുകോടി രൂപയുടെ ചെലവ് വന്നതെന്നു സർക്കാർ വ്യക്തമാക്കിയേ പറ്റു. ഇതിൽ കമ്മിഷൻ പറ്റിയവരുടെ വിശദാംശങ്ങൾ പുറത്തു വിടണം. ദേവസ്വം ബോർഡ് കറവപ്പശുവല്ല. വിശ്വാസികളുടെ കാണിക്കയാണ് ദേവസ്വം ബോർഡിന്റെ വരുമാനം. അതിന്റെ എല്ലാ ഫണ്ടിലും കയ്യിട്ടു വാരാൻ കേരളത്തിലെ വിശ്വാസി സമൂഹം അനുവദിക്കില്ല ചെന്നിത്തല വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |