സെപ്തംബർ ത്രൈമാസത്തിൽ ലാഭവും വിറ്റുവരവും ഉയർന്നു
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസത്തിൽ രാജ്യത്തെ മുൻനിര കമ്പനികളുടെ പ്രവർത്തന ലാഭത്തിലും വിറ്റുവരവിലും പ്രതീക്ഷിച്ചതിലും ഉണർവുണ്ടായി. പ്രമുഖ ഐ.ടി കമ്പനികളായ വിപ്രോ, ഇൻഫോസിസ്, ഓൺലൈൻ ഭക്ഷ്യ വിതരണ സ്ഥാപനമായ സൊമാറ്റോ, ബ്ളിങ്കിറ്റ് എന്നിവയുടെ ഉടമകളായ എറ്റേണൽ, പ്രമുഖ ബാങ്കുകളായ സൗത്ത് ഇന്ത്യൻ ബാങ്ക്, ഇന്ത്യൻ ബാങ്ക് തുടങ്ങിയവയാണ് ഇന്നലെ പ്രവർത്തന ഫലം പ്രഖ്യാപിച്ചത്.
ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ മറികടന്ന് മുൻനിര ഐ.ടി കമ്പനികളായ ടി.സി.എസ്, വിപ്രോ, ഇൻഫോസിസ് എന്നിവ ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ മികച്ച അറ്റാദായമാണ് കൈവരിച്ചത്. പുതിയ വിപണികൾ കണ്ടെത്തി പ്രവർത്തനം വിപുലീകരിച്ചതും ചെലവ് ചുരുക്കിയതുമാണ് കമ്പനികൾക്ക് നേട്ടമായത്. ഫെബ്രുവരിക്ക് ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്ക് ഒരു ശതമാനം കുറച്ചതും അനുകൂലമായി.
ഇൻഫോസിസ് അറ്റാദായം ഉയർന്നു
ഇൻഫോസിസിന്റെ അറ്റാദായം സെപ്തംബർ പാദത്തിൽ 13.2 ശതമാനം ഉയർന്ന് 7,364 കോടി രൂപയായി. ഓഹരി ഒന്നിന് 26 രൂപ ഇടക്കാല ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു. അവലോകന കാലയളവിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 8.6 ശതമാനം ഉയർന്ന് 44,490 കോടി രൂപയായി. ഇക്കാലയളവിൽ നിരവധി കരാറുകൾ പുതുതായി ഒപ്പുവയ്ക്കാൻ കഴിഞ്ഞെന്ന് സി.ഇ.ഒ സലീൽ പരേഖ് പറഞ്ഞു.
വിപ്രോ അറ്റാദായം 3,246 കോടി രൂപ
ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ വിപ്രോയുടെ അറ്റാദായം ഒരു ശതമാനം ഉയർന്ന് 3,246 കോടി രൂപയായി. വരുമാനം രണ്ട് ശതമാനം വർദ്ധനയോടെ 22,697 കോടി രൂപയിലെത്തി.
എറ്റേണൽ വരുമാനം ഉയർന്നു
സൊമാറ്റോയുടെ മാതൃ കമ്പനിയായ എറ്റേണലിന്റെ വരുമാനം രണ്ടാം ത്രൈമാസത്തിൽ 183 ശതമാനം ഉയർന്ന് 13,590 കോടി രൂപയായി. അതേസമയം പ്രവർത്തന ചെലവിലെ വർദ്ധനയും ഡെലിവറി ചാർജിന് മേലുള്ള ജി.എസ്.ടിയും ലാഭക്ഷമതയെ ബാധിച്ചു. അവലോകന കാലയളവിൽ കമ്പനിയുടെ അറ്റാദായം 63 ശതമാനം കുറഞ്ഞ് 63 കോടി രൂപയായി.
റെക്കാഡ് അറ്റാദായവുമായി എസ്.ഐ.ബി
നടപ്പുസാമ്പത്തിക വർഷത്തെ രണ്ടാം പാദത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിന്റെ(എസ്.ഐ.ബി) അറ്റാദായം എട്ട് ശതമാനം വർദ്ധനയോടെ 351.36 കോടി രൂപയിലെത്തി റെക്കാഡിട്ടു. മൊത്തം നിഷ്ക്രിയ ആസ്തി 2.93 ശതമാനമായി കുറഞ്ഞു. പലിശ ഇതര വരുമാനം 26 ശതമാനം ഉയർന്ന് 515.73 കോടി രൂപയിലെത്തി. റീട്ടെയിൽ നിക്ഷേപങ്ങൾ 11 ശതമാനം വളർച്ചയോടെ 1,12,625 കോടി രൂപയിലെത്തി.
സുസ്ഥിര വളർച്ച, വിവേകപൂർണമായ റിസ്ക് മാനേജ്മെന്റ്, മുഴുവൻ ഓഹരി ഉടമകൾക്കുമുള്ള സാമ്പത്തിക നേട്ടം എന്നിവയിലുള്ള ബാങ്കിന്റെ പ്രതിബദ്ധതയാണ് വ്യക്തമാകുന്നതെന്ന് എം.ഡിയും സി.ഇ.ഒയുമായ പി. ആർ ശേഷാദ്രി പറഞ്ഞു.
ജിയോ ഫിനാൻഷ്യൽ അറ്റാദായം ഉയർന്നു
കൊച്ചി: മൂന്നാം പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഉപ കമ്പനിയായ ജിയോ ഫിനാൻഷ്യൽ സർവീസസിന്റെ അറ്റാദായം ഒരു ശതമാനം ഉയർന്ന് 695 കോടി രൂപയായി. പ്രവർത്തന വരുമാനം 41 ശതമാനം വർദ്ധനയോടെ 981 കോടി രൂപയിലെത്തി. കമ്പനി കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 14,712 കോടി രൂപയിലെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |