ബ്ളോക്ക് ഫാബ്രിക്കേഷൻ, എൽ.എൻ.ജി കപ്പൽ പദ്ധതികൾ ആരംഭിക്കുന്നു
കൊച്ചി: കപ്പൽ നിർമ്മാണ രംഗത്തെ ആഗോള താരമാകാൻ വമ്പൻ വിപുലീകരണത്തിന് കൊച്ചിൻ ഷിപ്പ്‌യാർഡ് ഒരുങ്ങുന്നു. ബ്ളോക്ക് ഫാബ്രിക്കേഷൻ സംവിധാനം (ബി.എഫ്.എഫ് ), എൽ.എൻ.ജി കപ്പലുകളുടെ നിർമ്മാണം, തമിഴ്നാട്ടിൽ ക്ളസ്റ്റർ യൂണിറ്റുകൾ തുടങ്ങിയവയാണ് പൈപ്പ്ലൈനിലുള്ളത്. പുതുവൈപ്പിനിലെ 80 ഏക്കർ സ്ഥലത്താണ് 3,700 കോടി രൂപ നിക്ഷേപത്തിൽ ബി.എഫ്.എഫ് സ്ഥാപിക്കുന്നത്. സ്ഥലം ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇതിനായി കപ്പൽ സാങ്കേതികവിദ്യാരംഗത്തെ പ്രമുഖരായ എച്ച്.ഡി കൊറിയ ഷിപ്പ് ബിൽഡിംഗ് ആൻഡ് ഓഫ്ഷോർ എൻജിനിയറിംഗുമായി കൈകോർക്കും. 310 മീറ്റർ ആഴമുള്ള പുതിയ ഡ്രൈ ഡോക്കിൽ വമ്പൻ കപ്പലുകൾ നിർമ്മിക്കാം. രവിപുരത്തെ ഷിപ്പ്‌യാർഡിലെ സൗകര്യക്കുറവ് കണക്കിലെടുത്താണ് ബ്ളോക്ക് ഫാബ്രിക്കേഷൻ ഫെസിലിറ്റി ഒരുക്കുന്നത്. ഇവിടെ നിർമ്മിക്കുന്ന ഭാഗങ്ങൾ ഡ്രൈ ഡോക്കിലെത്തിച്ച് കൂട്ടിച്ചേർക്കും. കണ്ടെയ്‌നർ കപ്പലുകൾ, ബൾക്ക് കാരിയറുകൾ തുടങ്ങിയവയുടെ നിർമ്മാണശേഷി ഇതിലൂടെ വർദ്ധിപ്പിക്കാനാകും.
ബി.എഫ്.എഫ് പദ്ധതി
2000 പേർക്ക് തൊഴിൽ
നിക്ഷേപം 3,700 കോടി രൂപ
പ്രതിവർഷ ഉത്പാദനം 1,20,000 മെട്രിക് ടൺ
പരോക്ഷ തൊഴിലുകൾ 4,000 മുതൽ 10,000 വരെ
എൽ.എൻ.ജി കപ്പൽ
ദ്രവീകൃത പ്രകൃതി വാതകത്തിൽ(എൽ.എൻ.ജി )പ്രവർത്തിക്കുന്ന കപ്പലുകൾ നിർമ്മിക്കുന്ന രാജ്യത്തെ ആദ്യ കപ്പൽശാലയാണ് കൊച്ചി. ലോജിസ്‌റ്റിക്‌സ് രംഗത്തെ മുൻനിരക്കാരായ ഫ്രാൻസിലെ സി.എം.എ സി.ജി.എം ഗ്രൂപ്പിനായി ആറ് എൽ.എൻ.ജി കപ്പലുകൾ നിർമ്മിക്കാനാണ് കഴിഞ്ഞ ദിവസം കരാർ ഒപ്പുവച്ചത്. കൊറിയയും ജപ്പാനുമാണ് നിലവിൽ 90 % എൽ.എൻ.ജി കപ്പലുകൾ നിർമ്മിക്കുന്നത്.
തമിഴ്നാട്ടിലും പ്രവർത്തനം വ്യാപിപ്പിക്കുന്നു
തമിഴ്നാട്ടിൽ കപ്പൽ നിർമ്മാണ ക്ലസ്റ്ററുകൾ സ്ഥാപിക്കും.കൊച്ചിൻ ഷിപ്പ്‌യാർഡും തമിഴ്‌നാട് സർക്കാരുമായി ചേർന്നാണ് കൊറിയൻ പങ്കാളിയുമായി സഹകരിച്ച് കപ്പൽശാല ഒരുക്കുന്നത്. 15,000 കോടി രൂപയാണ് നിക്ഷേപം. 4,000 പേർക്ക് നേരിട്ടും 6,000 പേർക്ക് പരോക്ഷമായും തൊഴിൽ ലഭിക്കും. അനുബന്ധമായി കപ്പൽ അറ്റകുറ്റപ്പണി കേന്ദ്രവും സ്ഥാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |