ശബരിമല: കലിയുഗവരദൻ അയ്യപ്പസ്വാമിയെ അടുത്ത ഒരുവർഷം സേവിക്കാനുള്ള സൗഭാഗ്യം ചാലക്കുടി വാസുപുരം മറ്റത്തൂർകുന്ന് ഏറന്നൂർ മനയിൽ ഇ.ഡി.പ്രസാദിന്. സന്നിധാനത്ത് ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് നിയുക്ത മേൽശാന്തിയായി തിരഞ്ഞെടുക്കപ്പെട്ടത്. കൊല്ലം മയ്യനാട് കൂട്ടിക്കട ആയിരംതെങ്ങ് മുട്ടത്തുമഠം എം.ജി.മനു നമ്പൂതിരിയാണ് മാളികപ്പുറം മേൽശാന്തി.
വൃശ്ചികം ഒന്നുമുതൽ ഒരുവർഷം ഇരുവരും പുറപ്പെടാ മേൽശാന്തിമാരാകും. തൃശൂർ കോടശ്ശേരി ആറേശ്വരം ധർമ്മശാസ്താ ക്ഷേത്ര ശാന്തിയാണ് പ്രസാദ്. മനു കൊല്ലം കൂട്ടിക്കട ധർമ്മശാസ്താ ക്ഷേത്രത്തിലെയും. പന്തളം കൊട്ടാരത്തിലെ കശ്യപ് വർമ്മ, മൈഥിലി വർമ്മ എന്നീ കുട്ടികളാണ് നറുക്കെടുത്തത്. ഇന്നലെ രാവിലെ സോപാനത്തായിരുന്നു ശബരിമല മേൽശാന്തി നറുക്കെടുപ്പ്. പട്ടികയിലെ 14 പേരുകളെഴുതി വെള്ളിക്കുടത്തിൽ ചുരുട്ടിയിട്ടു. മറ്റൊരു വെള്ളിക്കുടത്തിൽ 13 വെള്ളപ്പേപ്പറും മേൽശാന്തി എന്നെഴുതിയ ഒരു പേപ്പറും ഇട്ടു. തന്ത്രി കണ്ഠരര് മഹേഷ് മോഹനര് കുടങ്ങൾ ശ്രീലകത്ത് പൂജിച്ച ശേഷം സ്പെഷ്യൽ കമ്മിഷണർ ആർ.ജയകൃഷ്ണന് കൈമാറി. കശ്യപ് വർമ്മയാണ് നറുക്കെടുത്തത്. എട്ടാമത്തെ നറുക്കിൽ പ്രസാദ് തിരഞ്ഞെടുക്കപ്പെട്ടു.
തുടർന്ന് മാളികപ്പുറം മേൽശാന്തി നറുക്കെടുപ്പ് മാളികപ്പുറം ക്ഷേത്രത്തിൽ നടന്നു. 13 പേരാണ് അന്തിമ പട്ടികയിൽ ഉണ്ടായിരുന്നത്. മൈഥിലി വർമ്മ നറുക്കെടുത്തു. ഇവിടെയും എട്ടാമത്തെ നറുക്കിലാണ് മനു തിരഞ്ഞെടുക്കപ്പെട്ടത്.
ഹൈക്കോടതി നിരീക്ഷകനായ റിട്ട. ജസ്റ്റിസ് ടി.ആർ.രാമചന്ദ്രൻ നായർ മേൽനോട്ടം വഹിച്ചു. ദേവസ്വം പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ദേവസ്വം കമ്മിഷണർ ബി.സുനിൽകുമാർ, ബോർഡ് അംഗങ്ങളായ എ.അജികുമാർ, പി.ഡി.സന്തോഷ്‌കുമാർ, എക്സിക്യുട്ടീവ് ഓഫീസർ ഒ.ജി.ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശ്രീനിവാസ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |