മുൻ രാഷ്ട്രപതി കെ.ആർ. നാരായണന്റെ പ്രതിമ കേരള രാജഭവനിൽ അനാവരണം ചെയ്യുന്നത് വെറുമൊരു ഔദ്യോഗിക ചടങ്ങു മാത്രമല്ല; മറിച്ച് രാജ്യത്തിന് പ്രചോദനമായ മഹാനായ രാഷ്ട്രതന്ത്രജ്ഞന്റെ ജീവിതത്തെയും സംഭാവനകളെയും ആദരിക്കുന്ന മനോഹര നിമിഷം കൂടിയാണ്. ഈ ശ്രമത്തിന് പ്രചോദനം മുൻ രാഷ്ട്രപതി രാംനാഥ് കൊവിന്ദിന്റെ നിരീക്ഷണപരമായ നിർദ്ദേശമാണ്. 2024 മേയ് മൂന്നിന്, അന്നത്തെ കേരള ഗവർണർ (ഇപ്പോൾ ബീഹാർ ഗവർണർ) അരിഫ് മുഹമ്മദ് ഖാന് എഴുതിയ കത്തിൽ, കെ.ആർ. നാരായണന്റെ ജീവിതവും പൈതൃകവും അദ്ദേഹത്തിന്റെ ജന്മനാടായ കേരളത്തിൽ ആദരിക്കേണ്ടതുണ്ടെന്ന് കൊവിന്ദ് രേഖപ്പെടുത്തി.
'കേരളത്തിന്റെ പുത്രനായി ജനിച്ച്, രാജ്യത്തിന്റെ ഉയർന്ന ഭരണഘടനാപദവിയിലേക്കു വളർന്ന ഒരാളെ കേരള രാജ്ഭവനിൽ ആദരിക്കുന്നത് ഒരു സ്‌നേഹപ്രകടനം മാത്രമല്ല; സവിശേഷ കാഴ്ചപ്പാടും ആഴത്തിലുള്ള ദേശീയ ബഹുമാനവുമാണ്" എന്നാണ് കൊവിന്ദ് എഴുതിയത്. അരിഫ് മുഹമ്മദ് ഖാൻ ഈ നിർദ്ദേശം പൂർണമായി അംഗീകരിക്കുകയും, രാജ്ഭവനിൽ കെ.ആർ. നാരായണന്റെ അർദ്ധകായ പ്രതിമയുടെ സ്ഥാപനം ഉറപ്പാക്കുകയും ചെയ്തു.
സ്‌നേഹപാത്രമായ വ്യക്തിത്വത്തോടെയും ദീർഘദർശിത്വമുള്ള നേതൃപ്രതിഭയോടെയും അനുഗൃഹീതനായിരുന്നു കെ.ആർ. നാരായണൻ. തന്റെ പൊതുപ്രവർത്തന ജീവിതത്തിൽ ജനക്ഷേമത്തിനായി നിരവധി സംരംഭങ്ങൾ അദ്ദേഹം ആരംഭിച്ചു. ജന്മദേശമായ കേരളത്തോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം ആഴമേറിയതായിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക പാരമ്പര്യത്തെയും മൂല്യങ്ങളെയും ആത്മാർത്ഥമായി പ്രതിനിധാനം ചെയ്തു. സ്വാതന്ത്ര്യവും ബഹുമാനവും കാത്തുസൂക്ഷിച്ച രാഷ്ട്രപതിയായും, ഉയർന്ന ഭരണഘടനാ മൂല്യങ്ങളെ പൂർണമായും പാലിച്ച നേതാവായും ലോകം അദ്ദേഹത്തെ അംഗീകരിച്ചു.
കെ.ആർ. നാരായണന്റെ സ്മരണ തലമുറകൾക്കായി നിലനിറുത്തുകയെന്നത് സംസ്ഥാനത്തിന്റെ കടമയാണ്. പ്രതിമാ സ്ഥാപനം അതിനുള്ള ഏറ്റവും അനുയോജ്യമായ മാർഗമാണ്. മഹാനായ നേതാവിനെ ആദരിക്കുന്നതിനൊപ്പം മലയാളികളുടെ ഹൃദയങ്ങളിലും രാജ്ഭവൻ സ്ഥിരസ്ഥാനം നേടും. രാജ്ഭവനിൽ സ്ഥാപിക്കുന്ന കെ.ആർ. നാരായണന്റെ അർദ്ധകായ പ്രതിമ നീതി, സമത്വം, വിദ്യാഭ്യാസം, നൈതിക ധൈര്യം തുടങ്ങിയ മൂല്യങ്ങളുടെ പ്രതീകമായി നിലകൊള്ളും. ജ്ഞാനത്താലും പരിശ്രമത്താലും സാമൂഹിക പ്രതിബന്ധങ്ങളെ അതിജീവിച്ച ഒരാളുടെ ജീവിത സ്മരണയാണ് അത്.
കോട്ടയം ജില്ലയിൽ, ഉഴവൂരിൽ ജനിച്ച കെ.ആർ. നാരായണൻ നിശ്ചയദാർഢ്യത്തോടെ ഉന്നതവിദ്യാഭ്യാസം നേടി, പാണ്ഡിത്യസമ്പന്നനായ നയതന്ത്രജ്ഞനായും പിന്നീട് രാഷ്ട്രപതിയായും ഉയർന്നു. അദ്ദേഹത്തിന്റെ ജീവിതം നമ്മുടെ ജനാധിപത്യം ഓരോ പൗരനുമൊരുക്കുന്ന ഉൾക്കൊള്ളലിന്റെയും അവസരങ്ങളുടെയും തെളിവാണ്. പ്രസിഡന്റ് കെ.ആർ. നാരായണൻ രാഷ്ട്രപതിഭവനിലേക്ക് കൊണ്ടുവന്നത് ബൗദ്ധിക ആഴം മാത്രമല്ല, ആഴത്തിലുള്ള നൈതിക ഉത്തരവാദിത്വബോധവുമായിരുന്നു. രാജ്യത്തിന്റെ ആത്മാവായി ഭരണഘടനയെ അദ്ദേഹം കാത്തുസൂക്ഷിച്ചു. ഉറച്ച വിശ്വാസത്തോടെയും, സൗമ്യതയും സംയമനവും പാലിച്ചും അദ്ദേഹം സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രപതിത്വം സ്വാതന്ത്ര്യത്തിന്റെയും അഴിമതിരഹിതമായ നീതിബോധത്തിന്റെയും മാതൃകയായിരുന്നു.
കെ.ആർ. നാരായണൻ രാഷ്ട്രപതിയായിരുന്ന കാലഘട്ടത്തിലെ ഭൂരിഭാഗം സമയത്തും പ്രധാനമന്ത്രിയായി സേവനമനുഷ്ഠിച്ചത് അടൽ ബിഹാരി വാജ്‌പേയി ആയിരുന്നു. രാഷ്ട്രീയമായി വെല്ലുവിളികളേറിയ ഘട്ടങ്ങളിലും ഇരുനേതാക്കളും തമ്മിലുള്ള ബന്ധം പരസ്പര ബഹുമാനത്താലും ഭരണഘടനാപരമായ സൗമ്യതയാലും അടയാളപ്പെട്ടു. രാഷ്ട്രപതി നാരായണന്റെ നിഷ്പക്ഷത, ബൗദ്ധികത, അചഞ്ചലമായ കർത്തവ്യബോധം എന്നിവയെ വാജ്‌പേയി ആഴത്തിൽ വിലയിരുത്തിയിരുന്നു. നാരായണനെക്കുറിച്ച് 'ഭരണഘടനയുടെ കാവൽക്കാരനും റിപ്പബ്ലിക്കിന്റെ മന:സാക്ഷിയുടെ സൂക്ഷിപ്പുകാരനും"എന്നായിരുന്നു വാജ്‌പേയിയുടെ വിശേഷണം.
കേരളത്തിലെ ഉഴവൂരിലെ ലളിതമായ ജീവിതാരംഭത്തിൽ നിന്ന് രാജ്യത്തിന്റെ പരമോന്നത ഭരണഘടനാ പദവിയിലേക്ക് ഉയർന്ന കെ.ആർ. നാരായണന്റെ പ്രചോദനാത്മകമായ ജീവിതയാത്രയെക്കുറിച്ച് എ.ബി. വാജ്‌പേയി പലപ്പോഴും സംസാരിച്ചിരുന്നു. അത് ഇന്ത്യൻ ജനാധിപത്യത്തിന്റെ ശക്തിയുടെയും ഉൾക്കൊള്ളുന്ന സ്വഭാവത്തിന്റെയും ജീവന്തമായ സാക്ഷ്യമാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. 'നമ്മുടെ ജനാധിപത്യം കഴിവിനും സമർപ്പണത്തിനും നൈതിക ശക്തിക്കും തിളങ്ങാനുള്ള സ്ഥലം നൽകുന്നുവെന്ന് നാരായണന്റെ ജീവിതകഥ ഓരോ ഇന്ത്യൻ പൗരനെയും ഓർമ്മപ്പെടുത്തുന്നു"എന്നും വാജ്‌പേയി നിരീക്ഷിച്ചിരുന്നു.
കേരള രാജ്ഭവൻ എന്ന ചരിത്രപ്രാധാന്യമുള്ള സ്ഥലത്ത് അദ്ദേഹത്തിന്റെ പ്രതിമ അനാവരണം ചെയ്യുന്നതിലൂടെ, നാം ഒരു അസാധാരണ വ്യക്തിയെ ആദരിക്കുന്നതിലുപരി, ഭാരതത്തെ നിർവചിക്കുന്ന സമത്വം, നീതി, കരുണ, എല്ലാവർക്കുമുള്ള അവസരം എന്നീ മൂല്യങ്ങളിലുള്ള നമ്മുടെ വിശ്വാസവും പുതുക്കി ഉറപ്പിക്കുന്നു. വിനയത്തിലും നൈതികശക്തിയിലും ആധാരപ്പെട്ട നേതൃപാടവത്തിന് രാജ്യത്തെ മാറ്റിമറിക്കാൻ കഴിയുമെന്ന് ഓരോ സന്ദർശകനെയും ഉദ്യോഗസ്ഥനെയും ഓർമ്മപ്പെടുത്തുന്ന പ്രതീകമായി ഈ പ്രതിമ നിലനിൽക്കും. കെ.ആർ. നാരായണനെ ആദരിക്കുന്നതിലൂടെ, നാം നമ്മുടെ ഉള്ളിലെ മഹത്വത്തെയും ആദരിക്കുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |