പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഹെലികോപ്ടറിന്റെ ടയറുകൾ പ്രമാടത്തെ ഹെലിപ്പാഡിലെ കോണക്രീറ്റിൽ താഴ്ന്ന സംഭവത്തിൽ മാദ്ധ്യമ വാർത്തകൾ തെറ്റാണെന്ന് കെ,യു. ജനീഷ്‌കുമാർ എം.എൽ.എ. എച്ച് മാർക്കിൽ ഹെലികോപ്ടർ ഇടാൻ പൈലറ്റ് നിർദ്ദേശം നൽകിയതനുസരിച്ച് തള്ളി മാറ്റിയതാണെന്ന് എം.എൽ.എ പറഞ്ഞു. കോൺക്രീറ്റിൽ ടർ താഴ്ന്നാൽ എന്താണ് കുഴപ്പമെന്നും ഹെലികോപ്ടർ മുകളിലേക്കല്ലേ ഉയരുന്നതെന്നും ജനീഷ് കുമാർ ചോദിച്ചു.
'' പ്രസിഡന്റിന്റെ ഹെലികോപ്ടർ ഇറങ്ങിയ ഹെലിപ്പാഡിന്റെ കോൺക്രീറ്റ് താഴ്ന്നു. അത് താഴ്ന്നാൽ എന്താ പ്രശ്നം? ഹെലികോപ്ടർ ഉയർത്തുന്നതിനു പ്രശ്നമുണ്ടോ? ഇനി കോൺക്രീറ്റ് ഇത്തിരി താഴ്‌ന്നെന്നു വയ്ക്കുക. ഹെലികോപ്ടർ ർ മുകളിലോട്ടല്ലേ ഉയരുന്നത്''–ജനീഷ് കുമാർ മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
അതേസമയം സംഭവത്തിൽ പത്തനംതിട്ട ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണനും പ്രതികരിച്ചിരുന്നു. ഉണ്ടായത് അര ഇഞ്ചിന്റെ താഴ്ചയാണെന്ന് കളക്ടർ പറഞ്ഞു. ഹെലിപ്പാഡിന്റെ ഉറപ്പിന്റെ കാര്യത്തിൽ പ്രശ്നങ്ങൾ ഉണ്ടായിട്ടില്ല. എച്ച് മാർക്കിനെക്കാൾ പിന്നിലാണ് ഹെലികോപ്ടർ ലാൻഡ് ചെയ്തത്. പുതിയ കോൺക്രീറ്റ് ആയതിനാൽ അര ഇഞ്ചിന്റെ താഴ്ചയുണ്ടായി. സുരക്ഷാ പ്രശ്നം ഉണ്ടായിരുന്നെങ്കിൽ ഇവിടെ നിന്നു തന്നെ ഹെലികോപ്ടർ ടേക്ക് ഓഫ് ചെയ്യില്ലായിരുന്നുവെന്നും കളക്ടർ വ്യക്തമാക്കി.
നേരത്തെ സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖറും സമാന അഭിപ്രായം പങ്കുവച്ചിരുന്നു. ഹെലിപാഡ് വളരെ വൈകിയാണ് തയ്യാറാക്കിയത്. ലാൻഡ് ചെയ്യാൻ നേരത്തേ തന്നെ ക്രമീകരണം ഒരുക്കിയിരുന്നു. ആ നിശ്ചിത സ്ഥലത്ത് നിന്നും അഞ്ചടി മാറിയാണ് ഹെലികോപ്ടർ ലാൻഡ് ചെയ്തത്. ഇത് കോൺക്രീറ്റ് ഉറയ്ക്കാത്ത ഭാഗത്തായിപ്പോയി. തുടർന്ന് ഹെലികോപ്ടറിന് മുന്നോട്ട് നീങ്ങാൻ സാധിച്ചില്ല. ഇതോടെയാണ് നേരത്തേ ലാൻഡ് ചെയ്യാൻ നിശ്ചയിച്ചിരുന്ന സ്ഥലത്തേക്ക് ഹെലികോപ്ടർ തള്ളി നീക്കിയത്. അല്ലാതെ ഹെലികോപ്ടറിനോ രാഷ്ട്രപതിയുടെ ലാൻഡിംഗിനോ യാതൊരു തരത്തിലുമുള്ള പ്രശ്നങ്ങൾ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |