
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതിയായ പിഎം ശ്രീ, കേരളവും അംഗീകരിച്ചതിന് പിന്നാലെ ഇടത് വിദ്യാർഥി-യുവജന സംഘടനകൾ തെരുവിൽ പ്രതിഷേധം ശക്തമാക്കുന്നു. പിണറായി സർക്കാരിന്റെ നടപടിക്കെതിരെ പരസ്യ പ്രതിഷേധത്തിന് എഐവൈഎഫും എഐഎസ്‌എഫും തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് തലസ്ഥാനത്ത് സി പി ഐയുടെ യുവജന - വിദ്യാർഥി സംഘടനകൾ പ്രതിഷേധമുയർത്തും. തിങ്കളാഴ്ച വിവിധ ജില്ലകളിൽ പ്രതിഷേധം നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു.
പിഎം ശ്രീ പദ്ധതിയിൽ നിന്ന് പിൻമാറുന്നതുവരെ പ്രതിഷേധം തുടരുമെന്നും എഐവൈഎഫ് - എഐഎസ്‌എഫ് ഭാരവാഹികൾ വ്യക്തമാക്കി. അതിനിടെ കണ്ണൂരിൽ എഐവൈഎഫ്, മന്ത്രി വി ശിവൻകുട്ടിയുടെ കോലം കത്തിച്ചു. ബിജെപിയുടെ വർഗീയ അജണ്ടയ്‌ക്ക് സിപിഎം കൂട്ടുനിൽക്കുന്നുവെന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. തീരുമാനവുമായി സർക്കാർ മുന്നോട്ട് പോകുകയാണെങ്കിൽ മന്ത്രിമാരെ സിപിഐ പിൻവലിക്കണമെന്ന് എഐവൈഎഫ് ജില്ലാ സെക്രട്ടറി കെവി സാഗർ ആവശ്യപ്പെട്ടു.
പിഎം ശ്രീ പദ്ധതിയില്‍ കേരളം ഒപ്പിട്ടതില്‍ ആശങ്കയുണ്ടെന്നാണ് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎസ് സഞ്ജീവും അഭിപ്രായപ്പെട്ടത്. വിഷയത്തില്‍ സർക്കാരിനെ ആശങ്ക അറിയിക്കുമെന്ന് പിഎസ് സഞ്ജീവ് മാദ്ധ്യമങ്ങളോട് പറഞ്ഞു. എസ്‌എഫ്‌ഐ ദേശീയ വിദ്യാഭ്യാസ നയത്തിന് എതിരാണ്. അതിനകത്തെ വർഗീയ നിലപാട് എതിർക്കപ്പെടേണ്ടതാണ്. നയം വിദ്യാർത്ഥി സമൂഹത്തിന് അപകടമാണ്. ഇക്കാര്യത്തില്‍ എസ്എഫ്ഐയ്ക്ക് ആശങ്കയുണ്ട്. ഇക്കാര്യം സർക്കാരിനെ അറിയിച്ചിരുന്നു. നയത്തിലെ മോശം കാര്യങ്ങൾ ഒഴിവാക്കി വേണം പദ്ധതി നടപ്പാക്കാൻ. ഇക്കാര്യം സർക്കാർ എസ്എഫ്ഐയോട് ചർച്ച ചെയ്തിരുന്നു. അന്നേ നിലപാട് അറിയിച്ചിരുന്നുവെന്നും ആശങ്ക വീണ്ടും അറിയിക്കുമെന്ന് പിഎസ് സഞ്ജീവ് വ്യക്തമാക്കി. സംഘപരിവാറിനെതിരായ സമരം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |