
പാലക്കാട്: വംശനാശം നേരിടുന്ന അപൂർവയിനത്തിൽപ്പെട്ട മൺപാമ്പിനെ (ardamom shield tail) കഞ്ചിക്കോട് മായപ്പള്ളത്ത് നിന്ന് കണ്ടെത്തി. കർഷകനായ റിച്ചാർഡ് ഫ്രാൻസിസിന്റെ കൃഷിയിടത്തിലാണ് പാമ്പിനെ കണ്ടത്. ഇവർ ഉടൻതന്നെ ചിത്രം പകർത്തി സർപ്പ വോളന്റിയർ കെ മയിൽസാമിക്ക് അയച്ചുകൊടുത്തു. മയിൽസാമി ഉടൻതന്നെ ചിത്രം വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് അപൂർവയിനത്തിൽപ്പെട്ട മൺപാമ്പാണെന്ന് തിരിച്ചറിഞ്ഞത്.
മണ്ണിനടിയിൽ ജീവിച്ച് അപൂർവമായി മാത്രം പുറത്തുവരുന്ന സ്വഭാവക്കാരാണ് ഈ പാമ്പുകൾ. പിന്നീട് സർപ്പ വാളന്റിയർമാരുടെ സംഘം സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. ഇവ മണ്ണിനടിയിലേക്ക് താഴ്‌ന്നുപോയിരിക്കാമെന്നാണ് ഇവർ പറയുന്നത്. നേരത്തേ നിലമ്പൂർ ഭാഗത്ത് നിന്നും പ്രത്യേക ഗവേഷണ സംഘം ഇതിനെ കണ്ടെത്തിയിരുന്നു.
1896ൽ ബെൽജിയൻ - ബ്രിട്ടീഷ് ജന്തുശാസ്‌ത്രജ്ഞൻ ജോർജ് ആൽബർട്ട് ബോലെഞ്ച്വർ അന്നത്തെ തിരുവിതാംകൂറിലെ ഏലമലക്കാടുകളിൽ നിന്ന് മൺപാമ്പിനെ കണ്ടെത്തിയിരുന്നു. പിന്നീട് 130 വർഷത്തിന് ശേഷം നിലമ്പൂരിലാണ് ഈ ഇനത്തെ കാണുന്നത്. ഇതിനെക്കുറിച്ച് ഗവേഷണങ്ങൾ നടക്കുന്നതിനിടെയാണ് കഞ്ചിക്കോട് നിന്നും മൺപാമ്പിനെ കണ്ടെത്തിയത്. ഏലമല മൺപാമ്പ്, കവചവാലന്മാർ എന്ന വർഗത്തിൽ വരുന്നതാണിവ. ജന്തുശാസ്ത്രജ്‌ഞൻ എച്ച് എസ് ഫെർഗൂസന് ആദരസൂചകമായി റിനോഫിസ് ഫെർഗൂസനിയോസ് എന്നാണ് പാമ്പിന് ശാസ്ത്രീയനാമം നൽകിയിരിക്കുന്നത്.
| 
                   
                    അപ്ഡേറ്റായിരിക്കാം ദിവസവും
                     
                ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ  |