കൊച്ചി : ഹൈക്കോടതി ഉത്തരവനുസരിച്ച് പിരിച്ചുവിട്ടശേഷം ദിവസവേതനാടിസ്ഥാനത്തിൽ നിയമിച്ച എം പാനൽ ഡ്രൈവർമാരെ ഒഴിവാക്കിയെന്ന് രേഖാമൂലം വ്യക്തമാക്കി സത്യവാങ്മൂലം നൽകാൻ ആക്ടിംഗ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് കെ.എസ്.ആർ.ടി.സിക്ക് നിർദ്ദേശം നൽകി.ഇവരെ കഴിഞ്ഞ ദിവസം സർവീസിൽ നിന്ന് നീക്കിയ കാര്യം ഇന്നലെ കോടതിയെ അറിയിച്ചപ്പോഴായിരുന്നു ഇത്. നേരത്തേ പിരിച്ചു വിട്ട എംപാനൽ ഡ്രൈവർമാരെ ദിവസവേതനാടിസ്ഥാനത്തിൽ തിരിച്ചെടുത്തതിനെതിരെ പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആലപ്പുഴ സ്വദേശി വേണുഗോപാൽ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ഹർജി ഒക്ടോബർ 15 നു വീണ്ടും പരിഗണിക്കും.
എംപാനൽ ഡ്രൈവർമാരെ ഒഴിവാക്കി 2455 ഒഴിവുകളിലേക്ക് പി.എസ്.സിയിൽ നിന്ന് നിയമനം നടത്താൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞ ഏപ്രിലിൽ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. . ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഒഴിവാക്കാനുള്ള സമയം ഒരുമാസം കൂടി നീട്ടി നൽകിയതല്ലാതെ വിധിയിൽ ഇടപെട്ടില്ല. തുടർന്ന് പിരിച്ചുവിട്ടവരെ ദിവസവേതനാടിസ്ഥാനത്തിൽ തിരിച്ചെടുത്തെന്നും 1700 ഒാളം എം പാനൽ ഡ്രൈവർമാർ സർവീസിലുണ്ടെന്നും ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയലക്ഷ്യ ഹർജി.തുടർന്നാണ് ഒക്ടോബർ മൂന്നിനകം ഇവരെ ഒഴിവാക്കി റിപ്പോർട്ട് ചെയ്യാൻ ഹൈക്കോടതി നിർദ്ദേശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |