
ബെർലിൻ: പത്ത് രോഗികളെ കൊല്ലുകയും 27പേർക്കെതിരെ വധശ്രമവും നടത്തിയ നഴ്സിന് ജീവപര്യന്തം തടവ്. പശ്ചിമ ജർമനിയിലെ വൂർസെലെനിലുള്ള ആശുപത്രിയിലെ നഴ്സാണ് തന്റെ പരിചരണത്തിലുണ്ടായിരുന്ന രോഗികളെ കൊലപ്പെടുത്തിയത്. രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കാനാണ് കൊലപാതകം ചെയ്തതെന്നാണ് നഴ്‌സിന്റെ മൊഴി.
2023 ഡിസംബറിനും 2024 മെയ് മാസത്തിനും ഇടയിലാണ് കേസിനാസ്പദമായ സംഭവം. പ്രായമായവർ ഉൾപ്പെടെയുള്ള രോഗികൾക്ക് മാരകമായ മയക്കുമരുന്നും വേദനസംഹാരികളും നൽകി നഴ്സ് കൊലപാതകം നടത്തുകയായിരുന്നു. എന്നാൽ നഴ്സിന്റെ പേര് പുറത്തുവിട്ടിട്ടില്ല. 2024ലാണ് നഴ്‌സിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 2007-ൽ നഴ്‌സിംഗ് പ്രൊഫഷണലായി പരിശീലനം പൂർത്തിയാക്കിയ നഴ്‌സ് 2020 മുതൽ ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്. ഇക്കാലയളവിൽ കൂടുതൽ പേരെ കൊലപ്പടുത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനായി മറ്റ് മൃതദേഹങ്ങളും പുറത്തെടുത്ത് പരിശോധന നടത്തുകയാണെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു.
ജീവപര്യന്തം തടവ് അനുഭവിക്കേണ്ട 15 വർഷത്തിന് ശേഷവും നഴ്സിന് പുറത്തിറങ്ങാൻ കഴിയില്ലെന്നാണ് വിവരം. ഇതിനു മുമ്പും ജർമനിയെ നടുക്കിയ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. 2019-ൽ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട നീൽസ് ഹോഗൽ എന്ന നഴ്‌സ് 85 രോഗികളെ ആണ് കൊലചെയ്തത്. 1999-നും 2005-നും ഇടയിൽ രോഗികൾക്ക് മാരകമായ അളവിൽ ഹൃദ്രോഗത്തിനുള്ള മരുന്ന് നൽകിയാണ് ഇയാൾ ഇത്രയും പേരെ കൊലപ്പെടുത്തിയത്. ജർമ്മനിയിലെ ഏറ്റവും കുപ്രസിദ്ധനായ പരമ്പര കൊലയാളിയായിട്ടാണ് ഹോഗൽ അറിയപ്പെടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |